വരവ് :



Monday, May 30, 2011

വിശ്വാസം, അതല്ലേ എല്ലാം!!

ബര്‍ട്രാന്‍ഡ്‌ റസ്സലിന്റെ 'വൈ ഐ അം നോട്ട് എ ക്രിസ്ത്യ'നൊ റിച്ചാഡ് ഡാക്കിന്‍സിന്റെ
'ദി ഗോഡ് ഡെല്യുഷനൊ' വായിച്ചിട്ടൊന്നുമല്ല ഒന്‍പതാം ക്ലാസ്സ്‌ പ്രായത്തില്‍
ഞാന്‍ ഒരു വന്‍ യുക്തിവാദിയായത്‌.

കോവൂരിനെയോ സനല്‍ ഇടമറുകിനെയോ ആള്‍ടെ ബുള്‍ഗാന്‍ താടിയെയൊ
എന്തിനധികം?... യുക്തിവാദം എന്ന് പോലും അന്നേവരെ കേട്ടിട്ടില്ലായിരുന്നു!

ഒരു ഇംഗ്ലീഷ് ഓണപരീക്ഷേടന്ന് 'വിദേശ വസ്തുക്കള്‍ ബഹിഷക്കരിക്കാന്‍
പറഞ്ഞ ഗാന്ധിജി ഈ ഇംഗ്ലീഷ് എന്തെ നിരോധിക്ക്യാഞ്ഞാവോ?'
എന്നൊക്കെ
ചിന്തിച്ചു സ്കൂളിലേക്ക് പോവുമ്പോ അന്നത്തെ എക്സാമിനെക്കുറിച്ചോര്‍ത്തു
അകെ ഒരു സുഖല്ല്യായ്മ ഫീല്‍ ചെയ്തോണ്ടാണ്‌ കയ്യിലുണ്ടായിരുന്ന
പത്തു രൂപ അമ്പലത്തിലിട്ടേക്കാം എന്ന് വിചാരിച്ചത്.

ഭണ്ടാരത്തില്‍ ക്യാഷിട്ട് കൈ കൂപ്പി നിക്കുമ്പോ "ജയിപ്പിക്യണെ.." എന്ന അപേക്ഷ
രൂപത്തില്‍ വന്ന പ്രാര്‍ത്ഥനയെ പത്തു രൂപ അത്ര സില്ലിയല്ല എന്ന് തോന്ന്യോണ്ടാണ്
"നാല്പ്പത്തെട്ടില്‍ കുറയാത്ത മാര്‍ക്ക് കിട്ടണം! " എന്ന ഡിമാന്റിംഗ് രൂപത്തിലേക്ക്
മോഡിഫൈ ചെയ്തു കളഞ്ഞത്.

ഓണപ്പൂട്ടു കഴിഞ്ഞ് സ്കൂളില്‍ ചെന്നപ്പോ പ്രസാദന്‍ മാഷ്‌ ഒരു ദയേല്ലാണ്ട്
സിംഗിള്‍ ഡിജിറ്റ് മാര്‍ക്കിട്ട് ആ ആന്‍സര്‍ ഷീറ്റ് നേരെ കയ്യിത്തരേം,
അതും കൊണ്ട് വീട്ടി വന്നപ്പോ അച്ഛന്‍ കീചകവധം ടൈപ്പ് ഒരു പ്രകടനം
എന്റെ നെഞ്ചത്ത് നടത്തേം ചെയ്ത സീനിന്റെ ഒടുവിലാണ് ദൈവം ഇല്ലാന്നും
ആള്‍ടെ പേരില്‍ നമ്മളിടുന്ന കാശൊക്കെ അമ്പലക്കാര് പുട്ടടിക്യാണ്
എന്ന് മനസിലാക്കി ഞാന്‍ ഒരു തികഞ്ഞ അവിശ്വാസി ആയി മാറിയത്.

താടീം മുടീം നീട്ടി വളര്‍ത്തി അലക്കാത്ത ജുബ്ബേം ഇട്ട് ഒന്നിന് പുറകെ
ഒന്നായി കാജാബീഡീം വലിച്ചു നടക്കണ സ്ഥലത്തെ പ്രധാന പുരോഗമനക്കാരായ
മോഹനേട്ടനും പോളേട്ടനും പിതാംബരേട്ടനും ആണു നമുക്ക് മുട്ടാന്‍ പറ്റിയ
സമാന ചിന്താഗതിക്കാര്‍ എന്ന് തിരിച്ചറിയേം ഗ്രാമദീപം വായനശാലേണ്
പുലികളുടെ പ്രധാന വിഹാര മേഖല എന്ന് മനസിലാക്കീട്ടു അവിടെ ചെന്നിരുന്നു
യുക്തി വിചാരം മാസിക വായിക്ക്യണ ഗ്രൂപ്പില്‍ ഞാനും ജോയിന്‍ ചെയ്തെങ്കിലും
താടിയും മീശയും ജുബ്ബയുമോന്നുമില്ലത്തോണ്ട് കൂട്ടത്തിലശുവായയെന്നെയവര്‍
അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അവഗണയോടെ തള്ളിക്കളയാണ് ഉണ്ടായത് .

അസ്തിത്വവാദം, സ്വത്വം തേടിയുള്ള യാത്ര,പോസ്റ്റ്‌ മോഡേനിസം, റിവിഷനിലിസം,
ഹോളോകോസ്റ്റ് ഡിനെയല്‍, സയണിസം
എന്ന് തുടങ്ങി കേള്‍ക്കുമ്പോ
ഒരു പിടിയും കിട്ടാതിരുന്ന കാര്യങ്ങളാണ് അവര് ചര്‍ച്ച ചെയ്തിരുന്നതെങ്കിലും,
'വര്‍ഗീയവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും
അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നതും, ബൂര്‍ഷാസികള്‍ തക്കം പാര്‍ത്തിരുന്നതും,
വര്‍ഗാധി പത്യവും കൊളോണിയലിസ്റ്റ് ചിന്താ സരണികളും റാഡിക്കലായിട്ടുള്ള
ഒരു മാറ്റമല്ലാത്തതു
'മൊക്കെയാണ് ആര്‍ ഡി പി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍
കാരണമെന്നു ശങ്കരാടി സന്ദേശത്തില്‍ എക്സ്പ്ലയിന്‍ ചെയ്തത് കേട്ടിരുന്ന്
തലകുലുക്കിയ പാര്‍ട്ടി പ്രവര്‍ത്തകരെ പ്പോലെ പൂര്‍ണ അച്ചടക്കത്തോടെ ഞാനതെല്ലാം
ഇരുന്നു കേള്‍ക്കായിരുന്നു പതിവ്.

