വരവ് :



Monday, December 9, 2019

ജാക്കിഷ്റോഫ്

കഴിഞ്ഞ തവണ മുമ്പെയിൽ നിന്നും കൊച്ചിക്ക് വരണ മോണിങ്ങ് ഫ്ലെറ്റ് പിടിക്കാൻ ചെക്ക്-ഇൻ  കഴിഞ്ഞ്  ബോഡിങ്ങ് പാസുമായി  സെക്യൂരിറ്റി ഏരിയയിലേക്ക്  നടക്കുന്നതിനിടക്കാണ് ആ കൊച്ചു വെളുപ്പാൻ കാലത്തും  കൂളിങ്ങ് ഗ്ലാസൊക്കെ വച്ചൊരു ചേട്ടൻ  ആകെ ധൃതി പിടിച്ച്  സെക്യൂരിറ്റി ചെക്കിങ്ങിൽ വച്ച് ഓടി വന്ന്  എന്റെ മുന്നിൽ കയറി നിന്നത്.

പ്രായത്തിന്റെയാണോ പാകതയുടെയാണോ എന്നറിയില്ല ആവിശ്യമില്ലാത്തിടത്ത് തിക്കിതിരക്കണ  പരിപാടി കുറെക്കാലമായി പതിവില്ല. ബസ്സിലും സിനിമാ തിയറ്ററിലും കയറാനൊക്കെ പണ്ടിടി കൂടുമായിരുന്നു. ഇപ്പോ എല്ലായിടത്തും നേരത്തേയുള്ള ബുക്കിങ്ങ് വ്യാപകമായതോടെ ആ പരിപാടിയുടെ ആവിശ്യമില്ലാതായി. ട്രയിനിൽ റിസർവ് ചെയ്ത സീറ്റു ണ്ടായിട്ടും ഫ്ലയിറ്റിൽ നിന്നും ഇറങ്ങിയിട്ട് മിനിമം ഇരുപത് മിനിട്ട് ചെക്ക് - ഇൻ ലഗേജിന് വെയ്റ്റ് ചെയ്യേണ്ടി വരുമെന്നറിഞ്ഞിട്ടും ആളുകൾ എന്തിനാണ് തിക്കിതിരക്കണേന്ന് എനിക്ക് മനസിലായിട്ടേയില്ല.

വന്ന പാടെ ചേട്ടൻ ബാഗ് എക്സ്-റേ സ്കീനിങ്ങിന്റെ കൺവേയർ ബെൽറ്റിലിട്ടു. ധൃതിപിടിച്ച് ഒരു ട്രേയെടുത്ത് ബെൽറ്റും വാച്ചും ഫോണുമല്ലാമതിലിട്ട് ബാഗിന് പുറകേ വിട്ടു. ഓടിച്ചെന്ന് സെക്യൂരിറ്റിയുടെ ഫ്രിസ്ക്കിങ്ങിനുള്ള ലൈനിൻ കേറി നിന്നു. തൊട്ടുപുറകിലായിരുന്നു ഞാൻ.

ടേണായപ്പോൾ മെറ്റൽ ഡിറ്റക്ടർ ഡോർ കടന്നു  ആള് ഫ്രിസ്ക്കിങ്ങ് പ്ലാറ്റ്ഫോമിലേക്കോടിക്കയറി. എല്ലാത്തിനും ആവശ്യമില്ലാത്ത ധൃതിയായിരുന്നാ ചേട്ടന്.
 
എക്സ്റേടെ  കൺവേയറിലിട്ട ബാഗ് ഓക്കെയല്ലേന്നൊരു നോട്ടമയച്ച് ഞാൻ തിരിച്ച് വന്നപ്പോഴാണാ കാഴ്ച്ച കണ്ടത്.

മുന്നിൽ പോയ ചേട്ടൻ ടീ ഷർട്ടും അണ്ടർവെയറും കൂളിങ്ങ് ഗ്ലാസും മാത്രമിട്ട്  അവളുടെ രാവുകളുടെ പോസ്റ്ററിലെ സീമേച്ചിയെപ്പോലെ നിൽക്കുന്നു!

ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ  കൊണ്ട് കൈ രണ്ട് വശത്തേക്കും നീട്ടാൻ ആക്ഷൻ കാണിച്ചപ്പോ  ഇയാളെന്തിനാ പാന്റ്സ് വേസ്റ്റീന്നഴിച്ച് താഴേക്കിട്ടേന്നറിയാതെ "ഇപ്പോ ടെക്നോനോളജിയൊക്കെ വന്നില്ലേ, ഇതിന്റെയൊന്നാവിശ്യല്ലാട്ടാ "  ന്നർത്ഥം വരണ നോട്ടം നോക്കിയ  സി.ഐ.എസ്.എഫ് കാരന്റെ മുന്നിൽ ബെൽറ്റിന്റെ ബന്ധനം നഷ്ടമായപ്പോൾ പാന്റ്സ് ഊർന്ന് താഴെപ്പോയ വിവരമറിയാതെ ചേട്ടൻ കൂളിങ്ങ് ഗ്ലാസും, സ്കിൻ ഫിറ്റ്  റൗണ്ട് നെക്ക് ടീ ഷർട്ടും, അണ്ടർവെയറും മാത്രമിട്ട്  രംഗീലയിലെ ജാക്കിഷ്റോഫായി!

ദി കേരള സ്പാ

പ്ലസ്- ടൂവിന് പഠിക്കുമ്പോഴാണ് ശ്രീരാജ് സ്കൂളിൽ നിന്നും കോവളത്തേക്ക് ടൂറ് പോകണത് !

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും മദാമമാർ ഒറ്റക്കും കൂട്ടായും വന്ന്,  പാടത്ത്  താറാവ് കൂട്ടം ഇറങ്ങിയ പോലെ ബീച്ചിൽ, തെക്ക് വടക്ക് നടക്കണ സ്ഥലാണെന്ന് ഹരി പറഞ്ഞപ്പോ കോവളത്തോട്  പ്രായപൂർത്തിയുടെ ബോർഡർ ലൈനിലെത്തിയ  ഒരു മൈനർക്ക് തോന്നാവുന്ന ഒരിഷ്ടം തോന്നീന്ന് മാത്രം. 

കോവളത്ത് എത്തിയ ഉടനെ "ഇവിടെ രണ്ട് മണിക്കൂറുണ്ട് ....,എല്ലാരും ബീച്ചിലെറെങ്ങുമ്പോഴൊക്കെ ശ്രദ്ധിക്കണം.... രണ്ട് മണിക്കൂർ കഴിയുമ്പോ ബസ് പാർക്കിങ്ങിൽ അസംമ്പിൾ ചെയ്യണ ''മെന്നൊക്കെ പറഞ്ഞ് ടീച്ചേഴ്സ് പിള്ളേരെ അവരുടെ  പാട്ടിന് വിട്ട സമയം! 

അപ്പോഴാണ് ഹരി വന്ന് ശ്രീയോടാ രഹസ്യം ഷെയർ ചെയ്തത്  "ബീച്ചിന്റെ അങ്ങേ എൻഡിലൊരു മസാജ് പാർലറുണ്ടെന്ന്..... ദി കേരളാ സ്പാ''.

"ജസ്റ്റൊന്ന് കണ്ടിട്ട് വരാം.... " ന്ന് പറഞ്ഞ് ശ്രീ, ഹരിയോടൊപ്പമിറങ്ങി.
ചെന്ന് കണ്ടപ്പോൾ വന്ന് കണ്ട് പറഞ്ഞത് ഉള്ളതിൽ  പാതി പോലുമുണ്ടായിരുന്നില്ലെന്ന്  ശ്രീക്ക് മനസിലായി.

മസാജ് പാർലറിന് മുൻപിൽ വച്ചിട്ടുള്ള പരസ്യ ബോർഡിൽ എണ്ണത്തോണിയിൽ കമിഴ്ന്ന് കിടക്കുന്നൊരു മദാമ, മദാമയെ മസാജ് ചെയ്യുന്നത് ആക്ട്രസ്  രംഭയുടെ കസിൻ സിസ്റ്ററാണെന്ന് തോന്നുന്ന ഒരു സുന്ദരിയാണ്.....ഹോ!

