വരവ് :



Thursday, October 31, 2019

കുട്ടിക്ക്യൂറ


ഒന്നേള്ളൂങ്കി  ഉലക്കയ്ക്കടിക്കണം, പിള്ളേരെ മോണ കാണിക്കരുതെന്നതൊക്കെ  പാരന്റിങ്ങിന്റെ വെരി ബേസിക് ഫൗണ്ടേഷൻസാണെന്ന ഹാർഡ് കോർ വിശ്വാസം അച്ഛനുണ്ടായിരുന്ന എന്റെ യു.പി സ്കൂൾ  കാലഘട്ടം!

ഏകദേശം സ്ഫടികത്തിലെ തിലകനേം  കിലുക്കത്തിലെ  തിലകനേം സമാസമം ചേർത്തരച്ചെടുത്ത്, ഫ്ലയിം സിമ്മിലിട്ട് വറ്റിച്ചെടുത്ത ആറ്റിറ്റ്യൂഡുണ്ടായിരുന്ന അച്ഛന്റെ ഭരണകൂട ഭീകരതക്ക് കീഴിൽ എന്തിനുമേതിനുമേത്  നിമിഷവും പൊട്ടിപ്പുറപ്പെടാവുന്ന ലാത്തിച്ചാർജ്ജിനെ ഭയന്ന്  സേഫ് ഡിസ്റ്റൻസിൽ  ഞാൻ ജീവിക്കണ ടൈം!

നൈസർഗ്ഗികമായ വാസന കൊണ്ട് എന്ത് ചെയ്താലും കുരുത്തക്കേടിലവസാനിക്കണ ടൈപ്പ് സ്വഭാവാണെനിക്കെന്ന്  മനസിലാക്കി  ട്വന്റ്വി ഫോർ ബാർ സെവൻ  ഹൈ സ്പീഡ്  ആക്സസിന് വേണ്ടി കട്ടിളപ്പടീടെ മോളിൽ  അച്ഛൻ സെക്വർ ചെയ്ത് വച്ചിരുന്ന ചൂരലിന്റ ഓർമ്മ പോലും എന്നെ എക്സ്ട്രാ  ഡീസന്റാക്കിയ  പീരീഡ്!

അതിരാവിലെ ആറരക്കെഴുന്നേറ്റ്  ഫ്രഷായി ശാന്ത ഭാവത്തിൽ സൂചിയിൽ നൂൽ കോർത്തെടുക്കുന്ന ശ്രദ്ധയോടെ  ആൾടെ യൂണീഫോം അയേൺ ചെയ്യുന്ന രൂപത്തിൽ പ്രത്യക്ഷനാവുന്ന  അച്ഛൻ, പത്രം വായിക്കണ ടൈമിൽ എക്സ്പ്രഷൻ  തികഞ്ഞ പുച്ഛത്തിലേക്ക്  ട്രാൻസ്ഫോം ചെയ്ത്,  എട്ട്... എട്ട്  പത്ത് വരെ ആ സ്റ്റേറ്റിൽ തുടരുകയും,
തനിക്ക് ഓഫീസിൽ പോകാൻ ടൈം എക്സ്പയേഡാവാറായിരിക്കുണൂന്ന  ട്രിഗർ കിട്ടി  കത്തിച്ച് തറയിലിട്ട തലച്ചക്രത്തിനോട് കിട പിടിക്കണ  തരം ഹൈലി ഡൈനാമിക്ക് മോഡിലേക്ക് മാറുന്നതോടെ വീട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിക്കപ്പെടും.

അച്ഛന്റെ   ഷേവിങ്ങ്,  കുളി, ഡ്രസ്സിങ്ങ്,  മേക്കപ്പ്, ബ്രേക്ക് ഫാസ്റ്റ് തുടങ്ങിയ ആക്ടിവിറ്റികൾ നടക്കുന്ന, തന്റെ വിസിനിറ്റിയിൽ  വരുന്ന എന്തും  ഇടിച്ച്  നിരത്തണ ബുൾഡോസറായി  അച്ഛൻ  മാറണ,  ആ ഇരുപത് മിനിറ്റാണ് ക്രിറ്റിക്കൽ. 