എങ്കിലും, വല്ലാണ്ട് അടുപ്പിക്ക്യാത്തോണ്ടു ദ്രോണര്‍ - ഏകലവ്യന്‍
ടൈപ്പ് ഗുരുശിഷ്യ ബന്ധം മാത്രേ അക്കാലത്ത് അവരോടൊക്കെ എനിക്ക് സാധിച്ചുള്ളൂവെങ്കിലും
ഈ വക കാര്യങ്ങള്‍ കേട്ടറിവ് പോലും ഉണ്ടാകില്ല എന്നുറപ്പുള്ള നാലാള് കൂടുന്നിടതെല്ലാം
ഇവരേന്നു പഠിച്ച കാര്യങ്ങള്‍ വിളിച്ച് പറഞ്ഞു ആളാവാന്‍ കിട്ടിയ ഒരവസരോം ഞാന്‍
ഒരിക്ക്യാലും പാഴാക്കാറില്ലായിരുന്നു. ആളുകള്‍ക്ക് നമ്മളെ ക്കുറിച്ച് ഒരിത് തോന്നേണ്ടേ !

ആ അധ്യയനവര്‍ഷത്തിന്റെ അവസാനം, മാര്‍ച്ച് മാസത്തിലാണ് പൊരിവെയിലത്ത്
ഒരു തമിഴത്തി കൈ നോട്ടക്കാരി അമ്മ മാത്രം വീട്ടിലുള്ള നേരത്ത് വരേം അമ്മയുടെ കൈ
നോക്കീട്ടു മകനായ എനിക്ക് രണ്ട് മാസത്തിനകം ഒരു വന്‍ വാഹനാപകടം ഉണ്ടാവാന്‍
ചാന്‍സ് ഉണ്ടെന്നും ഓണ്‍ ദി സ്പോട്ട് ആള് തട്ടിപ്പോവാന്‍ വരെ വെരി ഹൈ പ്രോബബിലിറ്റീസ്
കാണുന്നുവെന്നും പറഞ്ഞു 25 മണീസ് വാങ്ങിപ്പോയത്.

സ്കൂള് വിട്ട്‌ വീട്ടിലെത്തിയപ്പോ ഈ ന്യൂസ്‌ കേട്ടു എന്നിലെ യുക്തിവാദി സടകുടഞ്ഞു എണീക്കേം
കണ്ണിക്കണ്ട തമിഴത്തികള് ജീവിക്കാന്‍ വേണ്ടി വേഷം കെട്ടിയെഴുന്നുള്ളിക്കുന്ന വിഡ്ഢിത്തങ്ങള്‍
വിശ്വസിക്കാന്‍ മാത്രം അമ്മയുടെ ബുദ്ധി മരവിച്ചു പോയോ എന്നൊക്കെ പ്രതികരിക്കേം ചെയ്തെങ്കിലും,
പിറ്റേന്ന് അച്ഛന്‍ എന്റെ ജാതകം കൊണ്ടോയി നോക്കിച്ചപ്പോ തമിഴത്തി പറഞ്ഞ വാഹനാപകടം
അച്ചട്ടാണ്ന്ന് പണിക്ക്യര് ഉറപ്പിക്കാണുണ്ടായത്.

കാര്യം ചന്ദ്രനിലേക്ക് പോകുന്ന റോക്കറ്റും, ജമ്പോ ജെറ്റ് വിമാനോം, എസ് ക്ലാസ്സ്‌ ബെന്‍സും
വാഹനത്തിന്റെ നിര്‍വചനത്തില്‍പെടുമെങ്കിലും ആ സമയത്ത് എന്റെ കസ്റ്റഡിയിലുണ്ടായിരുന്നത്
പേരമ്മ വാങ്ങിത്തന്ന ചോന്ന പെയിന്റടിച്ച ഹീറോഹെന്‍സാന്ന് പേരുള്ള
ഒരു മുക്കാല്‍ സൈക്കിളായിരുന്നു. ആയതിനാലാണ് പ്രസ്തുത സൈക്കിള്‍ മൂന്നു മാസത്തേക്ക്
ഉപയോഗിക്കുന്നതില്‍ നിന്നും എനിക്ക് പരിപൂര്‍ണ്ണ വിലക്കേര്‍പ്പെടുത്താന്‍ അച്ഛനും അമ്മയും
ചേര്‍ന്ന ഡിവിഷന്‍ ബെഞ്ച്‌ വിധിച്ചത്.

ദൈവം വെറും കെട്ടു കഥയാണെന്നും, വിധേയത്വവും മാനസികാടിമത്വവുമാണ്
അടിസ്ഥാനപരമായി ദൈവ വിശ്വാസം ജനിപ്പിക്കുന്നതെന്നും, പ്രതിബന്ധങ്ങളെ
ആത്മവിശ്വാസത്തോടെ നേരിടുന്നതിനു പകരം വിധിക്കു കീഴടങ്ങാനാണു
മതവും ദൈവവും മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്നും, അത് വഴി മനുഷ്യന്റെ
നൈസര്‍ഗ്ഗികമായതും പുരോഗമന പരമായതുമായ സ്വഭാവ വിശേഷങ്ങളായ
കര്‍മ്മശേഷിയും അന്വേഷണകൌതുകവും നശിച്ചു പോവാണ്‌ എന്നുമുണ്ടായിട്ടുള്ളതെന്നും,
ശാസ്ത്രത്തിന്റെ എല്ലാ മുന്നേറ്റങ്ങളും ദൈവ നിഷേധമാണെന്ന് ചിന്തിക്കുന്ന ദൈവ വിശ്വാസികളുടെ
പിന്തിരിപ്പന്‍ നയങ്ങള്‍ കൊണ്ടാണ് മനുഷ്യ പുരോഗതി തടസ്സപ്പെട്ടു കിടക്കുന്നതെന്നും,
നമ്മളെപ്പോലുള്ളവരെങ്കിലും ഇതിനപവാദമായി ചിന്തിച്ചില്ലെങ്കില്‍ മതവും ദൈവവും
അന്ധവിശ്വാസങ്ങളും ആള്‍ദൈവങ്ങളും കപട ദിവ്യരും വരും കാലങ്ങളിലും നമ്മളെ ചൂഷണം
ചെയ്തോണ്ടിരിക്കുമെന്നൊക്കെ പീതാംബരേട്ടന്‍ വായനശാലെടെ വാര്‍ഷികത്തിന്
ചെയ്ത പ്രസംഗത്തിന്റെ ഓര്‍മ്മയില്‍ നിന്നെടുത്തു വച്ചു കീറിയ ശേഷം,
തമിഴത്തിയും പണിക്ക്യരും ഒരേ തരം തട്ടിപ്പിന്റെ വിവിധ മുഖങ്ങള്‍ ആണെന്നും,
ഇടാക്കുന്ന ചാര്‍ജ്ജില്‍ മാത്രേ അവര് തമ്മില്‍ വ്യത്യാസ മുള്ളുവെന്നും,
സൊ യുവറോണേഴ്സ്, ദയവുണ്ടായി.. സാമ്പത്തിക ലാഭം മാത്രം മുന്നില്‍ക്കണ്ട്
കപട വിശ്വാസ പ്രചരണം നടത്തുന്ന തമിഴത്തിയും പണിക്ക്യരും പറഞ്ഞത്
മുഖവിലക്കെടുക്കാതെ തുടര്‍ന്നും സൈക്കിള്‍ ഉപയോഗിക്ക്യാന്‍ അനുവദിക്ക്യണം
എന്ന അപേക്ഷയില്‍ അവസാനിപ്പിച്ച എന്റെ അപ്പീല്‍വാദം അച്ഛനും അമ്മയും
ചേര്‍ന്നു ഇനിയോരപ്പീലിന് പോലും സാധ്യതയില്ലാത്ത വിധം ഒന്നിനെതിരെ
രണ്ട് വോട്ടിനു ശക്തമായി തള്ളിക്കളയാണുണ്ടായത്.