ബട്ട്,  ടെംപ്റ്റിങ്ങായത് ഫുൾ ബോഡി മസാജ് പ്ലസ് സ്റ്റീം ബാത്ത് റുപ്പീസ്  ഫൈവ് ഹണ്ട്രണ്ട് ഓൺലി എന്ന ഓഫറിനൊപ്പം കൗണ്ടറിൽ കണ്ട റിസപ്ഷനിസ്റ്റിന് പുറകിൽ ചിത്രത്തിലെ മസാജ് ചെയ്യണ ലേഡിയുടെ  അതേ  യൂണിഫോമിട്ട്  നിന്നിരുന്ന രണ്ട് യുവ സുന്ദരികളുമായിരുന്നു.

ശ്രീയും ഹരിയും പരസ്പരം നോക്കി, മെസേജ് ഇംപ്ലയിഡായിരുന്നു. രണ്ട് മസാജെന്ന് പറഞ്ഞ് ടിക്കറ്റെടുത്തത് ഹരിയാണ്, അത് കൊണ്ട് ടേൺ-ബെ-ടേൺ പോവാംന്നും ഞാനാദ്യം പോവുന്നും ഹരി പറഞ്ഞപ്പോ ശ്രീക്ക് സമ്മതിക്കയല്ലാതെ വേറെ ഓപ്ഷനില്ലായിരുന്നു.

ശ്രീയെ വെയ്റ്റിങ്ങ് റൂമിലിരുത്തി ഹരിയേയും കൊണ്ട് ആദ്യത്തെ സുന്ദരി അകത്തേക്ക് പോയി.  കൗണ്ടറീന്ന്   ഇഷ്യൂ ചെയ്ത  ടോക്കൺ ഭക്ത്യാദരപൂർവ്വം കൈപ്പറ്റി  "ഏഴിമല പൂഞ്ചോലാ..... മാമലക്ക് മണിമാല "യെന്ന്  മൂളി  ശ്രീ ഏതോ മധുര മനോജ്ഞ സ്വപ്നത്താലലസ വിവശനായി പതുപതുത്ത സെറ്റിയിലമർന്നു കിടന്നു.

ആ പാട്ടിന്റെ അവസാനം സിൽക്ക് സ്മിതയേയും മോഹൻലാലിനെയും പോലീസ് പിടിച്ചോണ്ട് പോയത് കടുത്ത മനുഷ്യാവകാശ ധ്വംസനമായിപ്പോയിയെന്നാലോചിച്ച് കെടക്കണതിനിടയിൽ രണ്ടാമത്തെ സുന്ദരി വന്ന് ശ്രീയെ വിളിച്ചു. മണിയറയിലേക്ക് പോകണ നവ വധുവിനെപ്പോലെ  അവൻ സുന്ദരിയെ അനുഗമിച്ചു. ഒന്നാമത്തെ വാതിലിനപ്പുറമുള്ള കോമൺ റൂമിൽ  സ്റ്റീം - ബാത്ത് കേജിന്  മുകളിൽ  ഹരിയുടെ തല കണ്ട് എങ്ങിനുണ്ട് എന്ന് ആക്ഷനിട്ട് ചോദിച്ചപ്പോ ''ചെല്ല് ... " എന്നവൻ ശ്രീയോട് പുരികം കൊണ്ട് കാണിച്ചതല്ലാതെ ശ്രീക്കൊന്നും തിരിച്ച്  ചോദിക്കാനോ പറയാനോ പറ്റിയില്ല. അതിൽക്കാര്യമില്ല ഫീലിങ്ങ്സ് പെഴ്സണലല്ലേ!

ഇടത് വശത്തെ മുറിയായിരുന്നു മസാജിങ്ങ് റൂം. ചെന്ന ഉടനെ ചേഞ്ച് ചെയ്ത് ടേബിളിൽ കിടന്നോളൂ എന്ന് പറഞ്ഞ് സുന്ദരി ഇറങ്ങിപ്പോയി. ആറിഞ്ച്  പോലും വീതിയില്ലാത്ത  സിങ്കിൾ  ടവ്വലുടുത്ത് മധുരരാജ(2)യിലെ  ഐറ്റം ഡാൻസ് സോങ്ങിന്റെ അനുപല്ലവിയിൽ വന്ന സണ്ണി ലിയോണിയെപ്പോലെ    ശ്രീരാജ് ടേബിളിൽ കയറിക്കിടന്നു. ചന്ദനത്തിന്റെയും രാമച്ചത്തിന്റെയും കാച്ചെണ്ണയുടെയും മാരക മാദക മിക്സഡ് സ്മെൽ!  വോവ്!

പെട്ടന്നാണ്  ലുങ്കിയൊക്കെയുടുത്ത് ദേഹം നിറയെ മസിലൊക്കെയായി, പൂട പോയ നാടൻ കോഴീടെ  ഷേപ്പിൽ,  തലേ ആഴ്ച്ച വീട്ടിൽ വിറക് കീറാൻ വന്ന തമിഴൻ ചേട്ടന്റെ എൽഡർ ബ്രദറാണെന്ന് തോന്നിക്കുന്ന ഒരാൾ, മുറിയിലേക്ക് വന്നതത്രേ!!

ദൈവമേ ഇയാളാണോ തിരുമ്മുന്ന തെന്ന് ശ്രീ ഞെട്ടിത്തീരണതിന് മുൻപേ അയാൾ  മസാജ്  തുടങ്ങി.

മുൻപയാൾക്ക്  ഹോട്ടലിൽ പൊറോട്ടക്ക് മാവ് കുഴക്കുന്ന  ജോലിയും കൂടി ഉണ്ടായിരുന്നു എന്ന്  ശ്രീക്ക് മനസിലായി, സാൻഡ് പേപ്പർ പോലുള്ള കൈ കൊണ്ട് ആയാൾ തിരുമ്മുക മാത്രല്ല ശരീരം ഇടക്ക് തുണി പിഴിയണ പോലെ  പിഴിയേം കൂടി ചെയ്യണുണ്ട്. പഴേ ഓർമ്മക്ക്, രണ്ടായി കീറിയെടുത്ത് ചുരുട്ടി ബോളാക്കി തോർത്ത് നനച്ച് വിരിച്ചിടാതിരുന്നാൽ മതി.

പൂർവ്വാശ്രമത്തിൽ ചേട്ടൻ ആരായിരുന്നു എന്ന് ചോദിക്കാൻ വന്നെങ്കിലും  ഇനി ഇയാൾ ഇവിടെ  ഇപ്പോഴും വിറക് കീറണ ആൾ തന്നെയാണോ എന്ന സംശയം വന്നതോണ്ടത് വിട്ടു. 

സ്റ്റീം ബാത്ത് കേജിനകത്തിരുന്നിരുന്ന ഹരിയുടെ എക്സ്പ്രഷൻ  സ്റ്റീമിന്റെ ചൂടു കൊണ്ടല്ല അങ്ങിനിരുന്നേന്നും, പുരികക്കൊടി കൊണ്ടവൻ ചെല്ലെന്ന് കാണിച്ചത് 'ഞാൻ മാത്രമെന്തിനനുഭവിക്കണം നീ കൂടെ അനുഭവിക്കടാ ' എന്നായിരുന്നെന്നും  ആ കിടപ്പിൽ ശ്രീ തിരിച്ചറിഞ്ഞു!

"എനിക്കീ അഞ്ഞൂറ് രൂപേടെ മസാജ്  മുഴുവൻ താങ്ങാനുള്ള ആവതില്ല ചേട്ടാ, ഇനീം തിരുമ്മിയാ ഞാൻ പാണ്ടി ലോറി കേറിയ തവള പോലാവും.....സ്റ്റീം ബാത്തിന് പോയ്ക്കോട്ടേ.... "ന്ന്  ശ്രീ  കരഞ്ഞ് പറഞ്ഞപ്പോഴാണ് ഒടുവിൽ ആളവനെ വിട്ടത് പോലും! 