മുക്കാലടി നീളോം അരയടി വീതീമുള്ള സിഗിംൾ സ്ട്രാപ്പുള്ള ബ്ലാക്ക് ഓഫീസ് ബാഗും, ബ്രേക്ക് ഫാസ്റ്റും,  ലഞ്ച് ബോക്സും, കർച്ചീഫും,  പൗഡറും, ചീപ്പും, കണ്ണാടിയും വരെ അവക്കായി ഡിമാർക്കേറ്റ് ചെയ്തിട്ടുള്ള ടേബിളിലെ ലൊക്കേഷനിൽ വച്ച് അമ്മ അടുക്കളയിലേക്ക് സ്കൂട്ടാവും, അനിയത്തീം ഞാനും  ഏതെങ്കിലും ബുക്കെടുത്ത്  താരതമ്യേന സുരക്ഷിതമായ  ഏതെങ്കിലും മൂലയിലേക്ക് മാറും. വെടിക്കെട്ട്കാരൻ വളർത്തണ മുയൽക്കുഞ്ഞിന്റെ മാനസികാവസ്ഥയായിരുന്നെനിക്കപ്പോഴൊക്കെ.

ഏതെങ്കിലും സാധനം മാർക്ക്ഡ്  ലൊക്കേഷനിലില്ലെങ്കിൽ സ്പോട്ടിൽ  അച്ഛൻ സിംഹമാവും. ഉറുമി വീശി അങ്കച്ചേകവരായി പകർന്നാടുമച്ചൻ, അടുത്ത് ചെന്നാൽ മതി ചോര പൊടിയാൻ.  കർച്ചീഫെവിടെന്നോ    ചീപ്പെവിടെന്നോ കണ്ണാടിയെവിടെന്നോയലറും. അത് കണ്ട്പിടിച്ചെത്തിച്ച് കൊടുക്കേണ്ടത് അമ്മയോ ഞാനോ അനിയത്തിയോ ആണ്. ഇടത് മാറി വലതൊഴിഞ്ഞ്   അമ്മ സാധനം ലൊക്കേഷനിലെത്തിക്കും.  ലിമിറ്റഡ് വെർബൽ കമ്മ്യൂണിക്കേഷനുള്ള വാർ സോണാണത്. ആ സമയത്ത് അച്ഛനോട്   മിണ്ടിയാലോ ആൾടെ  ദേഹത്ത് അറിയാതെ മുട്ടിയാലോ തീർന്നൂന്ന് കരുതിയാ മതി. 

അച്ഛനിറങ്ങുന്നതോടെ അതുവരെ ഇടിവെട്ടിയാർത്തലച്ച് പെയ്ത  പേമാരി പിടിച്ച് കെട്ടിയ പോലെ  നിൽക്കും. അതിന് പിന്നാലെ ഞാനും അനിയത്തിയും സ്കൂളുകളിലേക്ക് പോകും.

ആ സാറ്റർഡേ രാവിലെ  എന്തോ കാരണം കൊണ്ട് വൈകിയച്ഛനിറങ്ങിയിതിന് പുറകെ  കളിക്കാനിറങ്ങാൻ തുടങ്ങിയ എന്നോടമ്മയാണത് പറഞ്ഞത്.
"അച്ഛൻ ലഞ്ച് ബോക്സ് മറന്നൂടാ..  .... നീയിതൊന്ന് ഓഫീസീ കൊണ്ട് കൊടുക്കോ " ന്ന്.

സംഗതി ഭീകരമാണ്.  ബാഗിലെടുത്ത്  വക്കാൻ മറന്നതച്ഛനാണെങ്കിലും വൈകീട്ട് ചീത്ത മുഴുവൻ അമ്മക്കായിരിക്കും. അക്കാലത്ത്   വീടല്ലാതെ  അച്ഛനുമായി കൂട്ടിമുട്ടാൻ ഇടയുള്ള  സ്ഥലങ്ങൾ ഞാനൊഴിവാക്കാറാണ് പതിവ്, ആ വിശത്തിലധികം വീട്ടീന്ന് കിട്ടോലോ, പിന്നെന്തിന് പുറത്ത് പോയി വാങ്ങിക്കണം.