അതോടെ ഹി-മാന്റെയും ഫാന്റത്തിന്റെയും സ്റ്റിക്കറൊട്ടിച്ച് നാല് നേരോം പൊടി തുടച്ചു
മിനുക്കി ഞാന്‍ ഓമനിച്ചു കൊണ്ടു നടന്നിരുന്ന ആ സൈക്കള്‍ പിറ്റേന്ന് മുതല്‍
കുഞ്ഞുമുറിയില്‍ തടവിലാക്കപ്പെടേം സൈക്കിളിന്റെയും കുഞ്ഞുമുറീടെം താക്കോലുകള്‍
അമ്മേടെ കസ്റ്റഡിയിലാവേം ചെയ്തു.

ആ സമ്മര്‍ വെക്കേഷന് കൂട്ടുകാരൊക്കെക്കൂടി നടത്തിയ കാക്കത്തുരുത്തിപ്പാലം
സൈക്കള്‍ ടൂര്‍ എന്ന മെഗാ ഇവന്റില്‍ സൈക്കിളില്ലത്തോണ്ട് മാത്രം എനിക്ക്
പാര്‍ട്ടിസിപ്പേറ്റ് ചെയ്യാമ്പറ്റാണ്ടായപ്പോ തമിഴത്തിയോട് ചില്ലറ ദേഷ്യോന്നല്ല തോന്ന്യേതു.

കയ്യെത്തും ദൂരത്തുണ്ടായ്ട്ടും ഞാനും സൈക്കളും പരസപ്പരം ഒന്ന് നേരിക്കാണാബോലും പറ്റാണ്ട്
ഒന്നൊന്നര മാസത്തോളം ഹൃദയം നുറുക്കുന്ന വിരഹ വേദനയോടെ എങ്ങിനെയൊക്കെയോ തള്ളി നീക്കി.

അങ്ങിനിരിക്കെയാണ് ഒരൂസം ഓര്‍ക്കാപ്പുറത്ത് ഒരു ബന്ദ് വീണ് കിട്ടിയത്.
റോഡിലൊന്നും ഒരു വാഹനോം ഉണ്ടാവില്ല എന്ന ഉറപ്പു പറഞ്ഞ് അമ്മയോട്
കരഞ്ഞുകാലുപിടിച്ചാണ് ഒടുവില്‍ സൈക്കളുമായി പുറത്തേക്കിറങ്ങീത്‌.
സൈക്കിള് കിട്ട്യ സ്ഥിതിക്ക് കാക്കാതുരുത്തി പാലം വരെ പോയിട്ട് വരാം
എന്ന് തീരുമാനിക്കേം ജോസിന്റെ വീട്ടീന്ന് രണ്ട് ടയറിലും നിറയെ എയരടിച്ചിട്ട്
പാലം എയിം ചെയ്തു ചവിട്ടേം ചെയ്തു.
സൈക്കിള്‍ ടൂര്‍ മിസ്സായ സങ്കടം മാറാന്‍ പാലത്തില്‍ ചെന്നിട്ടു മൂന്നാല് റൌണ്ട് എടുത്ത ശേഷം
രണ്ടു മൂന്ന് കല്ലെടുത്ത്‌ വെള്ളത്തിനു മോളിലൂടെ പാളിച്ചെറിഞ്ഞു തിരിച്ചു വരാന്‍ ആയിരുന്നു പ്ലാന്‍.

തനിച്ചായോണ്ടാണോ അതോ ചൂടിന്റെ കടുപ്പംകൊണ്ടാണോന്നറിയില്ല
പാലത്തില് ചെന്ന് മൂന്നാല് റൌണ്ട് ചവിട്ട്യേപ്പോ തന്നെ തിരിച്ചു പോരാന്‍ തോന്നാണുണ്ടായത്.
സൈക്കിള് തിരിച്ചു പാലം ഇറങ്ങിക്കൊണ്ടിരിക്കുമ്പോ, ഇടത്തേ കൈകൊണ്ടു ഹാന്റിലിന്റെ വലത്തേ
ഭാഗത്തും വലത്തെ കൈകൊണ്ട് ഇടത്തെ ഭാഗത്തും പിടിച്ചിട്ട്‌ സൈക്ക്ളിങ്ങിലുള്ള വൈദഗ്ധ്യം
പരീക്ഷിക്കുമ്പോ, വലത്തേക്ക് തിരിച്ച സൈക്കിള് ഇടത്തേക്ക് തിരിഞ്ഞും,ബാലന്‍സ് മിസ്സായി
ഇടത്തേക്ക് തിരിച്ചപ്പോ വലത്തേക്ക് തിരിഞ്ഞും ഒട്ടും പ്രതീക്ഷിക്യാതെ സാധനം
എന്റെ കണ്ട്രോള് വിട്ട്‌ കുതറാണുണ്ടായതു.

