വരവ് :



Friday, August 16, 2019

കുറ്റബോധം


ഞാൻ വിജയഭാരതി എൽപീല് പഠിക്ക്യണ സീസണിൽ  ലാലു ചേട്ടൻ  ആ പ്രദേശത്തെ നമ്പർ  വൺ ടെററായിരുന്നു!

സർഗ്ഗത്തിലെ മനോജ് കെ ജയന്റെ ടൈപ്പ് നോട്ടോം, അർനോൾഡ് ഷ്വാസ്നേഗർ ടൈപ്പ് ബോഡിഷേപ്പും,   മുട്ടാൻഡ്രാ ന്നുള്ള ആറ്റിറ്റ്യൂഡും, മഹാഭാരതം സീരിയലിലെ അശരീടെ ടൈപ്പ് ഇടിവെട്ട് വോയ്സും  കൂടിച്ചേർന്ന ഒരു ലെതൽ കോമ്പിനേഷനായിരുന്നു ആളെന്നുള്ളോണ്ട് ന്നെ  ആൾടെ ഏരിയാ ഓഫ്‌ കവറേജിനകത്ത് ചെന്ന് പെടേണ്ടി വന്നപ്പോഴൊക്കെ വല്ലാത്ത വീർപ്പുമുട്ടലായിരുന്നു എനിക്ക്.

ആളെ ഇൻറ്റിമേറ്റ് ചെയ്യുംന്നാരെങ്കിലും സൂചിപ്പിച്ചാ മതി... ചെയ്തോണ്ടിരിക്ക്യണ കുരുത്തക്കേട് സ്പോട്ടിലാ നിർത്തി "കൈകഴുകിത്തൊടണീ ക്ടാവിനെ.... എന്തൂട്ടാ അനുസരണേം അച്ചടക്കോം.... "   എന്ന് കടുത്ത ശത്രുക്കളെക്കൊണ്ട് പോലും പറയിക്കണ മോഡിലേക്ക് ഞാൻ മാറാൻ.

പൊതുവിൽ ടെററായിരുന്നെങ്കിലും ഫുഡടീം ഉറക്കോം മാത്രം ഹോബീസായിട്ടുണ്ടായിരുന്ന ആൾടെ സമപ്രായക്കാർക്ക് ആളൊരു മാതൃകാപുരോഷോത്തമനായിരുന്നത് അക്കാലത്ത് അവർക്കൊന്നുമിൻട്രസ്റ്റില്ലാതിരുന്ന പല മേഖലകളിലും ആൾക്കുണ്ടായിരുന്ന ക്യൂരിയോസിറ്റിയും  ഇൻട്രസ്റ്റും എക്സ്പർട്ടൈസുമൊക്കെ കൊണ്ടായിരുന്നു, അതിപ്പോ ഇലക്ട്രോണിക് റിപ്പയറിങ്ങായാലും,  ബോഡി ബിൽഡിങ്ങായാലും മാർഷ്യൽ ആർട്സായാലും അതല്ല ഇനി  വെസ്റ്റേൺ മ്യൂസിക്കാണെങ്കിൽപ്പോലും ! 

