വരവ് :



Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Monday, May 30, 2011

വിശ്വാസം, അതല്ലേ എല്ലാം!!

ബര്‍ട്രാന്‍ഡ്‌ റസ്സലിന്റെ 'വൈ ഐ അം നോട്ട് എ ക്രിസ്ത്യ'നൊ റിച്ചാഡ് ഡാക്കിന്‍സിന്റെ
'ദി ഗോഡ് ഡെല്യുഷനൊ' വായിച്ചിട്ടൊന്നുമല്ല ഒന്‍പതാം ക്ലാസ്സ്‌ പ്രായത്തില്‍
ഞാന്‍ ഒരു വന്‍ യുക്തിവാദിയായത്‌.

കോവൂരിനെയോ സനല്‍ ഇടമറുകിനെയോ ആള്‍ടെ ബുള്‍ഗാന്‍ താടിയെയൊ
എന്തിനധികം?... യുക്തിവാദം എന്ന് പോലും അന്നേവരെ കേട്ടിട്ടില്ലായിരുന്നു!

ഒരു ഇംഗ്ലീഷ് ഓണപരീക്ഷേടന്ന് 'വിദേശ വസ്തുക്കള്‍ ബഹിഷക്കരിക്കാന്‍
പറഞ്ഞ ഗാന്ധിജി ഈ ഇംഗ്ലീഷ് എന്തെ നിരോധിക്ക്യാഞ്ഞാവോ?'
എന്നൊക്കെ
ചിന്തിച്ചു സ്കൂളിലേക്ക് പോവുമ്പോ അന്നത്തെ എക്സാമിനെക്കുറിച്ചോര്‍ത്തു
അകെ ഒരു സുഖല്ല്യായ്മ ഫീല്‍ ചെയ്തോണ്ടാണ്‌ കയ്യിലുണ്ടായിരുന്ന
പത്തു രൂപ അമ്പലത്തിലിട്ടേക്കാം എന്ന് വിചാരിച്ചത്.

ഭണ്ടാരത്തില്‍ ക്യാഷിട്ട് കൈ കൂപ്പി നിക്കുമ്പോ "ജയിപ്പിക്യണെ.." എന്ന അപേക്ഷ
രൂപത്തില്‍ വന്ന പ്രാര്‍ത്ഥനയെ പത്തു രൂപ അത്ര സില്ലിയല്ല എന്ന് തോന്ന്യോണ്ടാണ്
"നാല്പ്പത്തെട്ടില്‍ കുറയാത്ത മാര്‍ക്ക് കിട്ടണം! " എന്ന ഡിമാന്റിംഗ് രൂപത്തിലേക്ക്
മോഡിഫൈ ചെയ്തു കളഞ്ഞത്.

ഓണപ്പൂട്ടു കഴിഞ്ഞ് സ്കൂളില്‍ ചെന്നപ്പോ പ്രസാദന്‍ മാഷ്‌ ഒരു ദയേല്ലാണ്ട്
സിംഗിള്‍ ഡിജിറ്റ് മാര്‍ക്കിട്ട് ആ ആന്‍സര്‍ ഷീറ്റ് നേരെ കയ്യിത്തരേം,
അതും കൊണ്ട് വീട്ടി വന്നപ്പോ അച്ഛന്‍ കീചകവധം ടൈപ്പ് ഒരു പ്രകടനം
എന്റെ നെഞ്ചത്ത് നടത്തേം ചെയ്ത സീനിന്റെ ഒടുവിലാണ് ദൈവം ഇല്ലാന്നും
ആള്‍ടെ പേരില്‍ നമ്മളിടുന്ന കാശൊക്കെ അമ്പലക്കാര് പുട്ടടിക്യാണ്
എന്ന് മനസിലാക്കി ഞാന്‍ ഒരു തികഞ്ഞ അവിശ്വാസി ആയി മാറിയത്.

താടീം മുടീം നീട്ടി വളര്‍ത്തി അലക്കാത്ത ജുബ്ബേം ഇട്ട് ഒന്നിന് പുറകെ
ഒന്നായി കാജാബീഡീം വലിച്ചു നടക്കണ സ്ഥലത്തെ പ്രധാന പുരോഗമനക്കാരായ
മോഹനേട്ടനും പോളേട്ടനും പിതാംബരേട്ടനും ആണു നമുക്ക് മുട്ടാന്‍ പറ്റിയ
സമാന ചിന്താഗതിക്കാര്‍ എന്ന് തിരിച്ചറിയേം ഗ്രാമദീപം വായനശാലേണ്
പുലികളുടെ പ്രധാന വിഹാര മേഖല എന്ന് മനസിലാക്കീട്ടു അവിടെ ചെന്നിരുന്നു
യുക്തി വിചാരം മാസിക വായിക്ക്യണ ഗ്രൂപ്പില്‍ ഞാനും ജോയിന്‍ ചെയ്തെങ്കിലും
താടിയും മീശയും ജുബ്ബയുമോന്നുമില്ലത്തോണ്ട് കൂട്ടത്തിലശുവായയെന്നെയവര്‍
അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അവഗണയോടെ തള്ളിക്കളയാണ് ഉണ്ടായത് .

അസ്തിത്വവാദം, സ്വത്വം തേടിയുള്ള യാത്ര,പോസ്റ്റ്‌ മോഡേനിസം, റിവിഷനിലിസം,
ഹോളോകോസ്റ്റ് ഡിനെയല്‍, സയണിസം
എന്ന് തുടങ്ങി കേള്‍ക്കുമ്പോ
ഒരു പിടിയും കിട്ടാതിരുന്ന കാര്യങ്ങളാണ് അവര് ചര്‍ച്ച ചെയ്തിരുന്നതെങ്കിലും,
'വര്‍ഗീയവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും
അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നതും, ബൂര്‍ഷാസികള്‍ തക്കം പാര്‍ത്തിരുന്നതും,
വര്‍ഗാധി പത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കലായിട്ടുള്ള
ഒരു മാറ്റമല്ലാത്തതു
'മൊക്കെയാണ് ആര്‍ ഡി പി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍
കാരണമെന്നു ശങ്കരാടി സന്ദേശത്തില്‍ എക്സ്പ്ലയിന്‍ ചെയ്തത് കേട്ടിരുന്ന്
തലകുലുക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ പ്പോലെ പൂര്‍ണ അച്ചടക്കത്തോടെ ഞാനതെല്ലാം
ഇരുന്നു കേള്‍ക്കായിരുന്നു പതിവ്.

എങ്കിലും, വല്ലാണ്ട് അടുപ്പിക്ക്യാത്തോണ്ടു ദ്രോണര്‍ - ഏകലവ്യന്‍
ടൈപ്പ് ഗുരുശിഷ്യ ബന്ധം മാത്രേ അക്കാലത്ത് അവരോടൊക്കെ എനിക്ക് സാധിച്ചുള്ളൂവെങ്കിലും
ഈ വക കാര്യങ്ങള്‍ കേട്ടറിവ് പോലും ഉണ്ടാകില്ല എന്നുറപ്പുള്ള നാലാള് കൂടുന്നിടതെല്ലാം
ഇവരേന്നു പഠിച്ച കാര്യങ്ങള്‍ വിളിച്ച് പറഞ്ഞു ആളാവാന്‍ കിട്ടിയ ഒരവസരോം ഞാന്‍
ഒരിക്ക്യാലും പാഴാക്കാറില്ലായിരുന്നു. ആളുകള്‍ക്ക് നമ്മളെ ക്കുറിച്ച് ഒരിത് തോന്നേണ്ടേ !

ആ അധ്യയനവര്‍ഷത്തിന്റെ അവസാനം, മാര്‍ച്ച് മാസത്തിലാണ് പൊരിവെയിലത്ത്
ഒരു തമിഴത്തി കൈ നോട്ടക്കാരി അമ്മ മാത്രം വീട്ടിലുള്ള നേരത്ത് വരേം അമ്മയുടെ കൈ
നോക്കീട്ടു മകനായ എനിക്ക് രണ്ട് മാസത്തിനകം ഒരു വന്‍ വാഹനാപകടം ഉണ്ടാവാന്‍
ചാന്‍സ് ഉണ്ടെന്നും ഓണ്‍ ദി സ്പോട്ട് ആള് തട്ടിപ്പോവാന്‍ വരെ വെരി ഹൈ പ്രോബബിലിറ്റീസ്
കാണുന്നുവെന്നും പറഞ്ഞു 25 മണീസ് വാങ്ങിപ്പോയത്.