കണ്ട്രോള്‍ മിസ്സായ ഞാനും സൈക്കിളും അക്കൊല്ലം തൈപ്പൂയത്തിനു വന്ന കരകാട്ടക്കാരിടെ
പോലെ ആടിയാടി പമ്പരം തിരിഞ്ഞ് ഒടുക്കം പാലത്തിന്റെ കൈവരി അവസാനിക്കുന്ന
സ്ഥലത്തെത്തീപ്പോ വണ്ടികള് പുഴയിലേക്ക് വീഴാണ്ടിരിക്ക്യാന്‍ കുഴിച്ചിട്ടിരുന്ന കറുപ്പും വെളുപ്പും
പെയിന്റടിച്ച ഒരു കരിങ്കല്‍ കുറ്റിയില്‍ ചെന്നിടിക്കേം, ഇടീടെ ആഘാതത്തില് മൂന്നാലാള്
ഉയരത്തീനു പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സൈഡിലുള്ള കുത്തനെയുള്ള ഇറക്കത്തിലൂടെ
ഹൈലി റൊമാന്റിക്‌ സീനില്‍ നായകനും നായികയും ഉരുണ്ടുരുണ്ട്‌ പോണ പോലെ പോയിട്ട്,
പൊഴേടെ ആഴം കുറഞ്ഞ ഒരു ഭാഗത്ത്‌ ചെന്ന് ക്രാഷ് ലാന്‍ഡ്‌ ചെയ്യാണുണ്ടായത്.

ബന്ദു കാരണം റോഡിലൊന്നും ആരും ഉണ്ടാവാണ്ടിരുന്നോണ്ടും, അടുത്തൊന്നും വീടുകള്‍
ഇല്ലാണ്ടിരുന്നോണ്ടും, സമയം നല്ല നട്ടുച്ച ആയോണ്ടും റോഡില്‍ നിന്നും പുഴയിലേക്ക്
സഞ്ചരിക്കുന്നതിനിടെ ഞാന്‍ പുറപ്പെടുവിച്ച ഹാര്‍ട്ട്‌ ബ്രേക്കിംഗ് എസ് ഓ എസ്
ബ്രോഡ്‌ കാസ്റിംങ്ങിന്റെ പരിധിയില്‍ ആരും പെടാതിരുന്നത് നന്നായി എന്നാണു
ചണ്ടിയും പായലും വകഞ്ഞു മാറ്റി ചളിയില്‍ പുതഞ്ഞ സൈക്കിളെടുത്ത്
തോളില് വച്ചു പൊഴേന്നു കേറിപ്പോരുമ്പോ തോന്നിയത്.

കുളിച്ചു കുറിയിട്ട് കുട്ടപ്പനായി സൈക്കിളും ചവിട്ടി ജില്‍ ജിലുന്ന് പോയ ചെക്കന്‍
എട്ടു പോലെ വളഞ്ഞ ഫ്രന്റ്‌ വീലുള്ള സൈക്കിളും തോളില്‍ താങ്ങി, കാവും-കൊട്ടയുമായി
മീന്‍കാരന്‍ വാരിക്കോരി-അന്ത്രുക്ക വരുന്ന പോലെ വലിഞ്ഞു നടന്നു വരുന്ന കാഴ്ച കണ്ട അമ്മ
ആധിയോടെ വിളിച്ചു ചോദിച്ചു "എന്തൂട്ടാടാ പറ്റീത് ?"

സൈക്കിള് വിറകുപുരേമെ ചാരി വച്ചിട്ട് മേല്ന്നു ചണ്ടീം പായലും എടുത്തു കളയുമ്പോഴാണ്
ഞാനതിനു മറുപടി പറഞ്ഞത്

"ഇതാണമ്മേ....ആ തമിഴത്തി പറഞ്ഞ......വാഹനാപകടം !"


------------------------------------------------------------------------------------------------------------
വാല്‍ക്കഷ്ണം : ഈ സംഭവത്തോടെയാണ് ഞാന്‍ ഗ്രാമ ദീപം വായനശാലേലെ
ആജീവനാന്ത മെമ്പര്‍ഷിപ്പ് നിഷ്ക്കരുണം ഉപേക്ഷിച്ച് ഒരു ശരാ ശരി മലയാളിയേപ്പോലെ കൈനോട്ടം,
മഷിനോട്ടം, പക്ഷിശാസ്ത്രം, ഗൌളി ശാസ്ത്രം, ജ്യോതിഷം, ജാതകം, ധന വര്‍ധക യന്ത്രം, ഋണമോചക
യന്ത്രം, ആള്‍ ദൈവം, മാന്തിക എലസ്സു, വശ്യം, കൈവിഷം,മാരണം എന്നിവയുടെയൊക്കെ
കടുത്ത ആരാധകനായത് ഏറ്റവും ഒടുവില്‍ കുബേര്‍ കുഞ്ചിയുടെയും. ഇതൊക്കെ ഇല്ലാണ്ടിക്കാലത്ത്
നമ്മളൊക്കെ എങ്ങിനെ ജീവിക്ക്യാനാ ?
------------------------------------------------------------------------------------------------------------

Sunday, May 29, 2011

ഇത് താന്‍ടാ പോലീസ്സും ഏയ്‌ ഓട്ടോയും

ബാംഗ്ലൂരിലെ ഓട്ടോക്കാരുടെ ചാര്‍ജ് ആണോ പെരുമാറ്റം ആണോ
കൂടുതല്‍ മോശം എന്ന് ചോദിച്ചാല്‍
ആശങ്ക വന്നു പണ്ടാരടങ്ങും..രണ്ടും അത്രയ്ക്ക് കട്ടക്ക് പിടിക്കും
അതുകൊണ്ട് ബാംഗളൂര്‍കാര്‍ക്ക് ഓട്ടോക്കാരോട് അത്ര 'ഇത് ' പോര !

പോലീസുകാരുടെ കാര്യമാണെങ്കില്‍ പറയേം വേണ്ട.
റിസേര്‍വ് ബാങ്ക് സ്വന്തം പേരില്‍ എഴുതികൊടുത്താല്‍ പോലും തീരാത്ത
ആര്‍ത്തി ജന്മനാ കിട്ടിയതാണ് എന്ന് തോന്നും.
അത് കൊണ്ട് മേല്‍പ്പറഞ്ഞ ആളുകളുമായി പാലിക്കാന്‍ കഴിയുന്നിടത്തോളം അകലം
പാലിച്ചാണ് സര്‍വരും ജീവിക്കുന്നത് .