സ്റ്റീം ബാത്തും കഴിഞ്ഞ് ഹരിയുടെയൊപ്പം തലയും കുനിച്ച് ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടക്കുമ്പോഴാണ് ഹരി തളർന്ന ശബ്ദത്തിൽ അവനോട് ചോദിച്ചത്
"നിന്റെ എങ്ങിനേണ്ടാർന്നു?".

നിലത്ത് നിന്നും കണ്ണുകൾ ഉയർത്താതെ ആകെ കൺഫ്യൂഷനിലാണ് ശ്രീരാജതിന് മറുപടി പറഞ്ഞത്.

''ഏയ് ... കൊഴപ്പൊന്നൂല്ലടവനേ.... പക്ഷേ.... തിരുമ്മിക്കൊണ്ടിരുന്ന ആൾടെ മുഖം കണ്ണാടിക്കണ്ടപ്പോ എനിക്കാണോ അതോ  തിരുമ്മിയ ചേട്ടനാണോ  സുഖം കിട്ടണേന്ന് മാത്രേ  സംശയണ്ടാർന്നുള്ളൂ.. അതും അഞ്ഞൂറ് രൂപ അങ്ങോട്ട് കൊടുത്തിട്ട് "

Saturday, December 7, 2019

സ്റ്റണ്ട് മാസ്റ്റർ

യു.പി. സ്കൂളിൽ പഠിക്കുമ്പോഴാണ്
പ്രസാദൻ അവന്റെ അച്ഛന്റെ കൂടെ തഞ്ചാവൂരിലേക്ക് പോയത്. പോയതെങ്ങിനെയാണെന്നോ എപ്പോഴാണെന്നോ അറിയില്ല ഏഴാം ക്ലാസിൽ സ്കൂൾ തുറന്നപ്പോഴാണ് അവൻ മിസ്സിങ്ങാണെന്നറിഞ്ഞത്. 

ആര്യൻ സിനിമയിലെ ഫോറിൻ വില്ലന്റെ ഛായേണ്ടായിരുന്ന പ്രസാദനെ ഇന്റെർവെല്ലിലെ പ്ലേടൈമിൽ മിസ്സ് ചെയ്തിരുന്നെങ്കിലും പിന്നെ പതുക്കെയവനെ ഞങ്ങളെല്ലാരും മറന്നു.

ഡിഗ്രിയൊക്കെക്കഴിഞ്ഞ് നാട്ടീന്ന് ഞങ്ങളെല്ലാരുമൊരുമിച്ച് ടൂറു പോവാൻ തീരുമാനിച്ച ടൈമിലാണ് അവന്റെ രണ്ടാം വരവ്.  ഉയരം വച്ചൂന്നല്ലാണ്ട്  താടിയും  മീശയും തടിയുമൊന്നും വരാത്തത് കൊണ്ട് കണ്ടാൽ പഴേ പ്രസാദനെ  രണ്ടറ്റോം  പിടിച്ച് വലിച്ച് സ്ട്രെച്ച്  ചെയ്ത പോലെയെ ആളുണ്ടായിരുന്നുള്ളൂ. ബട്ട്, "സൈസ് ഡസിൻറ്റ് മാറ്റർ" എന്ന് ബോധ്യമാക്കിത്തന്ന കാര്യങ്ങളാണ് പിന്നെ പ്രസാദൻ പറഞ്ഞത് മുഴുവൻ.

തഞ്ചാവൂര് ഏതോ ഒരു ഗലിയിൽ പിള്ളേർ സെറ്റ് തമ്മിലടി യുണ്ടായപ്പോ സ്ഥലത്തെ കുങ്ങ്ഫൂ മാസ്റ്ററുടെ മോനെ രക്ഷിച്ചതും. മാർഷ്യലാർട്സിലുള്ള പ്രസാദിന്റെ താൽപര്യം കണ്ടറിഞ്ഞ് ആള് അന്നു മുതൽ അവനെ  ശിഷ്യനായി  സ്വീകരിച്ച് കുങ്ങ്ഫൂ അഭ്യസിപ്പിക്കാൻ തുടങ്ങിയതും..  സിനിമാ സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജന്റെ സ്റ്റണ്ട് ടീമിലംഗമായിരുന്ന ആൾ അവനെ ആൾടെ സ്റ്റണ്ട് ടീമിലെടുത്തതുമായ കഥ കേട്ടപ്പോൾ പ്രസാദനെപ്പോലൊരാൾ ഫ്രണ്ടായിരിക്കുന്നതിൽ എനിക്ക് വല്ലാത്ത അഭിമാനം തോന്നി.

പാടത്ത് പിള്ളാരെയൊക്കെ വിളിച്ചു കൂട്ടി  പ്രസാദന്റെ ഫ്രീ മാർഷ്യൽ ആർട്ട്സ് ഷോയുണ്ടായിരുന്നത്രേ ഒരൂസം.  കഴിഞ്ഞ അഞ്ച് വർഷായി  കാരാട്ടേ, കുങ്ങ്ഫൂ, കളരി തുടങ്ങി അവൻ കൈവക്കാത്ത മേഖലകളുണ്ടായിരുന്നില്ലത്രേ..!  അടുത്ത ആഴ്ച തുടങ്ങാനിരിക്കുന്ന ഏതോ തമിഴ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രഫിയുടെ ചീഫ് കോഡിനേറ്ററാണെന്ന് പറഞ്ഞപ്പോ ഏഴാം ക്ലാസിൽ പഠിത്തം നിർത്തി ഇതുപോലെ വല്ലതിനും പോയാൽ മതിയായിരുന്നു എന്ന് വരെ  എനിക്ക് തോന്നാതിരുന്നില്ല.

തിരക്കാണ് വരണില്ലാന്നൊക്കെപ്പറഞ്ഞ് ആദ്യം അവൻ കുറെയൊഴിഞ്ഞെങ്കിലും അന്നുച്ചയോടെ ഫ്രീയാക്കാമെന്നും ചാലക്കുടിയിലിറക്കിത്തരാമെന്നുമൊക്കെയുള്ള  കണ്ടീഷനിലാണ് അന്നത്തെ അതിരപ്പിള്ളി-വാഴച്ചാൽ ട്രിപ്പിന് അവൻ മനസില്ലാ മനസോടെ വരാമെന്ന് പറഞ്ഞത്.
തഞ്ചാവൂര് ചെന്നിട്ട് അവന്  ഉടൻ ഗുരുവായ സ്റ്റണ്ട് മാസ്റ്റർക്ക് റിപ്പോർട്ട് ചെയ്യാനുള്ളതാത്രേ!

ട്രിപ്പിന് പോകാൻ അവൻ കൊണ്ട് വന്ന ഒരേ ഒരു ഹാൻഡ് ബാഗ് തുറന്ന ഞാൻ ഞെട്ടിപ്പോയി  ഒരു നെഞ്ചക്ക് മാത്രം !  "ഡേയ്.... മാർഷ്യൽ ആർട്ട്സെന്ന് ശൊന്നാ പ്രാക്ടീസ് താൻ മുഖ്യം ഡാ..." ന്ന വൻ പറഞ്ഞത് അമ്പരന്ന എന്റെ മുഖം കണ്ടിട്ട് തന്നെയാണ്. ഹോ! സാധനാന്ന് പറഞ്ഞാ ഇതാണ് സാധനം! കഠിന തപസ്യ !...
വാട്ടേ ഫോക്കസ് ഡാ! 
ആ നിമിഷം അവനെയോർത്ത് എനിക്ക് രോമാഞ്ചം തോന്നാതിരുന്നില്ല!

സാധാരണ ടൂറൊക്കെ പോവുമ്പോൾ പുറത്തൂന്ന് ആരെങ്കിലും  കശപിശയൊക്കെയുണ്ടാക്കിയാൽ ഏയ്, ഞാൻ അത്തരക്കാരല്ല സമാധാനത്തിന്റെ വെള്ളരിപ്രാവാണെന്ന് പറഞ്ഞ് ആ റൂട്ടേ പിന്നൊഴിവാക്കിപ്പോരുന്ന ടൈപ്പായിരുന്ന എനിക്ക് എന്താന്നറിയില്ല ആ ടൂറിൽ ആരെങ്കിലുമായിട്ടൊന്നു മുട്ടണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടായി.