എങ്കിലുമമ്മയുടെ അവസ്ഥയോർത്ത് പോയേക്കാമെന്ന് തീരുമാനിച്ച് ലഞ്ച് ബോക്സുമെടുത്ത് അഞ്ചെട്ട് കിലോമീറ്റർ  സെക്കിൾ ചവിട്ടി അച്ഛന്റെ ഓഫീസിലേക്ക് ചെന്നു.

അച്ഛനേറ്റവുമകത്താണ് പുറത്ത് കണ്ട ആൾടെ കൊളീഗിനോട് " ദേ ഇതൊന്നച്ചന് കൊടുക്കോ... എടുക്കാൻ മറന്നതാ '' ന്ന് പറഞ്ഞ് ലഞ്ച് ബോക്സ് പാസ് ചെയ്തു.

"ദേ മാഷെ, നിങ്ങടെ ചെക്കൻ ലഞ്ച് ബോക്സും കൊണ്ടു വന്നിരിക്കുണൂ" ന്നാള്  അകത്തേക്ക് വിളിച്ച് പറഞ്ഞു.

വൈകീട്ട് അമ്മക്ക് കിട്ടാനുള്ളതിന്റെ സാമ്പിൾ വെടിക്കെട്ട് എനിക്ക് പബ്ലിക്കായി കിട്ടാനുള്ള സാധ്യത യോർത്ത് ഞാൻ ആളോട്  "വിളിക്കണമെന്നില്ല.... ഞാനിറങ്ങാണ്... ഇതങ്ങട് കൊടുത്താ മതീ " ന്ന് പറഞ്ഞ് ചാടിയിറങ്ങി.

സെക്ലീക്കേറി സീറ്റിങ്ങായപ്പോഴാണ് "ടാ .. " ന്നൊരു ഹൈ ബാസിലുള്ള  വിളി കേട്ട്  ഞാൻ തിരിഞ്ഞ് നോക്കീത്. 

അതെ അച്ഛനാണത്..." ഇതങ്ങട് കൊണ്ടൊയ്ക്കോ" ന്ന് പറഞ്ഞ് തികഞ്ഞ ഗൗരവത്തിൽ ആള്  വച്ച്  നീട്ടണത് വീട്ടിലെ ക്യുട്ടിക്ക്യൂറേടെ ഒരടിയോളം  ഹൈറ്റുള്ള ഓറഞ്ചും വൈറ്റും പെയ്ന്റെടിച്ച  ടാൽക്കം പൗഡർ ടിന്നാണ്!
അപ്പോ ലഞ്ച് ബോക്സ് മറന്നതല്ല ! 
പകരം ബാഗിൽ പൗഡർ ടിന്നെടുത്ത് വച്ച് കൊണ്ടു പോന്നതാണ് !

പൗഡർ ടിൻ വാങ്ങി കരിയറിൽ വക്കുമ്പോൾ
"... ന്നാലും ആ ചെറ്യേ ബാഗിൽ ഇതെങ്ങിനെ കുത്തിക്കയറ്റിയച്ഛാ" യെന്ന ചോദ്യം മനസിൽ തികട്ടി തികട്ടി  വന്നെങ്കിലും  അച്ഛനെന്നോടുള്ള ഇരുപ്പു വശമോർത്ത്  ഞാനത്  ചോദിക്കാൻ നിന്നില്ല. നെസസിറ്റി ഈസ് ദ മദർ ഓഫ് ഇൻവെൻഷന്നാണല്ലോ, ആവീശോണ്ടേലെന്താ നടക്കാത്തത് !

Thursday, October 24, 2019

ജെല്ലിക്കെട്ട്

"എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ!"   :- അനോണി.

കഥയുടെ ഫ്ലാഷ് ബാക്ക് നടക്കുന്നത് അച്ഛന്റെയും അമ്മയുടെയും കല്യാണത്തിന്റെ ഫീസിബിലിറ്റി ഡിസ്കഷന്റെ ഭാഗമായി അമ്മയുടെ വീട്ടീന്ന് ഡിയർ ആന്റ് നിയർ ടീംസ്  അച്ഛന്റെ വീട്ടിൽ വിസിറ്റ് വന്ന ഒരു സൺഡേ ഈവനിങ്ങിലായിരുന്നു. 