ഞാന്‍ കാര്‍ സര്‍വീസ് ചെയ്തത് വാങ്ങാനായി പോയതാണ്
കുറച്ചു ദൂരം ഉണ്ട് സര്‍വീസ് സെന്റെരിലീക്ക് ..
ഒരു ഓട്ടോ ക്ക് കൈ കാണിച്ചു ....
നേരെ സര്‍വീസ് സെന്റര് വരെ പോകാന്‍ പറ്റില്ല
മഡിവാള വരെ പോകാം എന്ന് അയാള്‍.

ഇവിടെ മിക്യവാറും സമയത്ത് ഓട്ടോ ഡ്രൈവര്‍മാര്‍ ആണ് ദൈവങ്ങള്‍ .
ശരി !!മഡിവാളയെങ്ങില്‍ മഡിവാള !
അവിടെ നിന്നും വേറെ ഓട്ടോ പിടിക്യാലോ എന്ന ചിന്തയില്‍ ഓട്ടോയില്‍ കയറി ...
മഡിവാള എത്തിയപ്പോള്‍ ബാംഗ്ലൂരിന്റെ മുഖമുദ്രയായ ട്രാഫിക്‌ ബ്ലോക്ക്‌ ,
അതിനിടയില്‍ സര്‍വീസ് സെന്റര് കാരന്റെ വിളി
"ഞങ്ങള് പോവായി ....നിങ്ങള് വേഗം വന്നില്ലേല്‍ ഞങ്ങള് പൂട്ടുംട്ടാ !! "
ആകെ തിക്കും തിരക്കും.
ട്രാഫിക്‌ ബ്ലോക്ക്‌ ന്റെ നടുവിലേക്ക് ചാടി ഇറങ്ങി ഓട്ടോക്കാരന്റെ കാശ് കൊടുത്തു .

തിരക്കൊഴിഞ്ഞ സ്ഥലത്ത് ചെന്ന് വേറൊരു ഓട്ടോയില്‍ ചാടിക്കയറി
സര്‍വീസ് സെന്റെര്ന്റെയ് സ്ഥലത്തിനൊപ്പം ഇച്ചിരി സ്പീടയ്ക്കോട്ടേ എന്ന് വിചാരിച്ചു
"ജല്‍ദി ജാനാഹെ " എന്നൂടെ പറഞ്ഞു .
ഓട്ടോ ചീറിപ്പാഞ്ഞു.
ഒരു പകുതി ദൂരം കഴിഞ്ഞപോള്‍ ആണ് കയ്യിലുണ്ടായിരുന
ആര്‍സി ബുക്ക്‌, ലയ്സന്‍സ് , ഇന്‍ഷുറന്‍സ്, തുടങ്ങിയവക്കൊപ്പം നാലായിരം രൂപ കൂടി അടങ്ങിയ കവര്‍
നേരത്തെ ചാടിയിറങ്ങിയ ഓട്ടോയില്‍ വച്ചു മറന്നു എന്നാ കാര്യം ഓര്‍മ്മ വന്നത്.
പിന്നെ ഒരു 5 മിനിറ്റ് ബ്ലാങ്ക് സ്ക്രീന്‍ ആയിരുന്നു. ഇനിയെന്ത്?

അതിനിടക്ക് ഓട്ടോ സര്‍വീസ് സെന്റെറില്‍ എത്തി.
കാര്‍ തിരിച്ചു വാങ്ങി .
തിരിച്ചു മഡിവാള വന്നിറങ്ങി എല്ലാ ഓട്ടോക്കരെയും നോക്കി
ഇവനാണോ ?അവനാണോ? എന്നൊക്കെ ചിന്തിച്ചു കുറെ നേരം നിന്നപ്പോള്‍
പോലീസില്‍ ഒന്ന് ഇന്ഫോം ചെയ്യാം എന്ന് തോന്നിയത് .
സ്റ്റേഷനില്‍ കയാരാന്‍ ഒട്ടും താല്പര്യം തോന്നിയില്ല . ഒഴിവാക്കാന്‍ പറ്റില്ലല്ലോ ..കയറി.

കോണ്‍സ്റ്റബിള്‍ നോട് ഇംഗ്ലീഷില്‍ കാര്യം പറഞ്ഞു, എന്റെ ഹിന്ദിയില്‍ പറഞ്ഞു
വരുമ്പോള്‍ സംഭവം "ഞാനും ജോജിയും അടിച്ചു പിര്ഞ്ഞു" എന്ന
ലൈനിലാവും ....അത് വേണ്ട ....എന്തിനു അന്യഭാഷക്കാരന്റെ ഇടി കൊള്ളണം
നല്ലത് നാട്ടില്‍ കിട്ടാനുണ്ടല്ലോ !

കോണ്‍സ്റ്റബിള്‍ കുറെ 'കന്നഡ' ഇങ്ങോട്ട് പറഞ്ഞു
എനിക്കറിയാവുന്ന കന്നഡ അങ്ങോട്ടും പറഞ്ഞു ഞാന്‍
അവസാനം ഞാന്‍ പറഞ്ഞു എനിക്ക് SI യെ കാണണം ...
അയാള് അകത്തെ ഒരു റൂമിലേക് കൊണ്ട് പോയി...
SI യെ കണ്ടു ! കാര്യം പറഞ്ഞു...... അയാള് നമ്പര്‍ ഒക്കെ നോട്ട് ചെയ്തു
എന്തെങ്ങിലും വിവരം കിട്ടിയാല്‍ അറിയിക്യാം എന്ന് പറഞ്ഞു .
നല്ല പെരുമാറ്റം ....ഞാന്‍ ഞെട്ടല്‍ മറച്ചു വച്ചില്ല .
ഒരു പോലിസ് സ്റ്റേഷന്‍ എന്ന് പറഞ്ഞപ്പോള്‍
ഇങ്ങനെയൊന്നും പ്രതീക്ഷിച്ചില്ല എന്ന് പറഞ്ഞപ്പോള്‍ അയാള് ചിരിച്ചു.
ഇറങ്ങാന്‍ നേരം തിരിച്ചു വിളിച്ചു അയാളുടെ പേര്‍സണല്‍ നമ്പര്‍ തന്നു .
എന്തെങ്ങിലും പ്രശ്നമുണ്ടായി ട്രാഫിക് പോലീസ് പിടിച്ചാല്‍ വിളിക്യാന്‍,
ലൈസന്‍സ് പോലും ഇല്ലതെയല്ലേ പോകുന്നത്.
ദൈവമേ സ്വപ്നം കാണുകയാണോ ....
ഇത് താനെട പോലിസ് !!