പീയർ ഗ്രൂപ്പ് കലുങ്കിലിരുന്നു നാടൻ ഐശ്വര്യാറായിമാരെ കമന്റടിച്ചും,  പാടത്തിരുന്ന് ചീട്ടുകളിച്ചും, ഒളിച്ചിരുന്നു ബീഡി വലിച്ചും ടൈം സ്പെൻഡ് ചെയ്തിരുന്നപ്പോൾ ആള്  സോൾഡറിങ്ങ് അയേൺ കൊണ്ട് ലെഡുരുക്കിയൊഴിച്ച് കേടായ റേഡിയോകളും ടേപ്പ് റെക്കോർഡറുകളും റിപ്പയർ ചെയ്തെടുത്തു, സ്വന്തമായി മൂന്നൂറ് വാട്ട്സിന്റെ ആപ്ളിഫെയർ നിർമ്മിച്ചു, മാപ്രാണത്ത്ന്ന് രണ്ട് മൺകലം വാങ്ങി സെക്കിളിന്റെ കരിയറിൽ വച്ച് കെട്ടിക്കൊണ്ട് വന്ന് അതിൽ എട്ടിഞ്ചിന്റെ സ്പീക്കറ് ഫിറ്റ് ചെയ്ത് അന്നേ വരെ ആ ഏരിയേലില്ലാത്ത ടൈപ്പ് സൗണ്ട് സിസ്റ്റം നിർമ്മിച്ചു, അതിൽ  മാക്സിമം വോള്യത്തിൽ ബോണീയെമ്മും ബീറ്റിൽസും വച്ച് നാട്ടുകാരെക്കൊണ്ട് "എട്ടാം ക്ലാസീ തോറ്റ് നിർത്ത്യലെന്താ എന്തൂട്ടാവന്റെ ഇംഗ്ലീഷിലുള്ള പിടിപാട് "എന്ന് രഹസ്യമായി പറയിച്ചു. (സത്യത്തിൽ അതിന്റെയൊന്നും ബീറ്റൊഴിച്ച് മറ്റൊന്നും ആളുൾപ്പെടെ ആർക്കും മനസിലായിരുന്നില്ലെങ്കിലും.) വീടിന്റെ പിന്നാമ്പുറത്തെ കവുങ്ങുകൾക്കിടക്ക് മുള വച്ച് കെട്ടി പുളളപ്പ് ബാറുണ്ടാക്കി, ഫാരക്സിന്റ  ടിന്നുകളിൽ കോൺക്രീറ്റ് നിറച്ച് മുക്കാലിഞ്ചിന്റെ ഒരടി നീളമുള്ള ജി ഐ പെപ്പിട്ട് കണക്റ്റ് ചെയ്ത് ഇൻഡിജീനസ് ഡമ്പൽസുണ്ടാക്കി, ഇതൊക്കെ വച്ച് ശരീരത്തിലുടനീളം വിവിധയിനം മസിൽസ് വികസിപ്പിച്ചെടുത്തു, ചെന്താപ്പിന്നി ശ്രീ മുരുകനീന്ന് ബ്രൂസ്ലീടെ ഏതോ പടം കണ്ടിറങ്ങിയേന്റെ പിറ്റേന്ന് തൃശൂര് പോയി നെഞ്ചക്  വാങ്ങിക്കൊണ്ട് വന്ന് ഡെയ്ലി രണ്ടു നേരം പ്രാക്ടീസ് ചെയ്ത് വിജയ ഭാരതീൽ കാരാട്ടേടെ ഈവനിങ് ക്ലാസു നടത്തീരുന്ന കാരാഞ്ചിറക്കാരൻ കരാട്ടേ മാഷെക്കൊണ്ട് പോലും " ഇതിപ്പോ ഇവിടെ ആയോണ്ടാ... ചൈനേലെങ്ങാനുമാരുന്നേൽ ജാക്കിച്ചാന്റെ കണ്ണിലൊന്ന്
പെട്ട് കിട്ട്യാമതി... കൊത്തിക്കൊണ്ട് പോവൂലേ " ന്ന് അത്ഭുതം കൂറിച്ചു.   

ഒരറ്റത്ത് ഭയം നിറഞ്ഞ ആരാധനയുണ്ടായിരുന്നേലും  " കാട്ട് പോത്തിന്റെ സ്വഭാവണ് അടുപ്പിക്കാമ്പറ്റൂല... വെട്ടൊന്ന് മുറി രണ്ടെന്ന ടൈപ്പാ... വീട്ട് കാരോട് പോലും മൊരട് പെരുമാറ്റാ" ന്നൊരു സെക്കൻ ഡൊപ്പീനിയനുണ്ടായിരുന്നു ആളെക്കുറിച്ച് നാട്ടിൽ പൊതുവേ.

ഒരു ശനിയാഴ്ച്ച കാലത്തേ
വീട്ടിൽ വന്ന ഭിക്ഷക്കാരന് പത്തിന്റെ നോട്ടെടുത്ത് കൊടുക്കേം ആദ്യായിട്ട് പത്തു രൂപ ഭിക്ഷ കിട്ടിയ സന്തോഷത്തിൽ നന്ദിപൂർവ്വം ചിരിച്ച് കാണിച്ച  ഭിക്ഷക്കാരനോട്  "ന്തൂട്ടിനാടാ ഡാ ഡാഷേ  നിന്ന്  കിളിക്ക്യണേ ഓട്ര @#p& " ന്ന് പറഞ്ഞ് നെഞ്ചക്കെടുത്ത് വീശി യാത്രയാക്കേം ചെയ്ത തരം,  ആർക്കും ഒരു പിടീം തരാത്ത, ഒരു ഡ്യുവൽ പേഴ്സണാലിറ്റി, അതായിരുന്നു ആൾടെ യു.എസ്.പി !