വന്നവർ ചായേം അച്ചപ്പോം കുഴലപ്പോം മിക്സ്ച്ചറും മാറി മാറിയടിക്കണതിനിടേലാണ് മൂന്ന് മാമൻമാരുള്ളതിൽ നടുക്കണ്ടമായ, മൊട്ടു സൂചിയെക്കുറിച്ചായാലും ആറ്റംമ്പോമ്പിനെക്കുറിച്ചായാലും ആധികാരികതയോടെയല്ലാതെ സംസാരിക്കാനറിയാത്ത പൊന്നിൻ കുടം, നടു-മാമൻ തന്റെ മങ്കി ക്യാപ്പിട്ട ഹെഡ് ലൈറ്റുള്ള  ഹെർക്കുലീസ് സെക്കിളിൽ  വന്നിറങ്ങിയത്.

"....യ്യോ...ഞാനിച്ചിരി ലേറ്റായിട്ടാ... കറവയൊക്കെക്കഴിഞ്ഞ് പശൂനേം പോത്തിനേം എരുമേനെമൊക്കെ കെട്ടി പിടിച്ച് വന്നപ്പോ സമയം പോയതറിഞ്ഞില്ല "ന്നും പറഞ്ഞ് പ്രോഗ്രാമിന്റെ ഭാഗമായി  കണ്ടങ്ങത്ത് സ്റ്റീൽസീന്ന് വാടകക്കെടുത്ത നീല പെയ്ന്റന്റടിച്ച സ്റ്റീലിന്റെ കസേര വലിച്ചിട്ട് ഡിസ്ക്കഷനിൽ ജോയിൻ ചെയ്തു.

സംഗതി സെറ്റാവാണെങ്കിൽ തന്റെ ഫ്യൂച്ചർ ബ്രദർ ഇൻ ലോകളിൽ നടുക്കണ്ടമാവേണ്ട ഓസം-മാൻ പശൂനേം പോത്തിനെയുമൊക്കെ കെട്ടിപ്പിടിക്കാറുണ്ടെന്ന് കേട്ട് അച്ഛന് സംതിങ്ങ് ഫിഷി ന്ന് ഫീൽ ചെയ്തോണ്ട്  തന്റെ കസേര നടു -മാമനോട് ചേർത്തിട്ട്  ഡൗട്ട് ഇപ്പോത്തന്നെ ക്ലിയർ ചെയ്ത് പോണതാണ് നല്ലതെന്നോർത്ത്, ശംബ്ദം താഴ്ത്തി..

 " .... ഹല്ലാ.... ഈ പോത്തിനെയൊക്കെ ഹഗ് ചെയ്യുമ്പോ കൊമ്പ്കൾ വന്ന്  നെഞ്ചത്ത്  തട്ടൂലേ.... "

ന്നോ മറ്റോ ആള് രഹസ്യായിട്ട് ചോദിച്ചപ്പോ 'മലയാളം ഫ്രെയ്സസ് ഫോർ ഡെയ്ലി യൂസേജ് ' നെക്കുറിച്ച് യാതൊരെയ്ഡിയേല്ലാത്തവനാണല്ലോ  തന്റെ  ഫ്യൂച്ചർ ബ്രോ-ഇൻ-ലോ എന്ന ലൈനിൽ  ഇൻ ഹരിഹർ നഗറിൽ സിദ്ധീക്ക് ജഗദീഷിനെ നോക്കിയ  അയ്യേ  ടൈപ്പ്   നോട്ടം നോക്കിയത്രേ നടു-മാമൻ അച്ഛനെ.

        *             *              *

കഥ തുടങ്ങുന്നത് ഞാൻ  കയ്പമംഗലം വിജയഭാരതീലെ  നാലാം ക്ലാസീന്ന് പ്രൊമോഷൻ കിട്ടി പെരിഞ്ഞനം ഗവൺമെന്റ് യുപിയിൽ അഞ്ചാം ക്ലാസിൽ  അഡ്മിഷനെടുത്ത സമ്മർ വെക്കേഷനിലെ ഒരു സണ്ണി സൺഡേ മോണിങ്ങിലാണ്....
സ്ഥലം അമ്മേടെ വീട്.