സ്കൂള് വിട്ട്‌ വീട്ടിലെത്തിയപ്പോ ഈ ന്യൂസ്‌ കേട്ടു എന്നിലെ യുക്തിവാദി സടകുടഞ്ഞു എണീക്കേം
കണ്ണിക്കണ്ട തമിഴത്തികള് ജീവിക്കാന്‍ വേണ്ടി വേഷം കെട്ടിയെഴുന്നുള്ളിക്കുന്ന വിഡ്ഢിത്തങ്ങള്‍
വിശ്വസിക്കാന്‍ മാത്രം അമ്മയുടെ ബുദ്ധി മരവിച്ചു പോയോ എന്നൊക്കെ പ്രതികരിക്കേം ചെയ്തെങ്കിലും,
പിറ്റേന്ന് അച്ഛന്‍ എന്റെ ജാതകം കൊണ്ടോയി നോക്കിച്ചപ്പോ തമിഴത്തി പറഞ്ഞ വാഹനാപകടം
അച്ചട്ടാണ്ന്ന് പണിക്ക്യര് ഉറപ്പിക്കാണുണ്ടായത്.

കാര്യം ചന്ദ്രനിലേക്ക് പോകുന്ന റോക്കറ്റും, ജമ്പോ ജെറ്റ് വിമാനോം, എസ് ക്ലാസ്സ്‌ ബെന്‍സും
വാഹനത്തിന്റെ നിര്‍വചനത്തില്‍പെടുമെങ്കിലും ആ സമയത്ത് എന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്
പേരമ്മ വാങ്ങിത്തന്ന ചോന്ന പെയിന്റടിച്ച ഹീറോഹെന്‍സാന്ന് പേരുള്ള
ഒരു മുക്കാല്‍ സൈക്കിളായിരുന്നു. ആയതിനാലാണ് പ്രസ്തുത സൈക്കിള്‍ മൂന്നു മാസത്തേക്ക്
ഉപയോഗിക്കുന്നതില്‍ നിന്നും എനിക്ക് പരിപൂര്‍ണ്ണ വിലക്കേര്‍പ്പെടുത്താന്‍ അച്ഛനും അമ്മയും
ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച്‌ വിധിച്ചത്.

ദൈവം വെറും കെട്ടു കഥയാണെന്നും, വിധേയത്വവും മാനസികാടിമത്വവുമാണ്
അടിസ്ഥാനപരമായി ദൈവ വിശ്വാസം ജനിപ്പിക്കുന്നതെന്നും, പ്രതിബന്ധങ്ങളെ
ആത്മവിശ്വാസത്തോടെ നേരിടുന്നതിനു പകരം വിധിക്കു കീഴടങ്ങാനാണു
മതവും ദൈവവും മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്നും, അത് വഴി മനുഷ്യന്റെ
നൈസര്‍ഗ്ഗികമായതും പുരോഗമന പരമായതുമായ സ്വഭാവ വിശേഷങ്ങളായ
കര്‍മ്മശേഷിയും അന്വേഷണകൌതുകവും നശിച്ചു പോവാണ്‌ എന്നുമുണ്ടായിട്ടുള്ളതെന്നും,
ശാസ്ത്രത്തിന്റെ എല്ലാ മുന്നേറ്റങ്ങളും ദൈവ നിഷേധമാണെന്ന് ചിന്തിക്കുന്ന ദൈവ വിശ്വാസികളുടെ
പിന്തിരിപ്പന്‍ നയങ്ങള്‍ കൊണ്ടാണ് മനുഷ്യ പുരോഗതി തടസ്സപ്പെട്ടു കിടക്കുന്നതെന്നും,
നമ്മളെപ്പോലുള്ളവരെങ്കിലും ഇതിനപവാദമായി ചിന്തിച്ചില്ലെങ്കില്‍ മതവും ദൈവവും
അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും കപട ദിവ്യരും വരും കാലങ്ങളിലും നമ്മളെ ചൂഷണം
ചെയ്തോണ്ടിരിക്കുമെന്നൊക്കെ പീതാംബരേട്ടന്‍ വായനശാലെടെ വാര്‍ഷികത്തിന്
ചെയ്ത പ്രസംഗത്തിന്റെ ഓര്‍മ്മയില്‍ നിന്നെടുത്തു വച്ചു കീറിയ ശേഷം,
തമിഴത്തിയും പണിക്ക്യരും ഒരേ തരം തട്ടിപ്പിന്റെ വിവിധ മുഖങ്ങള്‍ ആണെന്നും,
ഇടാക്കുന്ന ചാര്‍ജ്ജില്‍ മാത്രേ അവര് തമ്മില്‍ വ്യത്യാസ മുള്ളുവെന്നും,
സൊ യുവറോണേഴ്സ്, ദയവുണ്ടായി.. സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ട്
കപട വിശ്വാസ പ്രചരണം നടത്തുന്ന തമിഴത്തിയും പണിക്ക്യരും പറഞ്ഞത്
മുഖവിലക്കെടുക്കാതെ തുടര്‍ന്നും സൈക്കിള്‍ ഉപയോഗിക്ക്യാന്‍ അനുവദിക്ക്യണം
എന്ന അപേക്ഷയില്‍ അവസാനിപ്പിച്ച എന്റെ അപ്പീല്‍വാദം അച്ഛനും അമ്മയും
ചേര്‍ന്നു ഇനിയോരപ്പീലിന് പോലും സാധ്യതയില്ലാത്ത വിധം ഒന്നിനെതിരെ
രണ്ട് വോട്ടിനു ശക്തമായി തള്ളിക്കളയാണുണ്ടായത്.

അതോടെ ഹി-മാന്റെയും ഫാന്റത്തിന്റെയും സ്റ്റിക്കറൊട്ടിച്ച് നാല് നേരോം പൊടി തുടച്ചു
മിനുക്കി ഞാന്‍ ഓമനിച്ചു കൊണ്ടു നടന്നിരുന്ന ആ സൈക്കള്‍ പിറ്റേന്ന് മുതല്‍
കുഞ്ഞുമുറിയില്‍ തടവിലാക്കപ്പെടേം സൈക്കിളിന്റെയും കുഞ്ഞുമുറീടെം താക്കോലുകള്‍
അമ്മേടെ കസ്റ്റഡിയിലാവേം ചെയ്തു.

ആ സമ്മര്‍ വെക്കേഷന് കൂട്ടുകാരൊക്കെക്കൂടി നടത്തിയ കാക്കത്തുരുത്തിപ്പാലം
സൈക്കള്‍ ടൂര്‍ എന്ന മെഗാ ഇവന്റില്‍ സൈക്കിളില്ലത്തോണ്ട് മാത്രം എനിക്ക്
പാര്‍ട്ടിസിപ്പേറ്റ് ചെയ്യാമ്പറ്റാണ്ടായപ്പോ തമിഴത്തിയോട് ചില്ലറ ദേഷ്യോന്നല്ല തോന്ന്യേതു.

കയ്യെത്തും ദൂരത്തുണ്ടായ്ട്ടും ഞാനും സൈക്കളും പരസപ്പരം ഒന്ന് നേരിക്കാണാബോലും പറ്റാണ്ട്
ഒന്നൊന്നര മാസത്തോളം ഹൃദയം നുറുക്കുന്ന വിരഹ വേദനയോടെ എങ്ങിനെയൊക്കെയോ തള്ളി നീക്കി.

അങ്ങിനിരിക്കെയാണ് ഒരൂസം ഓര്‍ക്കാപ്പുറത്ത് ഒരു ബന്ദ് വീണ് കിട്ടിയത്.
റോഡിലൊന്നും ഒരു വാഹനോം ഉണ്ടാവില്ല എന്ന ഉറപ്പു പറഞ്ഞ് അമ്മയോട്
കരഞ്ഞുകാലുപിടിച്ചാണ് ഒടുവില്‍ സൈക്കളുമായി പുറത്തേക്കിറങ്ങീത്‌.
സൈക്കിള് കിട്ട്യ സ്ഥിതിക്ക് കാക്കാതുരുത്തി പാലം വരെ പോയിട്ട് വരാം
എന്ന് തീരുമാനിക്കേം ജോസിന്റെ വീട്ടീന്ന് രണ്ട് ടയറിലും നിറയെ എയരടിച്ചിട്ട്
പാലം എയിം ചെയ്തു ചവിട്ടേം ചെയ്തു.
സൈക്കിള്‍ ടൂര്‍ മിസ്സായ സങ്കടം മാറാന്‍ പാലത്തില്‍ ചെന്നിട്ടു മൂന്നാല് റൌണ്ട് എടുത്ത ശേഷം
രണ്ടു മൂന്ന് കല്ലെടുത്ത്‌ വെള്ളത്തിനു മോളിലൂടെ പാളിച്ചെറിഞ്ഞു തിരിച്ചു വരാന്‍ ആയിരുന്നു പ്ലാന്‍.