പിറ്റേന്ന് രാവിലെ ഒരു ഫോണ്‍ കാള്‍....ഓട്ടോക്കാരന്‍ ആണ് .
എന്റെ നമ്പര്‍ നഷ്ടപെട്ട ഡോകുമെന്റ്സില്‍ എവിടെയോ ഉണ്ടായിരുന്നു
അത് തപ്പിപിടിച്ച് അയാള് വിളിച്ചിരിക്കുന്നു...
അതും കൂടാതെ എല്ലാം ഓഫീസില്‍ കൊണ്ട് വന്നു തരികേം ചെയ്തിരിക്കുന്നു...
നാലായിരം രൂപയടക്കം ഭദ്രമായി!!

Friday, May 20, 2011

സെന്തിലിന്റെ യോഗ

ഒരു പണിയുമില്ലാതെ വീട്ടില്‍ ഉണ്ടും ഉറങ്ങിയും സുഖായി ജീവിക്ക്യണ കാലത്താണ് എനിക്ക് പണി കിട്ടിയത്.
ഡാ ചെക്കാ നീ ഇങ്ങോട്ട് പോരെ... ഇന്ത്യ മഹാരാജ്യത്തിന് നിന്നെ ആവശ്യ മുണ്ടെടാ എന്ന
ലൈനില്‍ ഒരു കത്താണ് വന്നത് .
ആദ്യത്തെ അഞ്ചു മാസം ട്രെയിനിംഗ് ആണു പൂനെയില്‍.
കിട്ടിയ ബസ്സീക്കേറി പുനെയിലേക്ക് ചെന്നു.
ചെന്നപ്പോ ഇന്ത്യേടെ നാനാ ഭാഗത്തൂന്നും ഇരുന്നോറോളം പേരുണ്ടായിരുന്നു
ഇതേ വിധിയുമായിട്ടവിടെ.

ലോ വേസ്റ്റ് ജീന്‍സും ഇറക്കം കുറഞ്ഞ ബോഡിഫിറ്റ്‌ ടി-ഷര്‍ട്ടും ഇട്ടു
പുറകീന്ന് നോക്കിയ നാട്ടുകാരെക്കൊണ്ട്‌ ജീന്സിനും ടി ഷര്‍ട്ട്‌നും ഇടയ്ക്കുളള
വിസ്തൃത പ്രദേശത്ത് Y എന്ന് വായിപ്പിച്ച് സമപ്രായക്കാരെക്കൊണ്ട് ' വോവ് ! '
എന്നും സീനിയര്‍ സിറ്റിസണ്സിനെക്കൊണ്ട് ' ശിവ! ശിവ! കലികാലം! ' എന്നും പറയിച്ചു
നടന്ന യോ-യോ കുമാരന്മാരുടെയും,
ലെഗ്ഗിങ്ങ്സിന്റെ അങ്ങേയറ്റം വരെ കാണാന്‍ പറ്റണ ടൈപ്പ് സ്ലിറ്റുള്ള സ്ലീവ്ലെസ്സ് ടോപും
സ്കിന്‍ ഫിറ്റ്‌ ജീന്‍സും മിനി സ്കര്‍ട്ടും ഒക്കെയിട്ട് നടന്നിരുന്ന യോ-യോ കുമാരിമാരുടെയും നെഞ്ചില്‍
ടണ്‍ കണക്കിന് തീക്കനല്‍ കോരിയിട്ട "ഫോര്‍മല്‍സ് മാത്രെ ധരിക്കാവൂ" എന്ന ഉഗ്രശാസനയായിരുന്നു
ട്രെയിനിങ്ങിന്റെ ആദ്യ ദിവസം ഒരു ഇടത്തരം പാറ്റണ്‍ ടാങ്കിന്റെ വലിപ്പമുള്ള പ്രോഗ്രാം
കോഡിനേറ്റര്‍ ആയ വിംഗ് കമാണ്ടര്‍ സ്റ്റേജില്‍ കയറിയിട്ട് ആദ്യം നടത്തിയത്.
തനി പട്ടാളം സെറ്റപ്പിലാണ് കാര്യങ്ങള്‍ എന്ന് മനസിലാക്കാന്‍ അത് മാത്രം മതിയായിരുന്നു.

എന്നും രാവിലെ എണീറ്റാല്‍ ആദ്യം ഷേവ് ചെയ്യണം...
പിന്നെ കുളിച്ചു ഒരു മണിക്കൂര്‍ യോഗ....
അത് കഴിഞ്ഞ് പിന്നെയും കുളിക്കണം...
കുളിച്ചു കഴിഞ്ഞ് തേച്ചു വടിയാക്കിയ ഡ്രസ്സ്‌ ഇടാം...
ടൈ കെട്ടിയിരിക്കണം, ഷൂസ് കണ്ണാടി പോലെ തിളങ്ങണം, ഇട്ട ഡ്രസ്സ്‌ ചുളിയരുത്....
ചായ കുടിക്ക്യാന്‍ പോലും ഫോര്‍ക്ക് ആന്‍ഡ്‌ സ്പൂണ്‍ മാത്രം.....
അത് കഴിഞ്ഞ് ക്ലാസിനു എട്ടു മണിക്ക് പ്രസന്റ് ആവണം.....
വയ്കീട്ട് നാലര വരെ തുടര്‍ച്ചയായ ക്ലാസ്സ്‌.....
അതിനിടക്ക് മുപ്പതു മിനിറ്റ് ഭക്ഷണം കഴിക്കാന്‍ ഉപയോഗിക്കാം.....
ഇതൊക്കെ പാലിക്ക്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് തരാതരം പണിഷ് മെന്റ്സ് ...
തുടങ്ങി കേള്‍ക്കാന്‍ പോലും ഒരു സുഖവും തോന്നാത്ത കാര്യങ്ങള്‍ ആയിരുന്നു
ഒന്നൊന്നര മണിക്കൂറോളം ആള് വച്ച് കീറിയ പ്രസംഗം മുഴുവന്‍.
വറ ചട്ടീന്ന് നേരെ എരിതീയിലേക്ക് വീണ അവസ്ഥ!