വിറകുപുരേടെ സൈഡിൽ പിള്ളേർക്ക് കുളിക്കാനായി മാത്രം നാലഞ്ചിഷ്ടിക വിരിച്ചുണ്ടാക്കിയ ഓപ്പൺ ബാത്ത് ഫെസിലിറ്റിയിൽ എണ്ണ തേപ്പിച്ചിഞ്ചയിട്ടുരച്ച് കുളിപ്പിച്ച് തുവർത്തി അതേ ഈരിഴത്തോർത്തുടുപ്പിച്ച്  "പോയി ട്രൗസെറുടുത്തിടടാ "  ന്ന് പറഞ്ഞ്
അടുക്കള വാതിൽ വഴി വീട്ടിനകത്തേക്ക് കയറ്റി വിട്ട മൊമന്റിലായിരുന്നാ ട്വിസ്റ്റ്.

ജനിച്ചിട്ട് അന്നേക്ക് മൂന്ന് മാസം തികഞ്ഞ പോത്തുകുട്ടി... അതെ,  നടു-മാമൻ ഡെയ്ലി ഹഗ് ചെയ്യാറുണ്ടെന്ന് ഒരിക്കൽ അച്ഛൻ മിസ്സണ്ടർസ്റ്റാന്റ് ചെയ്ത പോത്തച്ചന്റെ കന്നി ഓഫ് സ്പ്രിങ്ങ്, പുഴക്കപ്പുറം പോട്ടപ്പുല്ല് പടർന്നു കിടക്കണ തുരുത്തിലേക്ക്  റുട്ടീൻ റൗണ്ട്സിന് പോകാൻ റെഡിയായി പാരൻസിനെ അപ്പാപ്പൻ തൊഴുത്തീന്ന് റിലീസ് ചെയ്യുന്നതും വെയ്റ്റ് ചെയ്ത്  അടുക്കള ഭാഗത്തെ കൊന്നത്തെങ്ങിൽ പുറമുരച്ച് നിൽക്കുന്നു.

എക്സ്പിരിമെന്റ്സില്ലാത്ത ജീവിതം പ്ലെയിൻ റോസ്റ്റ് പോലെ ശൂന്യവും വ്യർത്ഥവുമാണെത്രെ  എന്നാരോ എന്റെയുള്ളിലിരുന്ന് പറയുന്നത് ഞാൻ വ്യക്തമായും കേട്ടു.

" ഹാറ്റും കോട്ടുമിട്ട് എരിയുന്ന പൈപ്പ്  കടിച്ച് പിടിച്ച്   കുതിരപ്പുറത്ത് കയറി ലക്ഷ്യമില്ലാതെ പാഞ്ഞ് പോകണ ഒരു കൗബോയാകണമെന്നുള്ള ആഗ്രഹത്തിന്റെ പ്രൂഫ് ഓഫ് കൺസെപ്റ്റ് ഇംപ്ലിമെന്റ് ചെയ്യാനുള്ള അസുലഭാവസരം ദേ ദൈവായിട്ട് നിന്റെ മുന്നീക്കൊണ്ട് വച്ചിരിക്കുന്നു.... ജമ്പിൻ !"  എന്നാരോ ആജ്ഞാപിക്കുന്നത് പോലെ.

വെരി നെക്സ്റ്റ് മൊമന്റ് കൊന്നത്തെങ്ങ് വഴി വലിഞ്ഞ് കയറി ഞാൻ ജൂനിയർ പോത്തച്ചന്റെ പുറത്തെത്തി. ( ടേക് യുവർ ടൈം ടു ഡിസൈഡ്  ബട്ട് ഡോണ്ട് വെയ്റ്റ് ഫോർ ഇംപ്ലിമെന്റേഷൻ എന്നാണല്ലോ.)