തനിച്ചായോണ്ടാണോ അതോ ചൂടിന്റെ കടുപ്പംകൊണ്ടാണോന്നറിയില്ല
പാലത്തില് ചെന്ന് മൂന്നാല് റൌണ്ട് ചവിട്ട്യേപ്പോ തന്നെ തിരിച്ചു പോരാന്‍ തോന്നാണുണ്ടായത്.
സൈക്കിള് തിരിച്ചു പാലം ഇറങ്ങിക്കൊണ്ടിരിക്കുമ്പോ, ഇടത്തേ കൈകൊണ്ടു ഹാന്റിലിന്റെ വലത്തേ
ഭാഗത്തും വലത്തെ കൈകൊണ്ട് ഇടത്തെ ഭാഗത്തും പിടിച്ചിട്ട്‌ സൈക്ക്ളിങ്ങിലുള്ള വൈദഗ്ധ്യം
പരീക്ഷിക്കുമ്പോ, വലത്തേക്ക് തിരിച്ച സൈക്കിള് ഇടത്തേക്ക് തിരിഞ്ഞും,ബാലന്‍സ് മിസ്സായി
ഇടത്തേക്ക് തിരിച്ചപ്പോ വലത്തേക്ക് തിരിഞ്ഞും ഒട്ടും പ്രതീക്ഷിക്യാതെ സാധനം
എന്റെ കണ്ട്രോള് വിട്ട്‌ കുതറാണുണ്ടായതു.

കണ്ട്രോള്‍ മിസ്സായ ഞാനും സൈക്കിളും അക്കൊല്ലം തൈപ്പൂയത്തിനു വന്ന കരകാട്ടക്കാരിടെ
പോലെ ആടിയാടി പമ്പരം തിരിഞ്ഞ് ഒടുക്കം പാലത്തിന്റെ കൈവരി അവസാനിക്കുന്ന
സ്ഥലത്തെത്തീപ്പോ വണ്ടികള് പുഴയിലേക്ക് വീഴാണ്ടിരിക്ക്യാന്‍ കുഴിച്ചിട്ടിരുന്ന കറുപ്പും വെളുപ്പും
പെയിന്റടിച്ച ഒരു കരിങ്കല്‍ കുറ്റിയില്‍ ചെന്നിടിക്കേം, ഇടീടെ ആഘാതത്തില് മൂന്നാലാള്
ഉയരത്തീനു പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡിലുള്ള കുത്തനെയുള്ള ഇറക്കത്തിലൂടെ
ഹൈലി റൊമാന്റിക്‌ സീനില്‍ നായകനും നായികയും ഉരുണ്ടുരുണ്ട്‌ പോണ പോലെ പോയിട്ട്,
പൊഴേടെ ആഴം കുറഞ്ഞ ഒരു ഭാഗത്ത്‌ ചെന്ന് ക്രാഷ് ലാന്‍ഡ്‌ ചെയ്യാണുണ്ടായത്.

ബന്ദു കാരണം റോഡിലൊന്നും ആരും ഉണ്ടാവാണ്ടിരുന്നോണ്ടും, അടുത്തൊന്നും വീടുകള്‍
ഇല്ലാണ്ടിരുന്നോണ്ടും, സമയം നല്ല നട്ടുച്ച ആയോണ്ടും റോഡില്‍ നിന്നും പുഴയിലേക്ക്
സഞ്ചരിക്കുന്നതിനിടെ ഞാന്‍ പുറപ്പെടുവിച്ച ഹാര്‍ട്ട്‌ ബ്രേക്കിംഗ് എസ് ഓ എസ്
ബ്രോഡ്‌ കാസ്റിംങ്ങിന്റെ പരിധിയില്‍ ആരും പെടാതിരുന്നത് നന്നായി എന്നാണു
ചണ്ടിയും പായലും വകഞ്ഞു മാറ്റി ചളിയില്‍ പുതഞ്ഞ സൈക്കിളെടുത്ത്
തോളില് വച്ചു പൊഴേന്നു കേറിപ്പോരുമ്പോ തോന്നിയത്.

കുളിച്ചു കുറിയിട്ട് കുട്ടപ്പനായി സൈക്കിളും ചവിട്ടി ജില്‍ ജിലുന്ന് പോയ ചെക്കന്‍
എട്ടു പോലെ വളഞ്ഞ ഫ്രന്റ്‌ വീലുള്ള സൈക്കിളും തോളില്‍ താങ്ങി, കാവും-കൊട്ടയുമായി
മീന്‍കാരന്‍ വാരിക്കോരി-അന്ത്രുക്ക വരുന്ന പോലെ വലിഞ്ഞു നടന്നു വരുന്ന കാഴ്ച കണ്ട അമ്മ
ആധിയോടെ വിളിച്ചു ചോദിച്ചു "എന്തൂട്ടാടാ പറ്റീത് ?"

സൈക്കിള് വിറകുപുരേമെ ചാരി വച്ചിട്ട് മേല്ന്നു ചണ്ടീം പായലും എടുത്തു കളയുമ്പോഴാണ്
ഞാനതിനു മറുപടി പറഞ്ഞത്

"ഇതാണമ്മേ....ആ തമിഴത്തി പറഞ്ഞ......വാഹനാപകടം !"


------------------------------------------------------------------------------------------------------------
വാല്‍ക്കഷ്ണം : ഈ സംഭവത്തോടെയാണ് ഞാന്‍ ഗ്രാമ ദീപം വായനശാലേലെ
ആജീവനാന്ത മെമ്പര്‍ഷിപ്പ് നിഷ്ക്കരുണം ഉപേക്ഷിച്ച് ഒരു ശരാ ശരി മലയാളിയേപ്പോലെ കൈനോട്ടം,
മഷിനോട്ടം, പക്ഷിശാസ്ത്രം, ഗൌളി ശാസ്ത്രം, ജ്യോതിഷം, ജാതകം, ധന വര്‍ധക യന്ത്രം, ഋണമോചക
യന്ത്രം, ആള്‍ ദൈവം, മാന്തിക എലസ്സു, വശ്യം, കൈവിഷം,മാരണം എന്നിവയുടെയൊക്കെ
കടുത്ത ആരാധകനായത് ഏറ്റവും ഒടുവില്‍ കുബേര്‍ കുഞ്ചിയുടെയും. ഇതൊക്കെ ഇല്ലാണ്ടിക്കാലത്ത്
നമ്മളൊക്കെ എങ്ങിനെ ജീവിക്ക്യാനാ ?
------------------------------------------------------------------------------------------------------------

Friday, May 20, 2011

സെന്തിലിന്റെ യോഗ

ഒരു പണിയുമില്ലാതെ വീട്ടില്‍ ഉണ്ടും ഉറങ്ങിയും സുഖായി ജീവിക്ക്യണ കാലത്താണ് എനിക്ക് പണി കിട്ടിയത്.
ഡാ ചെക്കാ നീ ഇങ്ങോട്ട് പോരെ... ഇന്ത്യ മഹാരാജ്യത്തിന് നിന്നെ ആവശ്യ മുണ്ടെടാ എന്ന
ലൈനില്‍ ഒരു കത്താണ് വന്നത് .
ആദ്യത്തെ അഞ്ചു മാസം ട്രെയിനിംഗ് ആണു പൂനെയില്‍.
കിട്ടിയ ബസ്സീക്കേറി പുനെയിലേക്ക് ചെന്നു.
ചെന്നപ്പോ ഇന്ത്യേടെ നാനാ ഭാഗത്തൂന്നും ഇരുന്നോറോളം പേരുണ്ടായിരുന്നു
ഇതേ വിധിയുമായിട്ടവിടെ.

ലോ വേസ്റ്റ് ജീന്‍സും ഇറക്കം കുറഞ്ഞ ബോഡിഫിറ്റ്‌ ടി-ഷര്‍ട്ടും ഇട്ടു
പുറകീന്ന് നോക്കിയ നാട്ടുകാരെക്കൊണ്ട്‌ ജീന്സിനും ടി ഷര്‍ട്ട്‌നും ഇടയ്ക്കുളള
വിസ്തൃത പ്രദേശത്ത് Y എന്ന് വായിപ്പിച്ച് സമപ്രായക്കാരെക്കൊണ്ട് ' വോവ് ! '
എന്നും സീനിയര്‍ സിറ്റിസണ്സിനെക്കൊണ്ട് ' ശിവ! ശിവ! കലികാലം! ' എന്നും പറയിച്ചു
നടന്ന യോ-യോ കുമാരന്മാരുടെയും,
ലെഗ്ഗിങ്ങ്സിന്റെ അങ്ങേയറ്റം വരെ കാണാന്‍ പറ്റണ ടൈപ്പ് സ്ലിറ്റുള്ള സ്ലീവ്ലെസ്സ് ടോപും
സ്കിന്‍ ഫിറ്റ്‌ ജീന്‍സും മിനി സ്കര്‍ട്ടും ഒക്കെയിട്ട് നടന്നിരുന്ന യോ-യോ കുമാരിമാരുടെയും നെഞ്ചില്‍
ടണ്‍ കണക്കിന് തീക്കനല്‍ കോരിയിട്ട "ഫോര്‍മല്‍സ് മാത്രെ ധരിക്കാവൂ" എന്ന ഉഗ്രശാസനയായിരുന്നു
ട്രെയിനിങ്ങിന്റെ ആദ്യ ദിവസം ഒരു ഇടത്തരം പാറ്റണ്‍ ടാങ്കിന്റെ വലിപ്പമുള്ള പ്രോഗ്രാം
കോഡിനേറ്റര്‍ ആയ വിംഗ് കമാണ്ടര്‍ സ്റ്റേജില്‍ കയറിയിട്ട് ആദ്യം നടത്തിയത്.
തനി പട്ടാളം സെറ്റപ്പിലാണ് കാര്യങ്ങള്‍ എന്ന് മനസിലാക്കാന്‍ അത് മാത്രം മതിയായിരുന്നു.