അക്കാലത്തൊക്കെ വിജയ ഭാരതീടെ പുറകിലെ പാടത്ത് കൊക്കിറങ്ങാറുണ്ടായിരുന്നു. അതിനെയൊക്കെ പിടിച്ച് പൊരിച്ച് ഡെയ്ലി ലഞ്ചിനൊപ്പമടിക്കണമെന്ന ആഗ്രഹാണോ, ഫയറിങ്ങ് സ്വന്തം സ്കിൽസെറ്റിലില്ലാതെ പോയതിന്റെ കോംപ്ലക്സാണോ ലീഡ് ചെയ്തേന്നറിയില്ല, ഒരീസം എർണാകുളത്ത് പോയി വന്ന ആൾടെ കൈയ്യിൽ ഒന്നാം തരം ഒരെയർ ഗണ്ണുണ്ടായിരുന്നു. പൊന്നിൻ കുടം പൊട്ടും കൂടെ തൊട്ട് വന്ന ഗറ്റപ്പ്!

കൊക്കിനെ പിടിക്കാൻ ട്രെഡീഷണൽ മെത്തേഡ്സില്ലാണ്ടല്ല, വീരൻമാർക്ക് വെടിയിറച്ചിയാണ് ശീലമെന്നായിരുന്നു ആൾടെ നിലപാട്.  മദാലസകളും മന്ദഗാമിനികളുമായിരുന്ന  കൊക്കുകളായിരുന്നു ഫൈനൽ ഡെസ്റ്റിനേഷനെങ്കിലും പ്രാക്ടീസ് അജിലിറ്റി യിലും ഫ്ലക്സിബിലിറ്റീലും ഒബ്സർവേഷൻ സ്കില്ലിലും റിമാർക്കബിൾ എഡ്ജുള്ള  കാക്കകളിൽ മതിയെന്ന് ആള് തീരുമാനിച്ചത് " ഈഫ് യുവർ പ്രാക്ടീസ് ഈസ് ഓൺ ടഫ് ഗ്രൗണ്ട്സ്, ദെൻ  വാർഫ്രന്റ് ഈസ് യുവർ പ്ലേ ഗ്രൗണ്ട് " ന്ന കാര്യത്തിൽ ഇന്ത്യനാർമ്മിക്കും ആൾക്കും ഒരേ ഒപ്പീനിയനായത് കൊണ്ടാണ്.

തോക്ക് വന്നേന്റെ പിറ്റേന്ന് ലഞ്ച് കഴിഞ്ഞ് പ്ലേറ്റിൽ ബാക്കി വച്ച ചോറ് ആള് മുറ്റത്ത് വാരിയെറിഞ്ഞു. ഗണ്ണ്ന്റേം പ്രാക്ടീസിന്റേം കാര്യമറിയാതെ മൂന്നാല് കാക്കകൾ ഓൺ ദ സ്പോട്ട് പറന്നിറങ്ങി. വീടിനകത്ത് ശ്വാസമടക്കി ലാലു ചേട്ടൻ ഗൺ ലോഡ് ചെയ്ത് എയിം ചെയ്തു!

ട്യൂഷ്ഷ് !!

ഹെന്ത് വെടിയുണ്ടയാണല്ലോ വരുന്നെതെന്നും പറഞ്ഞ് കാക്കകൾ എല്ലാം പറന്ന് പഞ്ഞി മരത്തേലിരുന്നു!

ഭീതിയുടെ നിമിഷങ്ങൾ ഈഴഞ്ഞ് നീങ്ങി!!

കുറച്ച് കഴിഞ്ഞ് സീൻ ഓക്കെയാണല്ലോ ഇനി കുഴപ്പോണ്ടാവില്ലാന്നോർത്ത് കാക്ക കളിൽ രണ്ടെണ്ണം താഴേക്ക് പറന്നിറങ്ങി !

ട്യൂഷ് !!