ഹോഴ്സ് റൈഡ് സിനിമേൽ കണ്ടിട്ടുണ്ടെന്നല്ലാതെ അതിന്റെ  പ്രാക്ടിക്കൽ ആസ്പെക്ട്സിനെക്കുറിച്ച് എനിക്ക് യാതൊരു ഐഡിയേമില്ലന്നറിഞ്ഞ നിമിഷായിരുന്നത്. ബിഫോർ യു ജമ്പ് ഇൻ ടു എനിത്തിങ്ങ്... ഹാവ് എ കംപ്ലീറ്റ് പ്ലാൻ വിത്ത് റിസ്ക് മിറ്റി ഗേഷൻ എന്നൊക്കെ പിൽക്കാലത്ത് പലരേയും പലവട്ടം ഉപദേശിക്കാൻ ഉപയോഗിച്ച പാഠം അനുഭവിച്ചറിഞ്ഞ മാജിക് മൊമന്റ്!

പ്രധാന ത്രെട്ട് കൗബോയ്സ് കുതിരയെ നിയന്ത്രിക്കാനുപയോഗിക്കണ മൂക്ക് കയർ ജൂനിയർ പോത്തച്ചനില്ലായിരുന്നു എന്നതായിരുന്നു. എങ്കിലും കാലുകൊണ്ട് ജസ്റ്റൊന്ന് തട്ടിയപ്പോൾ ജൂനിയർ പോത്തച്ചൻ പതുക്കെ മുൻപോട്ട് നടന്നു തുടങ്ങി.

അടുക്കള റൗണ്ട് ചെയ്ത് മുൻ വശത്തെത്തിയപ്പോൾ ഞാൻ ജൂ.പോത്തച്ചന്റെ കഴുത്തിൽ  മണി കെട്ടിയിട്ട വട്ടക്കയറിൽ  പിടിച്ചൊന്നു വലിച്ചു നോക്കി.

"യെസ് ! " പോത്തച്ചൻ പതുക്കെ മുന്നോട്ടോടാൻ തുടങ്ങി.... ഞാൻ ച്ചിരി ആക്സിലേറ്റർ കൊടുത്തേക്കാമെന്നോർത്ത് വലത് കാൽ കൊണ്ട് പോത്തച്ചന്റെ  വലത്തേ മുൻകാലിൽ മെൽഡായിട്ടൊന്ന് തട്ടി. അതേ ഓർമ്മേള്ളൂ.... പിന്നെന്തൊക്കെ ചെയ്തൂന്നൊരു പീടീംല്ല,  അജ്ജാതി ഓട്ടായിരുന്നു ജൂ.പോത്തച്ചൻ!

മുന്നോട്ടോടുമ്പോൾ പെട്ടന്ന് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് ഇടത്തോട്ടോടേം വിത്തിൻ സെക്കന്റ്സ്  വലത്തേക്ക് വെട്ടിത്തിരിഞ്ഞ് വലത്തോട്ടോടേം ചെയ്യണ തരം സിമ്പിൾ മാനുവറിങ്ങ് വിട്ട് ടു-വീലർ ഡ്രെവിങ്ങ് ടെസ്റ്റിന് വേണ്ടി  എട്ടെടുക്കണ തരം കോംപ്ലക്സ് മോഡിലേക്ക് ജൂ.പോത്തച്ചൻ  മാറ്യേതോടെ എന്റെ സ്റ്റബിലിറ്റി എക്സ്പൊണൻഷ്യൽ റേറ്റിൽ  ഡീഗ്രേഡ് ചെയ്തു അണ്ടർ ക്വസ്റ്റ്യൻ മോഡിലായി. ഉടുത്തിരുന്ന സിഗിൾ പീസിനൊരു വിഭാഗീയ പ്രവണത ഫീൽ ചെയ്തോണ്ട് ഒച്ചയിട്ട് ആളെക്കൂട്ടാൻ മനസനുവദിച്ചില്ല.

ത്രെട്ട് ഫീൽ ചെയ്ത സ്പോട്ടിൽ ഞാൻ മുന്നോട്ടാഞ്ഞ് പോത്തച്ചന്റെ കഴുത്തിലൂടെ കൈ രണ്ടും ചുറ്റി വട്ടം കെട്ടിപ്പിടിച്ച് ചേർന്ന് കിടന്നു !!