എന്നും രാവിലെ എണീറ്റാല്‍ ആദ്യം ഷേവ് ചെയ്യണം...
പിന്നെ കുളിച്ചു ഒരു മണിക്കൂര്‍ യോഗ....
അത് കഴിഞ്ഞ് പിന്നെയും കുളിക്കണം...
കുളിച്ചു കഴിഞ്ഞ് തേച്ചു വടിയാക്കിയ ഡ്രസ്സ്‌ ഇടാം...
ടൈ കെട്ടിയിരിക്കണം, ഷൂസ് കണ്ണാടി പോലെ തിളങ്ങണം, ഇട്ട ഡ്രസ്സ്‌ ചുളിയരുത്....
ചായ കുടിക്ക്യാന്‍ പോലും ഫോര്‍ക്ക് ആന്‍ഡ്‌ സ്പൂണ്‍ മാത്രം.....
അത് കഴിഞ്ഞ് ക്ലാസിനു എട്ടു മണിക്ക് പ്രസന്റ് ആവണം.....
വയ്കീട്ട് നാലര വരെ തുടര്‍ച്ചയായ ക്ലാസ്സ്‌.....
അതിനിടക്ക് മുപ്പതു മിനിറ്റ് ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കാം.....
ഇതൊക്കെ പാലിക്ക്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തരാതരം പണിഷ് മെന്റ്സ് ...
തുടങ്ങി കേള്‍ക്കാന്‍ പോലും ഒരു സുഖവും തോന്നാത്ത കാര്യങ്ങള്‍ ആയിരുന്നു
ഒന്നൊന്നര മണിക്കൂറോളം ആള് വച്ച് കീറിയ പ്രസംഗം മുഴുവന്‍.
വറ ചട്ടീന്ന് നേരെ എരിതീയിലേക്ക് വീണ അവസ്ഥ!

ഒരു നിലക്ക് വലിച്ചു കെട്ടിയുടുത്ത സാരീ എപ്പോ അഴിഞ്ഞു വീഴും എന്നാശങ്കപ്പെട്ടു
കുമാരിമാരും ഹാന്‍ഡ്‌ കഫ് പോലും ബട്ടന്‍ ഇട്ട്മുറുക്കി കൂടെ പട്ടിക്കു ബെല്‍ട്ടും
ഇട്ട പോലെ ടൈയ്യും കെട്ടി ശ്വാസം മുട്ടിയ കുമാരന്മാരും ഇനി ഒരഞ്ചു മാസം കൂടെ ഇനി
ഇതൊക്കെ സഹിക്കണമല്ലോ എന്നോര്‍ത്തും,
ഇതിനു സെലക്ഷന്‍ കിട്ടിയത് ഏതു സമയത്താണാവോ എന്ന് അത്മഗദിച്ചുമാണ്
പിറ്റേന്ന് കാലത്ത് എട്ടുമണിക്ക് ക്ലാസില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.
ചെന്ന ഉടന്‍ യോഗ ക്ലാസ്സ്‌ തുടങ്ങാന്‍ ഒരാഴ്ച കൂടെ എടുക്കും എന്നൊരു അപ്പോളജി
അനൌണ്‍സ് ചെയ്തു കേട്ടപ്പോ 'ഒരു മാസം എടുത്തോ... ആയാസത്തില്‍ മതീട്ടാ'
എന്ന് പറയാനാണ് തോന്നിയത്.

ക്ലാസ്സ്‌ നടക്കുന്നത് തൃശൂര്‍ ജോര്‍ജ്ജേട്ടസ്-രാഗം പോലെ ഒരു തിയറ്റര്‍ സെറ്റപ്പിലാണ്.
സെവന്റി എംഎം സ്ക്രീനില്‍ ഒരു പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍.
സ്റ്റേജ്ന്റെ സൈഡിലായി ഒരു പോഡിയം.
പോഡിയത്തില്‍ മുകളില്‍ ഒരേ ഒരു സ്പോട്ട് ലൈറ്റ്, അവിടെ ക്ലാസ്സ്‌ എടുക്കുന്ന ആള്‍.
ചുറ്റോടു ചുറ്റും അതി ഭീകരമായ ഇരുട്ട്...
അതിനേക്കാള്‍ ഭീകരമായ ക്ലാസ്സ്‌ !!

ആസ്ഥാനത്ത് അള്‍ട്രാ വയലറ്റ് രശ്മി പതിക്കുമ്പോള്‍ ആണു നേരം വെളുക്കുന്നതെന്നും
അപ്പോള്‍ മാത്രേ ഉറക്കം എണീക്കെണ്ടൂ എന്നും വിശ്വസിച്ചിരുന്ന ഞങ്ങളോട്
ശരീരത്തിന്റെ പിന്‍ഭാഗത്ത്‌ നട്ടെല്ല് ഏന്‍ഡ് ചെയുന്ന സ്ഥലത്ത് കുണ്ടലിനി
എന്നൊരു സാധനം ഉണ്ടെന്നും ദിവസേന രാവിലെ നാല് മണിക്കുണര്‍ന്നു
യോഗ പ്രാക്ടീസ് ചെയ്‌താല്‍ അതിനെ ഉണര്‍ത്താമെന്നും
അതുണര്‍ന്നാല്‍ പിന്നെ പരമാനന്ദമാണെന്നും യോഗ ട്രെയിനര്‍ ആ ആഴ്ച
തന്നെയാണ് വന്ന് പറഞ്ഞത്.

എങ്കിപ്പിന്നെ സാധനം ഉണര്‍ത്തി നോക്കീട്ടന്നെ കാര്യം എന്ന് ആ നിമിഷത്തില്‍
ഞാന്‍ എടുത്ത തീരുമാനം ഏതോ ആസനത്തിന്റെ പേരും പറഞ്ഞ്
ആള് സ്റ്റേജില്‍ കടുംകെട്ടു വീണ കയറു കിടക്കണ പോലെ കിടന്നു കാണിച്ചപ്പോ
സംഗതി വിചാരിച്ച പോലെ എളുപ്പല്ലന്ന തിരിച്ചറിവില്‍ ആവിയാവേണുണ്ടായത്.

ഇത്ര ബുദ്ധിമുട്ടാണ് ഉണര്‍ത്താന്‍ എങ്കില്‍ അതവിടെക്കിടന്നുറങ്ങിക്കോട്ടേ എന്ന് ഞങ്ങളൊക്കെ
വിചാരിച്ചെങ്കിലും ഇടിവെട്ടു കൊണ്ടവന് ഉടനെ ഒരു പാമ്പ് കടികൂടെ ഇരിക്കട്ടെ എന്ന്
ദൈവം ഉദ്ദേശിച്ചതോണ്ടാവും പിറ്റേന്ന് മുതല്‍ യോഗ തുടങ്ങാണെന്നും
എല്ലാവരും മസ്റ്റ്‌ ആയി അറ്റന്‍ഡ് ചെയ്തിരിക്യണമെന്നുള്ള അറിയിപ്പ് ഉടന്‍ കിട്ടിയത്.

രാവിലെ നാലുമണിക്ക് അലാറം വച്ചെഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കുളിച്ചെന്നു
വരുത്തി യോഗ നടക്കുന്ന ഹാളില്‍ ചെന്നപ്പോ അവിടെ തലേന്ന് വന്നു കിടപ്പായിരുന്നു
എന്ന മട്ടില്‍ കുറെയെണ്ണം ചമ്രം പടിഞ്ഞിരിക്കുന്നു, ഇവനൊന്നും ഉറക്കമൊന്നുമില്ലേ ?

എല്ലാര്‍ക്കും കൊച്ചു വെളുപ്പാന്‍ കാലത്തുള്ള ഈ ഏര്‍പ്പാടിനോടുള്ള അതീവ താല്പര്യം കൊണ്ട്
ഹാളിന്റെ പിന്‍ ഭാഗത്ത്‌ ഭയങ്കര റഷായിരുന്നു, ഏറ്റവും മുന്‍പില്‍ നേരെ
ഇന്‍സ്ട്രക്ടറുടെ മുന്‍പില്‍ ചെന്നിരിക്കേണ്ടി വന്നു എനിക്ക്.

പ്രാണായാമം ആയിരുന്നു ആദ്യം.