തിരിച്ച് പോരണ വഴി അതിരപ്പിള്ളിയും കഴിഞ്ഞുള്ള ഒരു വളവിൽ വച്ച് ദാ സുവർണ്ണാവസരം എന്ന ലൈനിൽ ഒരു ട്രാക്സ് വട്ടം കിടക്കുന്നു. നമ്മുടെ ട്രാക്സിന്റെ ഡ്രൈവർ ഒന്ന് രണ്ട് വട്ടം  ഹോണടിച്ചു. പക്ഷേ തിരിച്ച് റെസ്പോൺസൊന്നുമില്ല. "അത് ശരി.... നീയൊക്കെ വഴി ബ്ലോക്ക് ചെയ്യോടാ...." യെന്ന് ചോദിച്ച് മുൻപിൻ നോക്കാതെ  ചാടിയിറങ്ങായിരുന്നു ഞാൻ! 

"എടുത്തോണ്ട് പോടാ നിന്റെ വണ്ടി" യെന്നും പറഞ്ഞ്  ചാടി വീണുള്ള എന്റെ ആക്രമണത്തിൽ ആദ്യമവരൊന്നു പകച്ചെങ്കിലും വൈകാതെ അന്യായ ഇടി വന്ന് തുടങ്ങി. കാലെടുത്ത് കറക്കി വീശിയ ഒരുത്തന്റെ ഷൂസിൽ നിന്നും എന്റെ മൂക്ക് ജസ്റ്റാണ് രക്ഷപ്പെട്ടത്!

അപ്പോഴാണ് ഞാൻ ട്രമ്പ് കാർഡായ പ്രസാദനെ വിളിച്ചത്!
പ്രസാദാ വാടാ! എന്ന് വിളിച്ചതിന് ശേഷം  "  അവതാരപ്പിറവികളുടെ രൗദ്രഭാവങ്ങളെല്ലാമാവാഹിച്ച
ഈ മൂർത്തിക്ക് ഇപ്പോപ്പേര്  പ്രസാദൻ തഞ്ചാവൂര്ന്നാണ്...
 ..ദാ കാണ്....    ജ്ഞാനം  ധേയം പ്രസാദൻ.....  " എന്നൊക്കെ പറയണമെന്നുണ്ടായിരുന്നെങ്കിലും ഓപ്പോസിറ്റ് നിന്നടിക്കുന്നവൻമാർ നിന്ന് തിരിയാൻ  ഒരു ഗ്യാപ്പ് തരേണ്ടേ.

കൂടുതലിടി കിട്ടുന്നതിന് മുൻപേ ഭാഗ്യത്തിന് ആരൊക്കെയോ വന്ന് പിടിച്ച് മാറ്റിയതു കൊണ്ട് മാത്രം രക്ഷപ്പെട്ട ഞാൻ ആർക്കും മുഖം കൊടുക്കാതെ നേരെ കേറി വന്ന് വണ്ടിയിലിരിക്കേം....  വണ്ടി സ്റ്റാർട്ട് ചെയ്ത ഡ്രൈവറുചേട്ടനോട് അവശതയോടെ
"പോവല്ലേ ചേട്ടാ..... ആ പ്രസാദനൂടെ കേറാനുണ്ട്ന്ന്..." പറഞ്ഞ ടൈമിലാണ് ബാക്ക് സീറ്റിലിരുന്നിരുന്ന  പ്രസാദനെ ചൂണ്ടി  ഡ്രൈവർ ചേട്ടനാ  നഗ്ന സത്യം  പറഞ്ഞത്.

"ദീ ഇരിക്കണോനല്ലേ..... ഇവനവിടെ അടി തുടങ്ങീപ്പോത്തന്നെ ഓടി വന്നിട്ട്...... അയ്യോ അവിടെ അടി തൊടങ്ങി ചേട്ടാ... നമുക്ക്  നിക്കണ്ട.... വണ്ടിയെടുക്ക് വണ്ടിയെടുക്ക്ന്ന് പറഞ്ഞ് ബാക് സീറ്റിൽക്കയറി  ഒളിച്ചിരിക്ക്യായിരുന്നു....."

അവിശ്വസനീയതയോടെ വിദൂരതയിലെവിടേക്കോ നോക്കിയിരുന്നിരുന്ന പ്രസാദനെ തിരിഞ്ഞ്  നോക്കി ഞാൻ ദേഷ്യവും സങ്കടവും കടിച്ചമർത്തി മനസീപ്പറഞ്ഞു....

"ടാ.... സ്റ്റണ്ട് മാസ്റ്ററേ..... നീ ഇപ്പോ വന്നതു വന്നു !  ഇനി മേലാൽ നീ  വാളായാറതിർത്തി കടന്ന് കേരളത്തിലേക്ക് വന്നാലുണ്ടല്ലോ.... തല്ലിക്കൊല്ലൂടാ നിന്നെ ഞാൻ !

റണ്ണറപ്പ്

അഞ്ചാം ക്ലാസിലെ  ഓണ പരീക്ഷയുടെ അവസാനത്തെ പരീക്ഷ കഴിഞ്ഞ് ഒരുത്രാടത്തലേന്ന് തുമ്പപ്പൂ പൊട്ടിക്കാനോടി വീട്ടിലെത്തിയ ടൈം!

ബാഗ് വലിച്ചെറിഞ്ഞ് ചായ പോലും കുടിക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു ചന്ദ്രേട്ടന്റെ  പറമ്പിലേക്ക്. നേരത്തേ  ചെന്നില്ലങ്കിൽ  തുമ്പയും തുമ്പിയുമൊന്നുമുണ്ടാവില്ലവിടെ.

ചെന്ന് കഴിഞ്ഞപ്പോഴാണ്  തുമ്പയുടെ തുമ്പൊക്കെ ആരോ നുള്ളിപ്പോയെന്ന് മനസിലായത്! അപ്പോ, ഇത്തവണ ഓണത്തിനും തുമ്പ മിസ്സ് ചെയ്യും.
തുമ്പയില്ലാതെ ഓണത്തിനെന്ത് പൂക്കളം ?

അപ്പോഴാണ് ചന്ദ്രേട്ടന്റെ പറമ്പിനോട് ചേർന്ന് ഒരാളുയരമുള്ള ബുഷൊക്കെ വച്ച് നാലതിരും തിരിച്ച രാഘവേട്ടന്റെ പറമ്പിനെക്കുറിച്ചോർത്തത്. മൂന്നാല്  മാസം അവിടെ വീടിനുള്ള ഫൗണ്ടേഷൻ  പണിയണ സമയത്ത്  കുറെ തുമ്പക്കടകൾ നിക്കണത് കണ്ടതാണ്.
സംഗതി മരത്തിന്റെ ഗേറ്റൊക്കെയുണ്ടായിരുന്നെങ്കിലും ഒരു പത്ത് വയസ്കാരന്  നുഴഞ്ഞ് കയറാനുള്ള വഴിയൊക്കെ ബുഷ്ഷിനിടയിലുണ്ടായിരുന്നു.

അനാഘാത തുമ്പക്കുടങ്ങൾ എന്നെ മാടി വിളിച്ചു. തുമ്പമാത്രല്ല, മന്ദാരവും,  മാങ്ങനാറിയും, കുറ്റിമുല്ലയും, ചെമ്പരത്തിയും, ഗന്ധരാജനുമുണ്ടായിരുന്നവിടെ. ഒന്ന് രണ്ട് തുമ്പക്കുടമൊക്കെ നുള്ളിക്കഴിഞ്ഞപ്പോഴാണ് അവിടെ ഫൗണ്ടേഷന് കുഴിക്കണേനെടയില്  അവരുടെ ഫാമിലിയിൽ പണ്ടെങ്ങോ മരിച്ചു പോയ ഒരമ്മൂമയുടെ തലയോട്ടി പണിക്കാർക്ക്  കിട്ടിയതോർമ്മ വന്നത്.