ആ സ്പ്ലിറ്റോഫേ സെക്കന്റിൽ താഴെപ്പറയുന്ന രണ്ട് കാര്യങ്ങൾ ഒരേ സമയത്തു സംഭവിച്ചു.

1. അലിഗേഷൻ  വന്നത്  നടു-മാമന്റെ  പേരിലായിരുന്നെങ്കിലും,  അമ്മേടേം അച്ഛന്റേം    തറവാടുകളിലാദ്യമായി തികഞ്ഞ ആത്മാർത്ഥതയോടെ ഒരു പോത്തിനെ ഹഗ് ചെയ്ത ആൾ എന്ന ക്രെഡിറ്റ് എന്റെ പേരിൽ രേഖപ്പെടുത്തപ്പെട്ടു.

2. പോത്തിനെ ഹഗ് ചെയ്യുമ്പോൾ കൊമ്പ്കൾ നെഞ്ചത്ത് കൊള്ളുമോ എന്ന അച്ഛന്റെ ചിരപുരാതന സംശയത്തിന് എനിക്കുത്തരം കിട്ടി - നിങ്ങളുടെ തല അവക്കിടയിലാണെങ്കിൽ കൊമ്പ് കൾ ഒരിക്കലും നിങ്ങടെ നെഞ്ചത്ത്  കൊള്ളുകയേയില്ല! 

ആ കിടന്ന കിടപ്പിൽ  ഒരു പാടാലോചിക്കാനൊന്നും ടൈം കിട്ടിയില്ല,  ദി വെരി നെക്സ്റ്റ് മൊമന്റ് ജൂ.പോത്തച്ചൻ  തോടിനരികിലൂടെ പുഴ ഡെസ്റ്റിനേഷൻ സെറ്റ് ചെയ്ത്  ഓട്ടം തുടങ്ങി.

ദൈവമേ എനിക്ക്  സ്വിമ്മിങ്ങറിയൂലല്ലോന്നൊരു സ്പാർക്ക് കിട്ടിയതിനൊപ്പം തലേന്ന് പുഴക്കപ്പുറം പോയി പുല്ല്  തീറ്റ കഴിഞ്ഞ ജൂ.പോത്തച്ചൻ  മൃഗയയിൽ മമ്മൂട്ടി നീന്തി വരണ പോലെ നീന്തിക്കേറി വന്ന  സീൻ കണ്ടതൂടെ ഓർമ്മ വന്നതോടെ സംഗതി കയോസാണെന്ന് സ്പോട്ടിൽ തിരിച്ചറിഞ്ഞ് ഞാൻ ഫൈറ്റർ  പെലറ്റുമാരെപ്പോലെ ആട്ടോ ഇജക്ഷൻ എക്സിക്യൂട്ട് ചെയ്ത് നേരെ തോട്ടിൽ ലാന്റ് ചെയ്തു ! 

വെള്ളത്തേക്കാൾ കൂടുതൽ ചളിയുണ്ടായിരുന്നത് കൊണ്ട് കളിമണ്ണ് ചികിൽസ കഴിഞ്ഞ് സ്റ്റീ ബാത്തിന് പോണ ആളെപ്പോലെയായിരുന്നു ഒരു നിലക്ക് വലിഞ്ഞ് കരക്ക് കയറിയ ഞാൻ വീട്ടിൽ നടന്നെത്തിയത്.

"പ്പങ്കട് കുളിപ്പിച്ച് വിട്ടൊള്ളൊല്ലോടാ ..... ന്തൂട്ട് കളിയായിരുന്നൂടാവടെ? " ന്നും ചോദിച്ചുണക്കാനിട്ടതിൽ നിന്നും കൈപ്പാങ്ങിന് കിട്ടിയ ഒരോല മടലെടുത്ത് വീശി വന്ന അമ്മയോട് ഞാൻ മന്വന്തരങ്ങളായുള്ള നിരന്തര തപസിലൂടെ ആത്മസംയമനം കൈവന്ന ഋഷി വര്യനെപ്പോലെ  പ്രതിവചിച്ചു...

"ഒരു ജല്ലിക്കെട്ടുണ്ടായിരുന്നമ്മേ! "

#ജെല്ലിക്കെട്ട് #ജല്ലിക്കട്ട്  #jellikkettu