"ഞാന്‍ ക്ലോസ് യുവര്‍ ഐസ് എന്ന് പറയുമ്പോള്‍ കണ്ണടക്കണം....
ബ്രീത്ത്‌ ഇന്‍ ഫ്രം റൈറ്റ് എന്ന് പറയുമ്പോള്‍ ഇടത്തെ മൂക്ക് അടച്ചു പിടിക്യണം....
എന്നിട്ട്, വലത്തെ മൂക്കിലൂടെ മാക്സിമം ശ്വാസം അകത്തേക്ക് വലിക്യണം...
ഹോള്‍ഡ്‌ എന്ന് പറയുമ്പോള്‍ ശ്വാസം അടക്കി പിടിക്യണം...
ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് എന്ന് പറയുമ്പോള്‍ വലത്തെ മൂക്ക് അടച്ചു പിടിച്ചു
ഇടത്തേ മൂക്കിലൂടെ ശ്വാസം പുറത്തേക്ക് വിടണം..."
ഡെമോ സഹിതം ആള് ഇംഗ്ലീഷില്‍ കാര്യം എക്സ്പ്ലൈയിന്‍ ചെയ്തു.
കേട്ടിടത്തോളം വലിയ കുഴപ്പമില്ല.
ആദ്യം വന്ന ദിവസം ആള് ഡെമോ കാണിച്ച ആസനം ഒക്കെ അവസാനം ആവും
പഠിപ്പിക്ക്യ അത് വരെ എങ്ങിനെയെങ്കിലും ഒപ്പിക്ക്യണം എന്നല്ലാതെ
യോഗ പഠിച്ചു കുണ്ടലിനിയെ ഉണര്‍ത്താന്‍ ഒന്നും എനിക്ക് പ്ലാന്‍ ഉണ്ടായിരുന്നില്ല.

അടുത്ത നിമിഷം പരിപാടി തുടങ്ങി.
ക്ലോസ് യുവര്‍ ഐസ്...ബ്രീത്ത്‌ ഇന്‍, റൈറ്റ്!! ..ഹോള്‍ഡ്‌!!...ബ്രീത്ത്‌ ഔട്ട്‌, ലെഫ്റ്റ്!!
സംഗതി കളര്‍! കളര്‍!!
എല്ലാരും നല്ല പോലെ ഉല്‍സാഹിക്കുന്നുണ്ട്.
ഹാള്‍ നിറയെ സൈക്കിള്‍ ട്യൂബിന് എയറടിക്ക്യണ പോലുള്ള ശബ്ദം മാത്രം . ശൂ.....ശൂം! ശൂ....ശൂം!!
രണ്ട് മൂന്ന് തവണ കഴിഞ്ഞപ്പോ ഉറക്കത്തിന്റെകെട്ട് പോയി കിട്ടി.

അപ്പോഴാണ്‌ തമിഴ്നാട് പ്രോഡക്റ്റ് സെന്തില്‍ വന്നു കയറിയത്..ആള് ലേറ്റാണ്‌.
നോ മോര്‍ എക്സ്ക്യൂസസ് ഫ്രം ടുമാറോ ഓണ്‍വേഡ്സ് എന്ന് വാണ്‍ ചെയ്തു ഇന്‍സ്ട്രക്ടര്‍ അവനെ കയറ്റിയിരുത്തിയതു
എന്റെ നേരെ മുന്നിലാണ്.

അവന്‍ ഇരുന്നു ഒന്ന് സെറ്റിലായപ്പോ ഇന്സ്ട്രുക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു
"എവെരിബഡി...... ക്ലോസ് യുവര്‍ ഐസ്".
എല്ലാരും കണ്ണടച്ചു.

നിശബ്ദതതക്ക് മീതെ ഇന്സ്ട്രക്ടരുടെ ശബ്ദം മാത്രം.
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...

എല്ലായിടത്തും കീരി കരിമൂര്‍ഖനെ ഇന്റര്‍വ്യൂ ചെയ്യണ പോലുള്ള ശബ്ദങ്ങള്‍ മാത്രം.

അല്‍പ സമയത്തിനു ശേഷം നേരെ മുന്നീന്ന് കേള്‍ക്കുന്ന ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത തോന്ന്യോണ്ടാണ്
ഇടത്തെക്കണ്ണ് ഞാന്‍ പാതി തുറന്നു നോക്കിയത്.

അപ്പോള്‍ മുന്നിലിരുന്ന സെന്തില്‍, തികഞ്ഞ ആത്മാര്‍ത്ഥതയോടെ ബ്രീത്ത്‌ ഇന്‍ ഫ്രം റൈറ്റ് എന്ന് കേട്ടിട്ട്
ഇരുന്ന ഇരുപ്പില്‍ വലത്തേക്ക് തിരിയേം ആ ഹാളിലുള്ള എയര്‍ മുഴുവന്‍ അകത്തേക്ക്
വലിച്ചു കയറ്റേം, അത് കഴിഞ്ഞ് ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് കേട്ടിട്ട് പമ്പരം പോലെ
ഇടത്തേക്ക് തിരിഞ്ഞു നല്ല ഊക്കില്‍ ശ്വാസം പുറത്തേക്ക് വിടേം ചെയ്യണ കണ്ടത്.

പ്രാണായാമത്തിന്റെ സെന്തില്‍ വേര്‍ഷന്‍ കണ്ടപ്പോ
എത്ര അടക്കി പിടിച്ചിട്ടും എനിക്ക് ഉറക്കെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അങ്ങിനെയാണ് ഇന്‍സ്ട്രക്ടര്‍ ആ ട്രെയിനിംഗ് പ്രോഗ്രാമിലെ ആദ്യത്തെ
ഗെറ്റ് ഔട്ട്‌ എനിക്ക് ഓണ്‍ ദി സ്പോട്ട് അനുവദിച്ചു തന്നത്!!

Friday, March 25, 2011

ചതിക്കാത്ത ചന്തുവും കോട്ടയം കുഞ്ഞച്ചനും

നാട്ടില്‍ ദേവിയും യമുനയും പോലുള്ള പെട തിയറ്ററുകള്‍ ഉണ്ടാവാതിരുന്നിട്ടല്ല.
അവിടെയൊക്കെ എല്ലാ ആഴ്ചയും മലയാളം, തമിഴ്, ഹിന്ദി സിനിമകള്‍ വരാഞ്ഞിട്ടല്ല.
സിനിമ കണ്ടു നടന്നാല്‍ പിള്ളേര് ചീത്തയായിപ്പോവും എന്ന
ചിരപുരാതന വിശ്വാസം അച്ചനുണ്ടായിരുന്നോണ്ടാണ്
വിവിധ സേവനങ്ങള്‍ക്കായുള്ള സര്‍വീസ് ചാര്‍ജ് രൂപത്തില്‍ വീട്ടില്‍ നിന്നും
'സമ്പാദിച്ച' ഇരുപത്തിമൂന്ന് രൂപയില്പരം വരുന്ന മൂലധനം ഇന്‍സ്ട്രുമെന്റ് ബോക്സില്‍
കിടന്നിട്ടും മലയാളം സിനിമാ വ്യവസായത്തില്‍ ഞാനത് ഇന്‍വെസ്റ്റ്‌ ചെയ്യാതിരുന്നത് .

പ്രസാദന്‍ മാഷ്‌ 'ആറ് -ഡി' ക്കാര്‍ക്ക് വേണ്ടി ഒരു ശനിയാഴ്ച സ്പെഷ്യല്‍ ക്ലാസ്സ്‌ വച്ചതും,
ആ വെള്ളിയാഴ്ച തന്നെ യമുനയില്‍ "കോട്ടയം കുഞ്ഞച്ചന്‍" സിനിമ വന്നതും
ഒരേ ആഴ്ചയില്‍ നടന്ന പരസ്പരബന്ധമില്ലാതെ രണ്ടു സംഭവങ്ങള്‍ ആയിരുന്നു.

കോട്ടയം കുഞ്ഞച്ചനെക്കുറിച്ച് "സൂപ്പര്‍ പടാട്ടോ ... 18 ഇടീണ്ട് ട്ടാ " -ന്നൊക്കെ
ബിജു അന്ന് ക്ലാസില്‍ കത്തിക്കയറി.
അവന്‍ മാമന്റെ വീട്ടി പോയപ്പോ പടം കണ്ടൂത്രേ, ഭാഗ്യവാന്‍!

വെള്ളിയാഴ്ച വയ്ന്നേരം സ്കൂളീന്ന് വീട്ടിപോണ വഴിക്ക് യമുനയിലെക്കൊന്നു പാളി നോക്കി.
മമ്മൂട്ടിടെ ഒരു വല്ല്യ പോസ്റ്റര്‍ ഒട്ടിച്ചു വച്ചിട്ടുണ്ട്.
മനസ് ഒന്ന് ദുര്‍ബലമായി ..വേണ്ട.... വീട്ടി അറിയാണ്ടുള്ള കേസില്ല!