ദൈവമേ... ആ അമ്മൂമ്മയെങ്ങാൻ നമ്മള് അതിക്രമിച്ച് കയറീത് ഇഷ്ടമാവാണ്ട് ഇവിടെങ്ങാൻ വന്ന് നിക്കണണ്ടാവോന്ന് വിചാരിച്ച് തലയുയർത്തിയതും ജീവിതത്തിലാദ്യമായി അവിശ്വസനീയമായ ഒരു കാഴ്ച്ച കണ്ട് ഞാൻ ഞെട്ടിത്തരിച്ചു.

കംപ്ലീറ്റ്  വെള്ളയണിഞ്ഞ്... നാക്ക് നീട്ടി... കണ്ണ് ചുവന്ന് ദംഷ്ട്രകളിൽ നിന്ന് രക്തമിറ്റിച്ച്.... ദാ നിൽക്കണു ചാടി വീഴാൻ ഞാനടുത്ത് ചെല്ലണത് വെയ്റ്റ് ചെയ്ത്   ബുഷ്ഷിനോട് ചേർന്ന് നിക്കണ തെങ്ങിനപ്പുറമൊരു പ്രേതം! അപ്പോ, നമ്മള് തുമ്പ നുള്ളാൻ വന്നത് അമ്മാമക്ക് ഇഷ്ടായിട്ടില്ല!

ഒരൊറ്റ ചാട്ടമായിരുന്നു.... ഹെജമ്പിന്റെ ഒളിമ്പിക്സ് റെക്കോഡ് തകർന്നിട്ടുണ്ടാവുമായിരുന്ന ആ ചാട്ടം ഞാൻ ചാടിയതിനൊപ്പം ഹൈ വോള്യത്തിൽ എനിക്കും എന്താന്ന് മനസിലാവാഞ്ഞ ഒരു ശബ്ദമുണ്ടാക്കിയതോർമ്മയുണ്ട്. "സോറിയമ്മാമേ...... റിയലി സോറി" യെന്നെങ്ങാനുമായിരുന്നിരിക്കണം.

ചാടി ലാന്റ് ചെയ്തോടത്ത് നിന്നും നിർത്താതെ ഹർഡിൽസ്കാര് ഓടണ ടൈപ്പ് ഓട്ടായിരുന്നു. അമ്മൂമ്മയുടെ ചിലങ്കയുടെ കിലുക്കം തൊട്ട്  പുറകിലുണ്ട്.

പെട്ടന്ന് ഞാൻ പുറകീന്ന് ഒരു തള്ള് കിട്ടി  കമിഴ്ന്നടിച്ച് ഒറ്റ വീഴ്ച്ചയായിരുന്നു.....ചന്ദ്രേട്ടന്റെ പറമ്പിനരികെയുള്ള കൈത്തോടിനരികെ.

ഇക്കണ്ട കാലമൊക്കെ ജീവിച്ചിട്ടും ഒരു പ്രേതത്തിന്റെ കൈ കൊണ്ട് മരിക്കാനായിരുന്നല്ലോ എന്റെ വിധി. പിടഞ്ഞെണീക്കാൻ  നോക്കണേനിടയിൽ നടുവിനടുത്ത  ചവിട്ട്  കിട്ടി.

തലയുയർത്തി നോക്കിയപ്പോ പൗലേസേട്ടന്റെ മോള് സിബിയാണ്, അനിയത്തിയുടെ ക്ലാസ്മേറ്റ് ! എന്റെ പുറത്ത് ചവിട്ടി എന്നെ ഓവർ ടേക്ക് ചെയ്ത് ഓടാണ്  സിബി...ഇവളിതിനിടയിലെവിടെന്ന് വന്നാവോ?

ചാടിയെണീറ്റ് ഓടിയൊരുകണക്കിന് വീട്ടിലെത്തിയപ്പോഴാണ് പ്രേത കഥയുടെ പിന്നാമ്പുറമറിഞ്ഞത്!

ഞാൻ പൂ പൊട്ടിക്കാനിറങ്ങണേന്റ തൊട്ട് മുൻപ് അനിയത്തിയും സിബിയും  കൂടി പൂ പൊട്ടിക്കാനിറങ്ങിയിരുന്നത്രേ!
എന്നെ പേടിപ്പിക്കാൻ അവർ  തെങ്ങിന് പുറകിലൊളിച്ച് നിന്നപ്പോഴാണ് എന്റെ എൻട്രിയും അവരെക്കണ്ട് "അയ്യോ പ്രേതം" വിളിയും ബുഷ്ഷ് ചാടിയോടലും!

പ്രേതത്തെക്കുറിച്ചുള്ള എന്റെ അനൗൺസ്മെന്റ് കേട്ട് പേടിച്ച് അവരും ഓടുകയായിരുന്നത്രേ!

സ്പ്രിന്റ് ഇനങ്ങളിലേത് പോലെ എന്നെ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ പുറകിലുണ്ടായിരുന്ന അനിയത്തീം ഫ്രണ്ടും ഞാൻ കമിഴ്ന്നടിച്ച് വീണ ഗ്യാപ്പിൽ എന്നെ ഓവർട്ടേക്ക് ചെയ്യുകയായിരുന്നു. ഭാവനയിത്തിരി കൂടുതലായോണ്ടാണ് ഞാൻ പെറ്റിക്കോട്ടിട്ടിരുന്ന അനിയത്തിക്ക്  രണ്ട് ദംഷ്ട്രയൊക്കെയുള്ളതായി കണ്ടതെന്നാണ് അന്ന്  അമ്മ പറഞ്ഞത്!

ആ ഓട്ടമൽസരത്തിൽ അനിയത്തിക്കും സിബിക്കും പുറകിൽ  സെക്കന്റ് റണ്ണറപ്പായിപ്പോയ ഞാൻ അവിടുന്ന്  വീട് മാറിപ്പോരണ വരെ ആ പറമ്പിൽ പ്രേതമുണ്ടെന്ന് തന്നെ വിശ്വസിച്ചിരുന്നു.

പിന്നൊരോണത്തിനും വീട്ടിൽ തുമ്പപ്പൂക്കളമിട്ടിട്ടില്ല!

ഇനി അന്ന്  കണ്ടത് അമ്മൂമ്മയെത്തന്നെയാണെങ്കിൽ,
അമ്മൂമ്മ അത്ര ചില്ലറക്കാരിയാവാൻ വഴിയില്ല,  നമ്മളെന്തിനാ വെറുതെ...

യെസ് സർ!

ഡിഗ്രി കഴിഞ്ഞിരിക്കണ ടൈമിലൊരൂസാണ് ആശിഷിന്റെ അമ്മുമ്മ മരിക്കണത്. അന്നു രാത്രി ഒരു എഴര എട്ട് മണിക്ക്, വീട്ടിൽ വന്ന ബന്ധുക്കൾക്കൊക്കെ കിടന്നുറങ്ങാൻ പുല്ല്പായകൾ വാങ്ങിക്കാൻ പോയ ടൈമിലാണ്,  സെയ്ദിക്കാടെ  കടേടെ ഫ്രന്റില്  വച്ച്,  ഒരു ബൈക്ക് വന്നിടിച്ച്  അവന്റെ ഇടത്തേ  കൈയ്യൊടിയുന്നത്.

രാത്രി തന്നെ ഹോസ്പിറ്റലിൽ പോയി   പ്ലാസ്റ്ററിങ്ങ് ഒക്കെക്കഴിഞ്ഞ്  അവിടെ അഡ്മിറ്റഡായെങ്കിലും  അമ്മൂമ്മയുടെ സംസ്ക്കാരം പിറ്റേന്നായതിനാൽ പിറ്റേന്ന് രാവിലെ തന്നെ ഹോസ്പിറ്റലീന്ന് സ്വന്തം ഇഷ്ടപ്രകാരം പോകുന്നു എന്നെഴുതിക്കൊടുത്തു പോരാണുണ്ടായത്. അതിൽ റിസപ്ഷനിലുണ്ടായിരുന്ന ആർക്കും വല്യ താൽപര്യമുണ്ടായിരുന്നില്ലെങ്കിലും.