ജസ്റ്റ് മിസ്ഡ്! കാക്കകൾ പറന്നു മരത്തേലിരുന്നു. റിസ്കെടുക്കേണ്ടെന്നോർത്താവണം നേരത്തേ മരത്തേലുണ്ടായിരുന്നൊരെണ്ണം സ്കൂട്ട് ചെയ്തു കിഴക്കോട്ട് പറന്നു.
ബാക്കിയുള്ളവ നിലത്തിറങ്ങാനുള്ള ഗ്യാപ്പിനായി വെയ്റ്റ് ചെയ്തു!

അതിനെടക്കാണ് താഴേക്ക് എയിം ചെയ്തോണ്ടിരുന്ന ഒരു കാക്കേടെ വലത് ഭാഗത്തുണ്ടായിരുന്ന ഉണങ്ങി നിന്നിരുന്ന പഞ്ഞിക്കായിൽ വെടികൊണ്ടത്! പഞ്ഞിക്കായ പിളർന്നു പഞ്ഞി കാറ്റിൽ പറന്നിറങ്ങി. അരമതിലിനപ്പുറം കമിഴ്ന്ന് ഫയറിങ്ങ് പോസ്ച്ചറിൽ കിടക്കണ ലാലു ചേട്ടനെ പറന്നൊഴിയണേന്റി ടയിലും കാക്കകൾ കണ്ടു കാണണം, പിറ്റേന്ന് വറ്റെറിഞ്ഞ് ആളകത്തു പോയിട്ടും ഒരൊറ്റ കാക്കയും നിലത്തിറങ്ങീല! അത് കൊണ്ടു മരത്തേലുണങ്ങി നിന്നിരുന്ന പഞ്ഞിക്കായ ക ളെയും മുറ്റത്ത് സ്റ്റൂളിൽ നിവർത്തി വച്ച പഴേ പൗഡർ ടിന്നിനെയുമൊക്കെ എയിം ചെയ്തായിരുന്നു ആൾടെ പിന്നീടുള്ള ഡെയ്ലി പ്രാക്ടീസ്! 

പ്രാക്ടീസോട് പ്രാക്ടീസായിരുന്നെങ്കിലും ഒരിക്കൽ പോലും ആള് എയിം ചെയ്ത ഏരിയേലൊരിക്കലും ഉണ്ട കൊണ്ടില്ല! തോറ്റോടുന്നവൻ  ഓടിക്കൊണ്ടേരിക്കും നിന്ന് ഫൈറ്റ് ചെയ്യണോനെ വിജയിച്ചിട്ടുള്ളൂന്നറിയണ ലാലു ചേട്ടൻ തളർന്നില്ല. രണ്ടു നേരമുണ്ടായിരുന്ന പ്രാക്ടീസ് മൂന്ന് നേരമാക്കി. 

ഡെയ്ലിയുളള ഏർപ്പാടായോണ്ടും സ്ഥിരായിട്ട് ഫ്ലോപ്പാവണോണ്ടും ആദ്യമൊക്കെ ദൂരെ നിന്നാണെങ്കിലും ഡെയിലി ഓൺ ടൈം പ്രസന്റായിരുന്ന ഞാനടക്കമുള്ള ഓഡിയൻസ് ആ കേസ് വിട്ടു!

ഒരൂസം ഉച്ചക്ക് ഉണ്ടോണ്ടിരിക്കുമ്പോഴാണ് വെടിയൊച്ചേം ഒപ്പം ലാലു ചേട്ടന്റെ മുള കീറണ ടൈപ്പൊരു കരച്ചിലും കേട്ടത്!  "ലാലൂന് സ്വയം വെടികൊണ്ടൂന്ന് തോന്നണല്ലോ ഗുരുവായൂരപ്പാ " ന്ന് പറഞ്ഞ് അമ്മായിയാണാദ്യം എഴുന്നേറ്റോടി ചെന്നത്! കൈ കഴുകി ഞാൻ സീനിലെത്തുമ്പോഴേക്കും അഞ്ച് പത്താളുണ്ട്!

അവർക്ക് നടുവിൽ വെറും മണ്ണിൽ തോക്കും കെട്ടിപ്പിടിച്ച് മലർന്ന് കിടന്ന് മുള കീറണ പോലെ കരഞ്ഞ്  ലാലു ചേട്ടൻ വീണ് കെടക്കുന്നു !!