ഒരു നിലക്ക് വലിച്ചു കെട്ടിയുടുത്ത സാരീ എപ്പോ അഴിഞ്ഞു വീഴും എന്നാശങ്കപ്പെട്ടു
കുമാരിമാരും ഹാന്‍ഡ്‌ കഫ് പോലും ബട്ടന്‍ ഇട്ട്മുറുക്കി കൂടെ പട്ടിക്കു ബെല്‍ട്ടും
ഇട്ട പോലെ ടൈയ്യും കെട്ടി ശ്വാസം മുട്ടിയ കുമാരന്മാരും ഇനി ഒരഞ്ചു മാസം കൂടെ ഇനി
ഇതൊക്കെ സഹിക്കണമല്ലോ എന്നോര്‍ത്തും,
ഇതിനു സെലക്ഷന്‍ കിട്ടിയത് ഏതു സമയത്താണാവോ എന്ന് അത്മഗദിച്ചുമാണ്
പിറ്റേന്ന് കാലത്ത് എട്ടുമണിക്ക് ക്ലാസില്‍ റിപ്പോര്‍ട്ട്‌ ചെയ്തത്.
ചെന്ന ഉടന്‍ യോഗ ക്ലാസ്സ്‌ തുടങ്ങാന്‍ ഒരാഴ്ച കൂടെ എടുക്കും എന്നൊരു അപ്പോളജി
അനൌണ്‍സ് ചെയ്തു കേട്ടപ്പോ 'ഒരു മാസം എടുത്തോ... ആയാസത്തില്‍ മതീട്ടാ'
എന്ന് പറയാനാണ് തോന്നിയത്.

ക്ലാസ്സ്‌ നടക്കുന്നത് തൃശൂര്‍ ജോര്‍ജ്ജേട്ടസ്-രാഗം പോലെ ഒരു തിയറ്റര്‍ സെറ്റപ്പിലാണ്.
സെവന്റി എംഎം സ്ക്രീനില്‍ ഒരു പവര്‍ പോയിന്റ്‌ പ്രസന്റേഷന്‍.
സ്റ്റേജ്ന്റെ സൈഡിലായി ഒരു പോഡിയം.
പോഡിയത്തില്‍ മുകളില്‍ ഒരേ ഒരു സ്പോട്ട് ലൈറ്റ്, അവിടെ ക്ലാസ്സ്‌ എടുക്കുന്ന ആള്‍.
ചുറ്റോടു ചുറ്റും അതി ഭീകരമായ ഇരുട്ട്...
അതിനേക്കാള്‍ ഭീകരമായ ക്ലാസ്സ്‌ !!

ആസ്ഥാനത്ത് അള്‍ട്രാ വയലറ്റ് രശ്മി പതിക്കുമ്പോള്‍ ആണു നേരം വെളുക്കുന്നതെന്നും
അപ്പോള്‍ മാത്രേ ഉറക്കം എണീക്കെണ്ടൂ എന്നും വിശ്വസിച്ചിരുന്ന ഞങ്ങളോട്
ശരീരത്തിന്റെ പിന്‍ഭാഗത്ത്‌ നട്ടെല്ല് ഏന്‍ഡ് ചെയുന്ന സ്ഥലത്ത് കുണ്ടലിനി
എന്നൊരു സാധനം ഉണ്ടെന്നും ദിവസേന രാവിലെ നാല് മണിക്കുണര്‍ന്നു
യോഗ പ്രാക്ടീസ് ചെയ്‌താല്‍ അതിനെ ഉണര്‍ത്താമെന്നും
അതുണര്‍ന്നാല്‍ പിന്നെ പരമാനന്ദമാണെന്നും യോഗ ട്രെയിനര്‍ ആ ആഴ്ച
തന്നെയാണ് വന്ന് പറഞ്ഞത്.

എങ്കിപ്പിന്നെ സാധനം ഉണര്‍ത്തി നോക്കീട്ടന്നെ കാര്യം എന്ന് ആ നിമിഷത്തില്‍
ഞാന്‍ എടുത്ത തീരുമാനം ഏതോ ആസനത്തിന്റെ പേരും പറഞ്ഞ്
ആള് സ്റ്റേജില്‍ കടുംകെട്ടു വീണ കയറു കിടക്കണ പോലെ കിടന്നു കാണിച്ചപ്പോ
സംഗതി വിചാരിച്ച പോലെ എളുപ്പല്ലന്ന തിരിച്ചറിവില്‍ ആവിയാവേണുണ്ടായത്.

ഇത്ര ബുദ്ധിമുട്ടാണ് ഉണര്‍ത്താന്‍ എങ്കില്‍ അതവിടെക്കിടന്നുറങ്ങിക്കോട്ടേ എന്ന് ഞങ്ങളൊക്കെ
വിചാരിച്ചെങ്കിലും ഇടിവെട്ടു കൊണ്ടവന് ഉടനെ ഒരു പാമ്പ് കടികൂടെ ഇരിക്കട്ടെ എന്ന്
ദൈവം ഉദ്ദേശിച്ചതോണ്ടാവും പിറ്റേന്ന് മുതല്‍ യോഗ തുടങ്ങാണെന്നും
എല്ലാവരും മസ്റ്റ്‌ ആയി അറ്റന്‍ഡ് ചെയ്തിരിക്യണമെന്നുള്ള അറിയിപ്പ് ഉടന്‍ കിട്ടിയത്.

രാവിലെ നാലുമണിക്ക് അലാറം വച്ചെഴുന്നേറ്റു തണുത്ത വെള്ളത്തില്‍ കുളിച്ചെന്നു
വരുത്തി യോഗ നടക്കുന്ന ഹാളില്‍ ചെന്നപ്പോ അവിടെ തലേന്ന് വന്നു കിടപ്പായിരുന്നു
എന്ന മട്ടില്‍ കുറെയെണ്ണം ചമ്രം പടിഞ്ഞിരിക്കുന്നു, ഇവനൊന്നും ഉറക്കമൊന്നുമില്ലേ ?

എല്ലാര്‍ക്കും കൊച്ചു വെളുപ്പാന്‍ കാലത്തുള്ള ഈ ഏര്‍പ്പാടിനോടുള്ള അതീവ താല്പര്യം കൊണ്ട്
ഹാളിന്റെ പിന്‍ ഭാഗത്ത്‌ ഭയങ്കര റഷായിരുന്നു, ഏറ്റവും മുന്‍പില്‍ നേരെ
ഇന്‍സ്ട്രക്ടറുടെ മുന്‍പില്‍ ചെന്നിരിക്കേണ്ടി വന്നു എനിക്ക്.