ബൈക്ക്കാരനോട്  കേസിന് പോകാന്ന് പറഞ്ഞെങ്കിലും ചടങ്ങുകളുടെ തിരക്കിനിടേലവനതങ്ങ് വിട്ടു.
നാലാമത്തെ ദിവസാണ് അവനെ പോലീസ് സ്റ്റേഷനീന്ന് എസ് ഐ കേസിന്റെ കാര്യത്തിന് വിളിപ്പിക്കണത്.

ഞങ്ങൾ ക്ലോസ് ഗഡീസായോണ്ട് സ്റ്റേഷനിൽ ചെല്ലേണ്ട ദിവസം രാവിലെയവൻ വീട്ടിൽ വന്നു, ജസ്റ്റ് ഒരു കമ്പനിക്ക്, എന്നേം വിളിക്കാൻ!   മുതിർന്നവരെ ആരെയെങ്കിലും കൂട്ടിപ്പോയാലോ  എന്നൊരഭിപ്രായമെനിക്കുണ്ടായിരുന്നേലും, എന്തിന് നമ്മളൊക്കെ മുതിർന്നില്ലേ ഇനിയെന്തിനാ വേറെ ആരെങ്കിലും, എന്നവൻ പറഞ്ഞപ്പോ സംഗതി ശരിയാണെന്നെനിക്കും തോന്നാണ്ടിരുന്നില്ല. പല കാര്യങ്ങളും ചെയ്ത് ചെയ്താണല്ലോ   പഠിച്ചെടുക്കുന്നത്.

സ്റ്റേഷനീച്ചെന്ന് വിവരം പറഞ്ഞപ്പോ എസ്.ഐ സ്ഥലത്തില്ല, വെയിറ്റ് ചെയ്യാൻ ഒരു പോലീസുകാരൻ പറഞ്ഞു. ഇരുന്നോളാൻ പറഞ്ഞപ്പം മടിച്ച് മടിച്ചാണിരുന്നത്. ഇനി ഇരിക്കാൻ നേരം കസേരയില്ലാതിരിക്കാനെങ്ങാൻ പറഞ്ഞാൽ തീർന്നില്ലേ കേസ്.

ബട്ട്, പ്രതീക്ഷിച്ചതു പോലൊന്നുല്ല എന്തൊരു  നല്ല പെരുമാറ്റം!  നമ്മൾ തെറ്റൊന്നും ചെയ്തിട്ടില്ലാത്തത്
കൊണ്ടായിക്കുമെന്നവൻ. ഇതിനെയൊക്കെ മാതൃകാ പോലീസ് സ്റ്റേഷനായി പ്രഖ്യാപിക്കേണ്ട കാലമായെന്ന് ഞാൻ. രണ്ട് പേർക്കും  പോലീസ് കാരോടും പോലീസ് സ്റ്റേഷനോടും  ഭയങ്കര സ്നേഹം !

ഇടക്കൊരു ചായ കുടിച്ചിട്ട് വന്നാലോ എന്നെനിക്ക് തോന്നിയെങ്കിലും... വേണ്ട, വന്ന കാര്യം കഴിഞ്ഞിട്ട് വേഗം  പോവാലോ.. ടൈം വേസ്റ്റ് ചെയ്യണ്ടന്ന് തീരുമാനിച്ചു !

പത്തരയോടെ എസ്. ഐ. വന്നു. കക്ഷത്തിൽ  ഇഷ്ടിക വച്ച് നടക്കണ പോലെയൊരാൾ. ആദ്യത്തെ ഒന്ന് രണ്ട് കേസ് കഴിഞ്ഞപ്പോ ഞങ്ങളെ വിളിച്ചു.
ഞങ്ങളകത്ത് കയറി. ബസ്സിൽ കാർഡൊക്കെ പ്രിന്റ് ചെയ്ത് ഭിക്ഷ യാചിക്കണവര് പറയണ മോഡിൽ അവൻ  വണ്ടിയിടിച്ചത് മുതൽ ഹോസ്പിറ്റലിൽ നിന്നും അത്യാവശമായി പോരേണ്ടി വന്നതിനെക്കുറിച്ചുമെല്ലാം സീൻ ബൈ സീൻ  നരേറ്റ്  ചെയ്തു.

ആശുപത്രീന്ന് പോന്ന കേസ്  കേട്ട ഉടനെ  ജീവിതത്തിൽ ഇത് വരെ കേൾക്കാത്ത തെറികൾ വച്ചൊരു  സഹസ്ര തെറി ജപ യജ്ഞമായിരുന്നു  എസ് ഐ !

ഐസ്കീമിൽ ചെറി വക്കണ പോലെ ഒരോ വാക്കിനും ഒന്നോ രണ്ടോ തെറി എന്നതായിരുന്നു ആൾടെ റേറ്റ്. ഓർക്കാപ്പുറത്തായത് കൊണ്ടായതു കൊണ്ടാണോ ഒന്നിച്ചത്രേം തെറി മുൻപ് കേട്ടിട്ടില്ലാത്തത് കൊണ്ടാണോന്നറിയില്ല പകച്ച് പോയി ഞങ്ങളുടെ യൗവ്വനം.

ആരോട് ചോദിച്ചിട്ടാടാ ഡാഷേ നീയൊക്കെ ആശൂത്രീന്ന് ചാടിപ്പോയേ..... ഇത് കേസാക്കായിട്ടുണ്ടെന്ന് നിനക്കറിയാൻ മേലായിരുന്നോടാ ഡേഷേ.... നീയൊക്കെ ചാടിപ്പോയാ നിന്റെയൊക്കെ ഡാഷ് വന്നുത്തരം    ഡാഷേ...എന്നൊക്കെ കേട്ടപ്പോ സത്യത്തിലവനൊരു സപ്പോർട്ടിരിക്കട്ടെ എന്നോർത്താണ്  മേശയിൽ  രണ്ട് കൈയ്യുടേയും ചൂണ്ട് വിരലുകൾ മാത്രം ജസ്റ്റൊന്ന് പ്രസ് ചെയ്ത് പിടിച്ച്, ആൾക്ക് ഒരു ഇന്റിമസി തോന്നിക്കോട്ടേന്ന് കരുതി മുന്നോട്ടാഞ്ഞ്,  ശബ്ദം പരമാവധി താഴ്ത്തി..  "സാറെ... ഇവന്റെ വീട്ടിലോടി നടക്കാൻ അന്ന് ഇവൻ മാത്രേണ്ടായിരുന്നുള്ളൂ.... അതോണ്ടാ ഹോസ്പിറ്റലീന്ന് പോന്നേ "ന്ന് പറഞ്ഞത്.

പറഞ്ഞ് നിർത്തിണേന് മുൻപേ
"ഫ!   നീയാരാടാ &*#@#..... മേശേന്ന് കയ്യെടുക്കടാ *#&#@ *#  " ന്ന് പറഞ്ഞിട്ട് ആള് സീറ്റീന്നെണീറ്റിട്ട് ഷർട്ടിന്റെ ഹാഫ് സ്ലീവ്സ് തെരുത്തു കയറ്റി  മുഷ്ടിചുരുട്ടി മേശയിലൊറ്റ ഇടി.  ഹെന്റെമ്മേ! താനോസിന്റ കസിനാണെന്ന് ഒറ്റനോട്ടത്തിൽ തോന്നണ ആൾടെ കയ്യീന്ന്  ഒരെണ്ണം കിട്ടിയാൽ ആജീവനാന്തം പിന്നെ എണീറ്റ് നടക്കേണ്ടി വരൂല്ലന്നോർത്തപ്പോൾ ഞാൻ രണ്ടടി പുറകോട്ട് മാറി. നേർക്ക് നേരെ വന്ന ആദ്യത്തെ തെറിക്ക് തന്നെ വെള്ളിടി വെട്ടിയിറങ്ങിയ  ഒരു ഫീലിങ്ങായിരുന്നത് കൊണ്ട് ബാക്കി പറഞ്ഞതൊന്നും കേട്ടില്ല!
"മനസിലായോടാ ബ്ലഡി *#&*@ എറങ്ങിപ്പോടാ"   ന്നോ മറ്റോ കേട്ടപ്പോ.... ''യെസ് സാർ" ന്നും പറഞ്ഞൊരൊറ്റ ചാട്ടമായിരുന്നാൾടെ ക്യാബിനീന്ന് പുറത്തേക്ക്!