"എയർ ഗൺ പെല്ലറ്റാണേലും സ്ഥാനത്ത് കൊണ്ടാ അതുമതീട്ടാ തീരാൻ " ന്നൊക്കെ പറഞ്ഞ് ആളെ പൊതിഞ്ഞു നിന്നിരുന്ന എല്ലാരേം വകഞ്ഞ് മാറ്റി "എല്ലാരൊന്ന് മാറിനിന്നേ ആൾക്കിത്തിരി ശ്വാസം കിട്ടിക്കോട്ടെ " ന്ന് പറഞ്ഞ് സീൻ കൺട്രോളിലെടുത്തത് അപ്പോ ആ വഴി വന്നു കേറ്യ രഘുച്ചേട്ടനാണ്. 

"എവിട്യാ ലാലു വെടി കൊണ്ടേ?" ന്ന് ചോദിച്ച രഘു ചേട്ടനോട് കരച്ചില് നിർത്ത്യേങ്കിലും സെയിം മോഡുലേഷനും പിച്ചും മെയിന്റെയിൻ ചെയ്ത്  " ...എനിക്കല്ല വെടി കൊണ്ടത്.... ദാ കെടക്കണ കാക്കക്കാണ്... ദ് കെടന്ന് പെടക്കണ കണ്ടാ ...എനിക്ക് കാണാൻ വയേ .... സഹിക്കണില്ലേ... ഞാങ്കൊന്നേ....  ന്നൊക്കെ പറഞ്ഞ് കരച്ചിലോട് കരച്ചിലായിരുന്നു മറുപടി.

നാടൻ നായക്ക് ഏറ് കൊണ്ട ടോണിലുള്ള ആൾടെ നിർത്താണ്ടുള്ള  കരച്ചിലിന്റെ ഹമ്മിങ്ങ് കട്ട് ചെയ്ത് ഞാൻ ചെന്ന് കയറിയത് വേറെ കുറെ വിഷ്വലുകളിലേക്കാണ് .....അതെ കൊളങ്ങരമ്പലത്തിൽ വച്ച് വടിവാള് വീശിയ എട്ടംഗ സംഘത്തെ വെറും കൈ കൊണ്ട് കീഴ്പ്പെടുത്തിയ, കരാഞ്ചിറയിലെ കരാട്ടെ മാഷെ നെഞ്ചക്ക് വീശി വിസ്മയിപ്പിച്ച, ജാക്കിചാൻ കണ്ടയുടനെ കൊത്തിയെടുത്ത് കൊണ്ടോവാൻ നിക്കണ,  കൂർത്ത നോട്ടോം ഇടിവെട്ടണ ശബ്ദോം കൊണ്ട് ഒരു ഏരിയ മുഴുവൻ അടക്കി ഭരിച്ച, കാട്ടുപോത്തിന്റെ സ്വഭാവണ്ടായിരുന്ന, വെട്ടൊന്നു തുണ്ടം രണ്ടുകാരനായ, ഏത് കൊല കൊമ്പനോടാണെങ്കിലും മുട്ടാൻ ഡ്രാ ആറ്റിറ്റ്യൂഡ്കാരനായ ടെറർ ലാലു ചേട്ടൻ...വർഷങ്ങളായി സ്വപ്നത്തിക്കണ്ടാവരെ ഞാനുൾപ്പെടെ ആ ഏരിയേലുള്ള പിള്ളേർ സെറ്റിന്റെ  ടെററാണ് ദേ ഒരു കാക്ക ചത്തൂന്ന് പറഞ്ഞ്....

ലൊക്കേഷൻ മരണ വീടായിരുന്നെങ്കിലും  എനിക്ക് പൊട്ടി ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല ! 

-----------------------------------------------------------------
വാൽ: മനസിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കുമെന്നാണല്ലോ ഡെന്നീസ് ജോസഫ് പറഞ്ഞത്, അല്ലെങ്കി മാസങ്ങളായുള്ള കഠിന പരിശ്രമം ഫലം കണ്ടല്ലോന്നോർത്ത് ഹൃദയം നിറഞ്ഞ് സന്തോഷിക്കാർന്നില്ലേ ആള് വേണ്ടത് !