ശനിയാഴ്ച രാവിലെ ആറ് എ ക്കാര്‍ക്കും ബി ക്കാര്‍ക്കും ആണ് സ്പെഷല്‍ ക്ലാസ്സ്‌, നമുക്ക് ഉച്ചക്കെ പോണ്ടൂ.
ഉച്ചക്ക് മോരൂട്ടാനും കൂട്ടി ചോറുണ്ട് കെ കെ മേനോനില്‍ കേറി സ്കൂളിലേക്ക് പോയ ആ പോക്കില്‍ ആണത് സംഭവിച്ചത്....

ബസ്‌ യമുന പാസ്‌ ചെയ്തപ്പോ 'ഇന്ന് ഈ സിനിമ കണ്ടിട്ടേള്ളു' -ന്നങ്കട് തീരുമാനിച്ചുകളഞ്ഞു ഞാന്‍.
വീട്ടില്‍ എനിക്ക് വേണ്ടി മാത്രം വാങ്ങി സൂക്ഷിച്ചിരുന്ന ചൂരലിനെയോ, അതും കൊണ്ട് അച്ഛന്‍ കലിതുള്ളി
നിന്നിട്ടുള്ള നിരവധി ക്രിട്ടിക്കല്‍ സീനുകളെക്കുറിച്ചോ ഒന്നും ഓര്‍ക്കാതെ.

അടുത്ത സ്റൊപ്പിലിറങ്ങി യമുനയിലേക്ക് വച്ചുപിടിക്കുമ്പോഴാണ് ബീയെസ്സെയെസ്സല്ലാറില്‍
ആറ് എ യിലെ ചന്തു പാഞ്ഞു വന്നത് , അവന്റെ സ്പെഷല്‍ ക്ലാസ് കാലത്തേ കഴിഞ്ഞു.
"നീ ക്ലാസീപ്പോണ്ല്ലേ ?" ന്ന്‍ ചോദിച്ചു ചുള്ളന്‍ സൈക്കിള്‍ നിര്‍ത്തി.
"...ന്തൂട്ട്? ..ഹിസ്ടറ്യല്ലേ.....ഞാന്‍ കോട്ടയം കുഞ്ഞച്ചന് പോകാണ് " -ന്ന നമ്മുടെ നിലപാട് കേട്ടപ്പോ
"പ്രസാദന്‍ മാഷാട്ടാ .....പുള്ളിയറിഞ്ഞാ ചുട്ട അലമ്പാവുംട്ടാ... " ന്ന് പറഞ്ഞു
അവന്‍ ഒന്ന് ഡിമോട്ടിവേറ്റ് ചെയ്യാന്‍ നോക്കി.

ഇവനേം കൂടി കൂട്ട്യാലോ ഒരു ധൈര്യത്തിന് എന്ന് തോന്നീട്ട്
"ഇടിവെട്ട് പടാട്ട... മമ്മുട്ട്യാടാ...18 ഇടീണ്ട്....നീയും വാടാ " ന്നൊക്കെപ്പറഞ്ഞു അവനെ
കാന്‍വാസ് ചെയ്യുമ്പോ ആ പടത്തില്‍ സില്‍ക്ക് സ്മിതയോ, അനുരാധയോ
ഇല്ലാതിരുന്നതിന്റെ കുറവ് എനിക്ക് വല്ലാതെ ഫീല്‍ ചെയ്തു.
എന്തായാലും ചന്തു ഒടുക്കം വീട്ടിപ്പോയി പെര്‍മിഷനും എടുത്ത് മാറ്റിനി തുടങ്ങണെന് മുമ്പ് പാഞ്ഞു വന്നു.

ഇന്റര്‍വെലിന് കടല തിന്നോണ്ടിരിക്കുമ്പോ 'ആരെങ്കിലും കാണാവോ ?' എന്നൊരു സ്പാര്‍ക്ക് വരേം
രണ്ടു ശ്വാസകോശങ്ങളുടെം ഇടക്ക്യായിട്ടു പെരുവനം കുട്ടന്‍മാരാരുടെ തായമ്പകേടെ പോലൊരു പെരുക്കം
കേള്‍ക്കേം ചെയ്തു, ആകെ ഒരസ്വസ്തത!
അപ്പൊ വായിലേക്കിട്ട കടല, അതിനെ കടിച്ചു മുറിക്കാന്‍ വന്ന സകല പല്ലുകളേം കബളിപ്പിച്ചു നേരെ
തൊണ്ടയില്‍ ചെന്ന്‍ ലാന്‍ഡ്‌ ചെയ്ത് മഴക്കാലത്ത്‌ പഞ്ചായത്ത് റോഡില്‍ താഴ്ന്ന
ഓട്ടോറിക്ഷടെ സ്റ്റേറ്റിലായി. മുന്നോട്ടും ഇല്ല പിന്നോട്ടും ഇല്ല !


അടുത്ത തിങ്കളാഴ്ച രാവിലെ സ്കൂളില്‍ ചെന്നപ്പോ ഗേറ്റിനു മുന്‍പില്‍ പണ്ട്
ബാലേട്ടന്റെ 'സര്യ' സ്റ്റുഡിയോ ഉല്‍ഘാടനം ചെയ്യാന്‍ ശോഭന വന്നപ്പോ
ണ്ടായ അതേ തിക്കും തിരക്കും.
പത്തു മണിയായിട്ടും ഗേറ്റ് തുറക്കാന്‍ താക്കോലും കൊണ്ട് അന്ന് പ്യൂണ്‍ ഉഷേച്ചി വന്നിട്ടില്ല.
ഫുള്‍ സ്ട്രെങ്ങ്ത് ഗേറ്റ് നു മുന്നില്‍ വെയിറ്റ് ചെയ്യാണ്.

ഞാന്‍ ബസ്സിറങ്ങിയ സമയത്ത്, അവിടെ കോട്ടയം കുഞ്ഞച്ചന്‍ സീന്‍ ബൈ സീന്‍
നരേറ്റ് ചെയ്തോണ്ട് നിന്നിരുന്ന ചന്തൂം ഓഡിയന്സും തമ്മില്‍ ഏതോ ഒരു സീനിനെക്കുറിച്ച്
എന്തോ ഒരു ഡിസ്സഗ്രിമെന്റ്റ് ഉണ്ടാവേം, എന്നെക്കണ്ടപ്പോ
".......വിശ്വാസിലെങ്കി.. ദേ... ഇവനോട് ചോയ്ക്ക്....ഇവനും ഞാനും കൂട്യാ ശന്യാഴ്ച മാറ്റ്നി കണ്ടെ.."-ന്നു
എന്നെ ചൂണ്ടി പറയേം ചെയ്തു.

മൂന്നാമത്തെ പീരീഡ്‌ പ്രസാദന്‍ മാഷ്‌ ക്ലാസില് വന്നിട്ട് ഒരക്ഷരം
പോലും ചോദിക്ക്യാതെ എന്റെ വലത്തെ തുടയുടെ
മോസ്റ്റ്‌ സെന്‍സിറ്റിവ് ഏരിയയില്‍ ചൂരല് വച്ച് മൂന്നാല് വീക്ക് വീക്കേം,
അതിന്റെ എഫ്ഫെക്ട്ല് സ്പോട്ടില് വച്ചെന്നെ
മില്‍ക്കീവേയുടെ ഒരു ഫുള്‍വ്യൂ കളറില്‍ നേരിട്ട് കാണേങ്കൂടി
ചെയ്തപ്പോഴാണ് രാവിലെ ചന്തു നടത്തിയ
ബ്രോഡ്‌ കാസ്ടിങ്ങിന്റെ കവറേജിനെക്കുരിച്ച് ഒരേകദേശ ധാരണ കിട്ടിയത്.
"നീയിനി ക്ലാസ് കട്ട് ചെയ്തു സിനിമക്ക് പോകോഡാ?" എന്നൊരു അശരീരിയും കൂട്ടത്തില്‍ കേട്ടു.

ഒരുപാട് ദേഷ്യൊക്കെ ചന്തൂനോട് ആദ്യം തോന്ന്യെങ്കിലും 'അറിയാണ്ടാല്ലേ.... സാരല്ല'
എന്നൊക്കെ വിചാരിച്ചു ഞാനാ കേസ് വിട്ടു.

അത് കഴിഞ്ഞു ഒരൂസം വയ്ന്നേരം അവന്‍ വീട്ടില് വരേം, കട്ടന്‍ ചായേം കൊക്ക്വടേം തിന്നോണ്ടിരിക്ക്യണേന്റെടേല്
"....യിവന്‍ ക്ലാസ്സ്‌ കട്ട് ചെയ്ത് സിനിമക്ക് പോയിട്ട് മാഷേന്ന് തല്ലു കിട്ട്യ കാര്യം അറിഞ്ഞോ ?" ന്ന്‍
അനവശ്യായി അച്ഛനോട് ചോദിക്കേം ചെയ്തു .