പ്രാണായാമം ആയിരുന്നു ആദ്യം.

"ഞാന്‍ ക്ലോസ് യുവര്‍ ഐസ് എന്ന് പറയുമ്പോള്‍ കണ്ണടക്കണം....
ബ്രീത്ത്‌ ഇന്‍ ഫ്രം റൈറ്റ് എന്ന് പറയുമ്പോള്‍ ഇടത്തെ മൂക്ക് അടച്ചു പിടിക്യണം....
എന്നിട്ട്, വലത്തെ മൂക്കിലൂടെ മാക്സിമം ശ്വാസം അകത്തേക്ക് വലിക്യണം...
ഹോള്‍ഡ്‌ എന്ന് പറയുമ്പോള്‍ ശ്വാസം അടക്കി പിടിക്യണം...
ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് എന്ന് പറയുമ്പോള്‍ വലത്തെ മൂക്ക് അടച്ചു പിടിച്ചു
ഇടത്തേ മൂക്കിലൂടെ ശ്വാസം പുറത്തേക്ക് വിടണം..."
ഡെമോ സഹിതം ആള് ഇംഗ്ലീഷില്‍ കാര്യം എക്സ്പ്ലൈയിന്‍ ചെയ്തു.
കേട്ടിടത്തോളം വലിയ കുഴപ്പമില്ല.
ആദ്യം വന്ന ദിവസം ആള് ഡെമോ കാണിച്ച ആസനം ഒക്കെ അവസാനം ആവും
പഠിപ്പിക്ക്യ അത് വരെ എങ്ങിനെയെങ്കിലും ഒപ്പിക്ക്യണം എന്നല്ലാതെ
യോഗ പഠിച്ചു കുണ്ടലിനിയെ ഉണര്‍ത്താന്‍ ഒന്നും എനിക്ക് പ്ലാന്‍ ഉണ്ടായിരുന്നില്ല.

അടുത്ത നിമിഷം പരിപാടി തുടങ്ങി.
ക്ലോസ് യുവര്‍ ഐസ്...ബ്രീത്ത്‌ ഇന്‍, റൈറ്റ്!! ..ഹോള്‍ഡ്‌!!...ബ്രീത്ത്‌ ഔട്ട്‌, ലെഫ്റ്റ്!!
സംഗതി കളര്‍! കളര്‍!!
എല്ലാരും നല്ല പോലെ ഉല്‍സാഹിക്കുന്നുണ്ട്.
ഹാള്‍ നിറയെ സൈക്കിള്‍ ട്യൂബിന് എയറടിക്ക്യണ പോലുള്ള ശബ്ദം മാത്രം . ശൂ.....ശൂം! ശൂ....ശൂം!!
രണ്ട് മൂന്ന് തവണ കഴിഞ്ഞപ്പോ ഉറക്കത്തിന്റെകെട്ട് പോയി കിട്ടി.

അപ്പോഴാണ്‌ തമിഴ്നാട് പ്രോഡക്റ്റ് സെന്തില്‍ വന്നു കയറിയത്..ആള് ലേറ്റാണ്‌.
നോ മോര്‍ എക്സ്ക്യൂസസ് ഫ്രം ടുമാറോ ഓണ്‍വേഡ്സ് എന്ന് വാണ്‍ ചെയ്തു ഇന്‍സ്ട്രക്ടര്‍ അവനെ കയറ്റിയിരുത്തിയതു
എന്റെ നേരെ മുന്നിലാണ്.

അവന്‍ ഇരുന്നു ഒന്ന് സെറ്റിലായപ്പോ ഇന്സ്ട്രുക്ടര്‍ ഉറക്കെ വിളിച്ചു പറഞ്ഞു
"എവെരിബഡി...... ക്ലോസ് യുവര്‍ ഐസ്".
എല്ലാരും കണ്ണടച്ചു.

നിശബ്ദതതക്ക് മീതെ ഇന്സ്ട്രക്ടരുടെ ശബ്ദം മാത്രം.
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...
ബ്രീത്ത്‌ ഇന്‍ റൈറ്റ്.......ഹോള്‍ഡ്‌ ....ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് ...

എല്ലായിടത്തും കീരി കരിമൂര്‍ഖനെ ഇന്റര്‍വ്യൂ ചെയ്യണ പോലുള്ള ശബ്ദങ്ങള്‍ മാത്രം.

അല്‍പ സമയത്തിനു ശേഷം നേരെ മുന്നീന്ന് കേള്‍ക്കുന്ന ശബ്ദത്തിന് എന്തോ ഒരു പ്രത്യേകത തോന്ന്യോണ്ടാണ്
ഇടത്തെക്കണ്ണ് ഞാന്‍ പാതി തുറന്നു നോക്കിയത്.

അപ്പോള്‍ മുന്നിലിരുന്ന സെന്തില്‍, തികഞ്ഞ ആത്മാര്‍ത്ഥതയോടെ ബ്രീത്ത്‌ ഇന്‍ ഫ്രം റൈറ്റ് എന്ന് കേട്ടിട്ട്
ഇരുന്ന ഇരുപ്പില്‍ വലത്തേക്ക് തിരിയേം ആ ഹാളിലുള്ള എയര്‍ മുഴുവന്‍ അകത്തേക്ക്
വലിച്ചു കയറ്റേം, അത് കഴിഞ്ഞ് ബ്രീത്ത്‌ ഔട്ട്‌ ലെഫ്റ്റ് കേട്ടിട്ട് പമ്പരം പോലെ
ഇടത്തേക്ക് തിരിഞ്ഞു നല്ല ഊക്കില്‍ ശ്വാസം പുറത്തേക്ക് വിടേം ചെയ്യണ കണ്ടത്.

പ്രാണായാമത്തിന്റെ സെന്തില്‍ വേര്‍ഷന്‍ കണ്ടപ്പോ
എത്ര അടക്കി പിടിച്ചിട്ടും എനിക്ക് ഉറക്കെ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

അങ്ങിനെയാണ് ഇന്‍സ്ട്രക്ടര്‍ ആ ട്രെയിനിംഗ് പ്രോഗ്രാമിലെ ആദ്യത്തെ
ഗെറ്റ് ഔട്ട്‌ എനിക്ക് ഓണ്‍ ദി സ്പോട്ട് അനുവദിച്ചു തന്നത്!!