പുറത്തിറങ്ങിയപ്പോഴാണവൻ ചോദിച്ചത്,  "നിനക്ക് ചായ കുടിക്കണ്ടേടാ..... "

"വേണ്ട .....വയറ് നെറഞ്ഞതോണ്ടാ!" ന്ന് പറഞ്ഞ് ഞാൻ ബസ്റ്റോപ്പിലേക്ക് നടന്നു.

"നമുക്കച്ചനെ വിളിച്ചിട്ട് വന്നാ മത്യാർന്ന് ട്ടാ.." ന്നവൻ ആത്മഗതിച്ചപ്പോഴാണ് എസ്. ഐ ടെ കയ്യീന്ന്  ജസ്റ്റ് പഠിച്ച  ലേറ്റസ്റ്റ് തെറികളിലൊന്നു കൊണ്ടൊരുപകാരമുണ്ടായത്.

ജീവിതത്തിലിനിയൊരു പോലീസുകാരുമായിട്ടും ഒരു  ബന്ധോണ്ടാവില്ലന്ന് അന്ന്  തീരുമാനിച്ചതാണ് !

അല്ലെങ്കിലും ആ ആഴ്ച്ചേലെ വാരഫലത്തിൽ ഒരു മാനഹാനി മെൻഷൻ ചെയ്തിട്ടുണ്ടാർന്നു, സൂക്ഷിക്കാഞ്ഞത് എന്റെ തെറ്റാണ്,  അവനെ പറഞ്ഞിട്ടെന്താ കാര്യം!

വിഷ കന്യകൻ

സമയം രാത്രി എട്ടരയാവുന്നതേണ്ടായിരുന്നുള്ളൂ വിനു സ്റ്റൗവിൽ നിന്നും തിളച്ച പാൽ വാങ്ങി വച്ച്  അതിൽ ഒന്നര ടേബിൾ സ്പൂൺ ഹോർലിക്സും അത്രേം തന്നെ പഞ്ചസാരേമിട്ട് നല്ല പോലെ കലക്കി.

പിന്നെ, ചന്ദ്രേട്ടന്റെ കടേന്ന് വാങ്ങിയ  എലിവിഷത്തിന്റെ  പാക്കറ്റ്  പോക്കറ്റീന്നെടുത്ത് പൊട്ടിച്ച് അതൂടെ  ചേർത്തിളക്കി. കഴിക്കുന്നത് വിഷമാണെങ്കിലും അരുചി തോന്നരുത്!

ടി.വി യിൽ സീരിയൽ കണ്ടോണ്ടിരുന്ന അമ്മൂമ്മയെ നോക്കീട്ട്  ' ടി വി കണ്ടോണ്ടിരുന്നോ...ഒക്കെത്തിനേം ഞാൻ ശരിയാക്കിത്തരണുണ്ട് ' ന്ന വനാത്മഗതിച്ചു.

വ്യർത്ഥമായിപ്പോയ 21 വർഷങ്ങൾ....... ആശിച്ചതൊന്നും കൈപ്പാങ്ങിന് വന്ന് കിട്ടീട്ടില്ല ഒരിക്കലും.... ഇതിപ്പോ നിസ്സാരം ഒരു സൂപ്പർ  ബൈക്കിന്റെ കാര്യാണ്...... അമ്മയൊന്ന് മനസ് വച്ചാ നടക്കണ കേസേള്ളൂ.... മനസ് വക്കൂല.... വക്കണമെങ്കിൽ  അതിന് സ്നേഹം വേണോല്ലോ..... അതാർക്കുമുണ്ടായിട്ടില്ല.... ഉണ്ടാവേമില്ല....നാല് വയസിലിട്ടേച്ച് പോയ അച്ഛനാണ് കുറച്ചൂടി ഭേദം. വിനു ദീർഘമായി നിശ്വസിച്ചു.

"നീയെന്താടയീ രാത്രീല് കലക്കണേ....?" ന്ന അമ്മൂമ്മയുടെ ചോദ്യത്തിന്
മറുപടി പറയാൻ നിന്നില്ല. ഗ്ലാസ് എടുത്ത്  ബെഡ് റൂമിൽ ചെന്ന് മുടി ചീവിയൊതുക്കി വച്ചു. കഴിഞ്ഞ തവണ ദുബായിൽ നിന്നും അമ്മ കൊണ്ടുവന്ന ടീ ഷർട്ട് എടുത്തിട്ടു. ചത്ത് കെടക്കണ കാണുമ്പോൾ മാക്സിമം സെന്റിമെൻസ് തോന്നണം. ഒറ്റ വലിക്ക് വിഷപ്പാൽ മുഴുവൻ കുടിച്ച് തീർത്തു. ചുണ്ടുകൾ തുടച്ചു. ഇനി സമാധാനമായി മരിക്കാം.

പാടത്തെ ക്രിക്കറ്റ്,  റിലീസാവാൻ കിടക്കണ  സിനിമകൾ, കോസ്മോസ് കോളേജിലെ പെൺകിടാങ്ങൾ, കല്ലട ബാറിലെ നുരയുന്ന ബിയർക്കുപ്പികൾ, കഴിഞ്ഞ തവണ അമ്മ വന്നപ്പോൾ മാമനു കൊടുക്കാൻ വേണ്ടി ക്കൊണ്ടു വന്നതിൽ നിന്നും അടിച്ചുമാറ്റിയ ഇനിയും വലിച്ച് തീരാത്ത ട്രിപ്പിൾ ഫൈവ് സിഗരറ്റ്കൾ ! എല്ലാം ഉപേക്ഷിച്ച് പോവാണ്.... അമ്മക്ക് സമാധാനം കിട്ടട്ടേ! വിനു തലവഴി പുതപ്പ് വലിച്ചിട്ടു.
ചെക്കനുറങ്ങീന്ന് കരുതീട്ട് അമ്മൂമ്മ വന്ന്  ലൈറ്റ് ഓഫ് ചെയ്തു. 

പെട്ടന്ന് കണ്ണിലേക്കിരുട്ട് ഇരച്ച് കയറിയപ്പോ  സങ്കടം കൊണ്ട് വിനു വിതുമ്പി. അതെ  മരണമിങ്ങനെയാവും പഞ്ചേന്ദ്രിയങ്ങൾ ഒരോന്നായി പ്രവർത്തനരഹിതമാവുകയാവും ചെയ്യണത് ! വിനുവിനപ്പോൾ ചെറിയ ഭയവും നഷ്ടബോധവും തോന്നി.....

ഒരിക്കലെങ്കിലും കണ്ണന്റെ പന്തിലൊരു സിക്സറടിച്ചിട്ട്..... മുഗൾ തിയറ്ററിലെ തണുപ്പിലിരുന്ന്  ഇത്തവണത്തെ വിഷു റിലീസുകൾ കൂടി കണ്ടിട്ട്..... മേൽ ചുണ്ടിൽ കാക്കപ്പുള്ളിയുള്ള ആ പെങ്കൊച്ചി നോട് ഇഷ്ടമാണെന്ന് തുറന്ന് പറഞ്ഞിട്ട്....... കല്ലടയിലെ തണുപ്പിലിരുന്ന് ചില്ല്ഡ് ബിയർ ഒരു വട്ടം കൂടി സ്വിപ്പ്  ചെയ്തിട്ട്.... ഒക്കെ  മതിയായിരുന്നു.....ഒന്നുല്ലങ്കി വിഷം കഴിക്കണേന് മുൻപേ  ആ ട്രിപ്പിൾ ഫൈവ് ഒരെണ്ണമെടുത്ത് അമ്മൂമ്മയുടെ കണ്ണ് വെട്ടിച്ച് പറമ്പിന്റെ ഏതെങ്കിലും മൂലക്ക് മാറി നിന്നെങ്കിലും വലിക്കാമായിരുന്നു... 
വിനുവിന് അതിഭയങ്കര സങ്കടം വന്നു. ചുടു കണ്ണീർപ്പുഴ  ചാലിട്ടെഴുകി തലയിണ നനഞ്ഞു.
സങ്കടത്തിരത്തള്ളലിൽ വിനു ഏങ്ങലടിച്ചു.