കേട്ട പാതി കേള്‍ക്കാത്ത പാതി "...ഏതു സിനിമ? എവിടെക്കണ്ടു? ആരാ ഹീറോ ? എത്ര പാട്ടുണ്ട് ? ഹൌസ്ഫുള്‍ ആയിരുന്നോ ?
എന്നൊക്കെ അറിയാന്‍ ഒരു ക്യുരിയോസിറ്റീം കാണിക്കാതെ,
അലമാരീടെ മോളീന്ന് ചൂരലും എടുത്തു എന്റെ നേര്‍ക്ക്‌ ഒരു വരവായിരുന്നു അച്ഛന്‍

ടിപ്പര്‍ ലോറീന്ന്‍ കരിങ്കല്ലിറക്കണ പോലുള്ള ശബ്ദം കേട്ടതല്ലാതെ എത്രണ്ണം കിട്ടീന്നോ, എവിടൊക്കെ കിട്ടീന്നോ,
ഒരു പിടീം കിട്ടീല.

സിറ്റ്വേഷന്‍ അത്ര ഫേവറബിളല്ലന്ന് മനസിലാക്കി സ്കൂട്ടാവാന്‍ നിന്ന ചന്തൂനോട് ഞാന്‍ മനസ്സില്‍പ്പറഞ്ഞു

"കൊല്ലൂടാ...... നിന്നെ ഞാന്‍" !

Wednesday, March 23, 2011

എന്റെ സ്വന്തം മീനാക്ഷി

കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, നിറത്തിന് നിറം, സ്വഭാവത്തിന് സ്വഭാവം
എന്നു വേണ്ട ഇടത്തേ കയ്യില്‍ ഐശ്വര്യറായിക്ക് ഉള്ള അതേ സ്പോട്ടില്‍
മറുകിനു മറുക് വരെയുള്ള ഒരു സുന്ദരിയായിരുന്നു മീനാക്ഷി.

അച്ഛനും അച്ഛച്ചനും തമ്മിലുണ്ടായ എന്തോ ഒരാഭ്യന്തര പ്രശ്നത്തിന്റെ
അനന്തര ഫലമായി, ഫുട്ബാള്‍ കോര്‍ട്ട് പോലെയുള്ള തറവാടിന്റെ വിശാലതയില്‍
നിന്നും ഒറ്റമുറിയും കുഞ്ഞടുക്കളയും മാത്രമുള്ള കുടുസു
വാടക വീട്ടിലേക്കു താമസം മാറ്റിയതിന്റെ മൂന്നാം ദിവസാണ് അടുപ്പില്‍
ചാരത്തില്‍ കുളിച്ച നിലയില്‍ അമ്മ ഒരു പൂച്ചക്കുഞ്ഞിനെ കണ്ടു പിടിക്കുന്നത്‌.

രണ്ടും കൈകളുംകൂട്ടിപ്പിണച്ച് ശരീരത്തിലെ ഉയര്‍ന്നതാപനിലയുള്ള ഒരു പ്രദേശത്ത്
സ്ഥാപിച്ച് ഇനീം ഒന്നൊന്നര മണിക്കൂര്‍ കൂടി സുഖായി ഉറങ്ങാം എന്ന് വിചാരിച്ചു കിടക്കുമ്പോഴാണ്
അമ്മ യുടെ അനൌണ്‍സ്മെന്റ്

"ദേ... എല്ലാരും വന്നു നോക്ക്യേ.... നമ്മുടെ അടുപ്പില് ..... ഒരു പൂച്ച !".

"കിട്ടിയ മൊതലിനെ എന്ത് ചെയ്യണം ?" എന്ന് ചര്‍ച്ച ചെയ്യാനായി അടുപ്പിനു ചുറ്റും ഉടന്‍ ഒരു ആഡ്ഹോക്ക്
മീറ്റിംഗ് ചെരേം, "ചാക്കില്‍ കെട്ടി സൈക്കിളില്‍ വച്ച് ദൂരെ കൊണ്ട് കളയാം" എന്ന എന്റെ സജഷന്‍,
"പൂച്ച വന്നു കേറ്യാ ഭാഗ്യം പുറകെ കേറി വരും" എന്ന അനോണിമസ് സേയിംഗ് ക്യോട്ട് ചെയ്തു അമ്മ ഇന്‍വാലിഡ്‌ ആക്കേം,
ഒടുക്കം "...മക്കിതിനെ അങ്കട് വളര്‍ത്താം" എന്ന് തീരുമാനിക്ക്യപ്പെടേം ചെയ്തു.

പൂച്ചക്കുഞ്ഞിനെ അടുപ്പില്‍ നിന്നും പുറത്തിറക്കി , ചിരട്ടയില്‍ പാലൊഴിച്ചു കൊടുത്തിട്ട് ,
"ഇനി മുതല്‍ ഇവള്‍ മീനാക്ഷി എന്നറിയപ്പെടും" എന്ന് അമ്മ പ്രസ്താവിച്ച ആ അഡോപ്ഷന്‍ സീനോട് കൂടിയാണ്,
വീറ്റോ പവര്‍ അടക്കമുള്ള അധികാരങ്ങളോടുകൂടിയുള്ള മീനാക്ഷിയുടെ മെമ്പര്‍ഷിപ്പ് വീട്ടില്‍ ആക്റ്റിവേറ്റഡാവുന്നത്.

ആദ്യം നമ്മള് വലിയ അടുപ്പം കാണിച്ചില്ലെങ്കിലും 'സ്കൂളില്‍ പോയി വരുന്ന വഴീല്‍ വെയിറ്റ് ചെയ്യാ',
'കാലില്‍ വന്നുരുംമ്മിനില്ക്കാ', 'അയ്യോ പാവം മോഡല്‍ മ്യാവൂ കരയാ' ഒക്കെ ഒരുപാടൊരുപാട് റിപീറ്റ് ചെയ്തു
വിത്ത്‌ ഇന്‍ എ ഷോര്‍ട്ട് സ്പാന്‍ ഓഫ് ടൈം മീനാക്ഷി വീട്ടിലെ എന്റെ മോസ്റ്റ്‌ ഫേവറെറ്റ് മെമ്പര്‍ എന്ന പദവിയിലേക്കുയര്‍ന്നു.
പതുകെ, പതുക്കെ എനിക്ക് എന്തിനും ഏതിനും മീനാക്ഷിയില്ലാതെ ഒരു 'എയ്മി'ല്ലായ്മ ഫീല്‍ ചെയ്തു തുടങ്ങി.


സാമ്പാര്‍, അവിയല്‍, കയ്പക്കുപ്പേരി, മീങ്കൂട്ടാന്‍ ,ചോറ്, പപ്പടം, ഗ്ലൂക്കോസ് ബിസ്ക്കറ്റ്, എലയ്റ്റ് ബ്രെഡ്‌, പശൂം പാല്, മുട്ട
തുടങ്ങിയ പോഷകാഹാരങ്ങള്‍ നമ്മുടെ വീട്ടിന്നും പോര്‍ക്ക്‌, ബീഫ്, മട്ടണ്‍, ചിക്കന്‍ തുടങ്ങി
ഹൈ പ്രോട്ടീന്‍ കണ്ടെന്റ് ഉള്ള നോണ്‍വെജ് ഐറ്റംസ് സിബീടെ വീട്ടീന്നും കഴിച്ച്,
നൂല് പോലെ വന്നു കേറ്യ മീനാക്ഷി, തടിച്ചുരുണ്ട്, സമീപ പ്രദേശങ്ങളിലെ കണ്ടന്‍
പൂച്ചകളുടെ 'ഡ്രീം ഗേള്‍' ആയി മാറിയത് കണ്ണടച്ച് തുറക്കണ ഗ്യാപ്പോണ്ടാര്‍ന്നു.

കാലം അങ്ങിനെ സുന്ദര സുരഭിലമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്ക്യെ
ഇടിത്തീ പോലെയാണ് ആ അപകടം ഉണ്ടായത് !

അന്ന് ഒരൂസം രാത്രി ഒരു പത്തര കഴിഞ്ഞ സമയത്ത് , പതിവ് പോലെ
മീനാക്ഷിയെ മുകളിലെക്കെറിഞ്ഞു താഴേക്കു വരുമ്പോള്‍ പിടിച്ചു പിന്നേം മുകളിലെക്കെറിഞ്ഞു
പാരാഡൈവിംഗ് ക്ലാസ്സ്‌ എടുത്തുകൊണ്ടിരുന്ന സമയത്ത്... പെട്ടന്ന് എന്റെ കണ്ട്രോള്‍ മിസ്സായി
മുകളിലേക്ക് പോയ, ഓവര്‍ വെയിറ്റടായിരുന്ന, മീനാക്ഷി തലേം കുത്തി താഴെ സിമന്റ് തറയില്‍ !

ഒരേ ഒരു പിടച്ചില്‍ മാത്രം! ......പിന്നെല്ലാം നിശ്ചലം!!

ദൈവമേ!!!

കാലിലൂടെ ഒരു തരിപ്പരിച്ചു കയറുന്നു....
ഗ്ലൂക്കോസ് ബിസ്ക്കറ്റ് തിന്നാന്‍... പശൂംപാല് ഷെയര്‍ ചെയ്യാന്‍ ....കാലില്‍ തൊട്ടു ഉരുമ്മി നില്ക്കാന്‍.....
സ്കൂള് വിട്ടു വരുമ്പോ വഴിക്കണ്ണ്മായി കാത്തു നില്ക്കാന്‍ ....ഒന്നിനും മീനാക്ഷി ഇനിയില്ല ! ഇനി വരില്ല !!
ലോകത്തിന്റെ തന്നെ ചലനം നിലച്ചു പോയ നിമിഷം...അകത്തെന്തോ ഉരുണ്ടു കൂടുന്നു.

ആദ്യത്തെ ഞെട്ടലില്‍ നിന്ന് മോചിതനായപ്പോ സങ്കടം മുഴുവന്‍
ദിഗന്തങ്ങള്‍ ഭേദിച്ച ഒരലറിക്കരച്ചിലായി.
അസമയത്ത് എന്റെ ഫുള്‍വോള്യത്തില്‍ ഉള്ള കരച്ചില്‍ കേട്ട് എന്തോ
അപകടം മണത്ത്, യമുനയില്‍ ഏതോ തമിഴ് പടത്തിന്റെ ഫസ്റ്റ് ഷോയും
കഴിഞ്ഞു മൂളിപ്പാട്ടും പാടി ആ വഴിക്ക് പോകായിരുന്ന യൂണിയന്‍കാരന്‍ രാജേട്ടനാണ്
"എന്തിറ്റാ ഉണ്ടായേ ?" എന്ന് ചോദിച്ചോണ്ട് ആദ്യം ഓടി വന്നത്.
നൊടിയിടെ കരച്ചിലിന്റെ 'കവറേജ് ഏരിയയില്‍' പെട്ടവരൊക്കെ രാജേട്ടനുണ്ടായ അതെ ക്യൂരിയോസിറ്റിയോടെ
നടന്നും ഓടിയും സ്പോട്ടിലെത്തിയതോടെ മുറ്റത്ത്‌ ജനസമുദ്രമായി.

സംഭവിച്ചതിനെക്കുറിച്ച് ഏറ്റവും ആദ്യം ഒരൈഡിയ കിട്ടിയ രാജേട്ടനാണ്
"ഇത്രെള്ളോ കേസ് .....പാതിരാക്ക് മനുഷ്യരെ പേടിപ്പിക്യാനായിട്ടു!!!..." എന്ന് പറഞ്ഞിട്ട്
ചലനമറ്റു കിടക്കുന്ന മീനാക്ഷിയുടെ ദേഹത്ത് ഒരു പഴേ ചാക്കെടുത്തിട്ടത്.

ബാക്കി എല്ലാര്‍ക്കും മീനാക്ഷി വെറും ഒരു പൂച്ചയായിരിക്കും...
എനിക്ക്യതല്ലല്ലോ! എനിക്ക്യങ്ങിനെ പറ്റില്ലല്ലോ !!
ഓര്‍ക്കുംതോറും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.

ഞാന്‍ മീനാക്ഷിയെ പുതപ്പിച്ച ചാക്കിനരികെ തന്നെ ഇരിക്യാണ്
കുറ്റബോധം കൊണ്ട് പ്രാണന്‍ ഉരുകാണ് ...

"എന്റെ മീനാക്ഷിയെ ...എന്റെ ഈ കൈ കൊണ്ട് ....ഞാന്‍ കൊന്നു....
എത്ര ബിസ്ക്കറ്റ് കൊടുത്തു വളര്‍ത്തിയതാണ്, എന്തോരം പാല് കൊടുത്തു വളര്‍ത്തീതാണ് ..എന്നിട്ട്
ഒടുക്കം ഞാന്‍ തന്നെ.....ഈ കൈ കൊണ്ട് തന്നെ ....കൊന്നൂലോ....എനിക്ക് വയ്യേ....."
ഒരു മരണ വീടിന്റെ എഫക്റ്റ് ഒട്ടും ചോര്‍ന്നു പോവാണ്ടിരിക്കാന്‍,
ഫുള്‍ വോള്യത്തില്‍ എണ്ണിപ്പെറുക്കിത്തന്നെയാണ് കരച്ചില്‍.

ആരൊക്കെയോ വന്നു ആശ്വസിപ്പിക്കുനുണ്ട്, അമ്മയാണോ അച്ഛനാണോ എന്നറിയില്ല.
"ഇനീം വച്ചോണ്ടിരിക്യാണ്ട് ...അതിനെ എടുത്തു കുഴിച്ചിടാന്‍ നോക്ക് !" ആരോ പറയുന്നത് കേട്ടു.

ഈശ്വരാ .....തീര്‍ന്നോ! അപ്പൊ ഇനി കാണില്ല ഞാന്‍ എന്റെ മീനാക്ഷിയെ..
സങ്കടം തിരയടിച്ചുയരുന്നു.
കണ്ണീരു ചാലിട്ടൊഴുകി ഇട്ടിരിക്കുന്ന ഷര്‍ട്ട്‌ നനഞ്ഞു കുതിര്‍ന്നിട്ടുണ്ട്
പുറത്തു സകല ആളുകളും വന്നു നില്‍പ്പുണ്ട്....അതിനെന്താ ?
അറിയട്ടെ, എല്ലാരും കാണട്ടെ ഞാന്‍ എന്റെ 'മീനൂ'നെ എത്രമേല്‍ സ്നേഹിച്ചിരുന്നൂന്ന്.


കരഞ്ഞു കരഞ്ഞു 'ആമ്പിയര്‍' തീര്‍ന്നപ്പോള്‍ ഇനി കുറച്ചു നേരം റെസ്റ്റ്‌ എടുത്തിട്ട് കരയാംന്ന് കരുതി
അമ്മയുടെ മടിയില്‍ കിടക്കുമ്പോഴാണ് ഞാന്‍.... ആ കാഴ്ച കണ്ടത്...

മീനാക്ഷിയെ പുതച്ച ചാക്ക് എണീറ്റ്‌ നില്‍ക്കുന്നു !

അമ്പരപ്പ് മാറുന്നതിനു മുന്‍പേ എണീറ്റ്‌ നിന്ന ചാക്ക് നടക്കേം ചെയ്തു !!

എല്ലാരും ശ്വാസമടക്കി നില്‍ക്കെ
നടന്നു പൊയ്ക്കൊണ്ടിരുന്ന ചാക്ക് പെട്ടന്ന് നില്‍ക്കേം,
എം ടിവീല്‍ കണ്ട ഒരു മ്യൂസിക്‌ ആല്‍ബത്തില്‍ ബ്രിട്നിസ്പിയെര്സ് ഓവര്‍കോട്ട്
അഴിക്കുന്ന പോലെ, പുതച്ചിരുന്ന ചാക്കഴിച്ചുമാറ്റി പുറത്തിറങ്ങി
മീനാക്ഷി തിരിഞ്ഞു നിന്ന് നോക്കിയപ്പോ, ഒരു പഞ്ചായത്ത് മുഴുവന്‍ വീട്ടുമുറ്റത്ത് വന്നു നിക്കണ കണ്ട്,
'ശ്ശെടാ.... ഒന്ന് ബോധം കെടാനും സമ്മതിക്കില്ലേ ഇവനൊന്നും ' എന്നര്‍ത്ഥം വരുന്ന ഒരു നോട്ടം നോക്കേം,
"മ്യാവൂ " എന്ന് നീട്ടികരഞ്ഞു അടുക്കള വഴിക്ക് നടക്കേം ചെയ്തു!!


കിടന്നിടത്ത് നിന്നും താഴേക്ക്‌ ഒരു കുഴി കുഴിച്ചു ആ വഴിക്ക് ഏതു
നരകത്തിലേക്കാണെങ്കിലും പോയാ മതി എന്ന്‍ ആത്മാര്‍ത്ഥമായി
ഞാന്‍ ആഗ്രഹിച്ച നിമിഷായിരുന്നു അത് !!.
_______________________________________________________________________
വാല്‍ :ഈ പൂച്ചക്കൊക്കെ ഒന്‍പതു ജന്മാത്രേ!!
സ്റ്റാറ്റ്യൂട്ടറി വാണിംഗ്: ഈ സംഭവത്തിന്‌ ശേഷം ഞാന്‍ രണ്ടാഴ്ചയോളം വീടിനു പുറത്തിറങ്ങുന്ന സമയത്ത്
തലവഴി മുണ്ടിട്ടു നടന്നൂന്നു പറയുന്നോരുടെ തലപൊട്ടി തെറിച്ചു പോവും ട്ടാ ...
പറഞ്ഞില്ലാന്നു വേണ്ട !!