പൊടുന്നന്നെ അവിടെമാകെ അതിശക്തമായ ഒരു പ്രകാശം വന്നു നിറഞ്ഞു.
"എന്താടാ നീയ്യീക്കരയണത് മോനെ?" ന്ന്  ലൈറ്റിട്ടതിനൊപ്പം ചോദിച്ചത്  അമ്മൂമ്മയാണ്.

"ഹോ ! ഒരാളെ ചാവാനും സമ്മതിക്കില്ലേ.... ഞാൻ വിഷം കഴിച്ച് കിടക്കാണ് ....." ന്ന് വിനു പറഞ്ഞ് നിർത്തണേന് മുൻപ്  അമ്മൂമ്മേടെ ''അയ്യോ, നാട്ട്കാരെ ഓടി വരണേ... ഞങ്ങടെ വിനു വിഷം കഴിച്ചേ " ന്നുള്ള   അലറിക്കരച്ചിൽ മുഴങ്ങി.

പിന്നെയെല്ലാം പെട്ടന്നായിരുന്നു...  നിമിഷ നേരം കൊണ്ട് ആ വീടും മുറ്റവും ആള് നിറഞ്ഞു. പി.എച്ച് .സീയിൽ നിന്നും സൈറണും ലൈറ്റുമിട്ട് ആമ്പുലൻസ് വന്നു. വിനുവിനെ സ്ട്രെച്ചറിൽ കിടത്തി അതിൽ കയറ്റുന്നതിനിടെയാണ് ജങ്ങ്ഷനിലെ പലചരക്ക് കടക്കാരൻ ചന്ദ്രേട്ടൻ അത് വഴി വന്നത്. "എന്താ കേസെ ?"ന്ന് ചോദിച്ച് ആള് സൈക്കിൾ നിർത്തി.
വിനു വിഷം കഴിച്ചത് പറഞ്ഞപ്പോ ആള് പറഞ്ഞ മറുപടി ആശ്വാസം, അനുകമ്പ, ജാള്യത തുടങ്ങി വിവിധ വികാരങ്ങളോടെയാണ് ഓഡിയൻസ് അവരവരുടെ അപ്പോഴത്തെ അവരുടെ മൂഡനുസരിച്ച് കേട്ടത്.

"അപ്പോ വൈന്നാരം കടേ വന്നിട്ട് എലിവിഷം  വാങ്ങിച്ചോണ്ട് പോന്നത് ഇതിനായിരുന്നോ?  ഇവനൊരു പാക്കറ്റ് കൊടുത്തിട്ട്  ഇവൻ പോയേന് ശേഷാണ് ബാക്കി പാക്കറ്റിലെലി കടിച്ചത് കണ്ട് നോക്കീപ്പോ.....  എക്സ്പ്പപ്പയറി  ഡേറ്റ്  കഴിഞ്ഞൊരു കൊല്ലായെന്ന്  മനസിലായേ.... അത് കഴിച്ചിട്ട് എലി തന്നെ ചാവണില്ല..... പിന്നല്ലേ ആള് !"

കേട്ട പാടെ വന്ന സ്പീഡിൽ തന്നെ ആൾക്കൂട്ടം പിരിഞ്ഞ് പോയി.  ആമ്പുലൻസിൽ തളർന്ന് പരവശനായി കിടക്കായിരുന്ന വിനു  സാവധാനം  എണീറ്റ് വീട്ടിൽ  കയറിപ്പോയി. ഫ്ലാഷ് ലൈറ്റും സൈറണുമോഫ് ചെയ്ത്, നാണിച്ചാവണം, ആമ്പുലൻസ് തിരിച്ച് പോയി.

അന്നാരാത്രിയിൽ   അന്നോളം വിഷ കന്യകകൾ മാത്രണ്ടായിരുന്ന  ലോക ചരിത്രത്തിലാദ്യമായി ഒരു  വിഷ കന്യകൻ ജനിച്ചു!

അജ്ഞാതൻ

കനോലിക്കനാലിനോട് ചേർന്ന് കിടക്കണ അനേകം കടവുകളിൽ റേറ്റിങ്ങിൽ  വല്യ റേഞ്ചൊന്നുമില്ലാതിരുന്ന കടവുകളിലൊന്നായിരുന്നു മധുരംമ്പിള്ളി.

മധുരംമ്പിള്ളിക്കടവിലെ കടത്തുകാരനും, കടവിനോട് ചേർന്ന്  തൃശൂർ - മധുരംമ്പിള്ളിക്കടവ് യാത്ര ബസ് പാർക്ക് ചെയ്യുന്നിടത്തുള്ള ശ്രീ മുരുക ടീ ഷോപ്പ് സൈഡ് ബിസിനസുമായുണ്ടായിരുന്ന ഭാസ്ക്കരേട്ടൻ വിരല് കൊണ്ട് വായിലിട്ട് കൊടുത്താൽ പോലും കടിക്കാത്ത ടൈപ്പ് നിരുപദ്രവകാരിയും,  പരോപകാരിയും,  സർവ്വോപരി ലൊക്കാലിറ്റിയിലെ കൗണ്ടബിൾ ബാച്ചിലറുമായിരുന്നു.

പ്രായം വറചട്ടിയിലെരിയണ കടല പോലെ   ജംഗ ജഗ ജഗാന്നുണ്ടായിരുന്ന മധുരപ്പതിനേഴ്  കാലത്താണ്  അക്കരെയുള്ള ജിൽജിൽന്ന് നടക്കണ സെയിം ഏജ്കാരി ഭാനുമതിയേച്ചിയോട് ഭാസ്ക്കരേട്ടന്  പറയാതിനി  വയ്യ പറയാനും വയ്യ ടൈപ്പ്  ഫീലിങ്ങ്സ് വരണത്.

ഭാസ്ക്കരൻ, ഭാനുമതി രണ്ടു പേരുടേം പേര്  ഭാ-ഭാ എന്നായത് കൊണ്ട് എന്തായാലും ഇത് നടക്കും എന്ന് ഭാസ്ക്കരേട്ടന്  നല്ല ഉറപ്പായിരുന്നു. ശ്രീ മുരുക  മീൽസ് റെഡി ഹോട്ടലായി ഉയർത്തണമെന്ന ആൾടെ രണ്ടാമത്തെ ആഗ്രഹത്തിന്റെയും മോളീൽ കിടന്നിരുന്ന ഈ ആഗ്രഹത്തെക്കുറിച്ച്  ഭാനുമതിയേച്ചിക്ക്  യാതൊരിൻ ഫോർമേഷനു മുണ്ടായിരുന്നില്ലെങ്കിലും..!

കാല പ്രവാഹം ദൂരദർശന്റെ  ലോഗോ പോലെ മൂന്നാല് വട്ടം കറങ്ങിത്തിരിഞ്ഞ് വന്നപ്പോഴേക്കും കരക്കാരെ മുഴുവനുമെതിർത്ത്  ഭാനുമതിയേച്ചി വീട്ടിൽ പെയിന്റടിക്കാൻ വന്ന വർഗ്ഗീസേട്ടനെ  രജിസ്റ്റർ മാരേജ് ചെയ്ത് ഇക്കരക്ക് പോന്നു. എന്താന്നറിയില്ല,  മറ്റൊരു കല്യാണത്തിന്റെ കേസിൽ പിന്നെ ഭാസ്ക്കരേട്ടൻ  വല്യ ഇൻട്രസ്റ്റ് എടുത്തില്ല.

കടവീന്ന് കയറീട്ട് വടക്കേ ചിറ കയറി ചെല്ലുമ്പോ കാണണ വഴിയിലൂടെ വടക്കോട്ട് നടക്കുമ്പോ  കാണണ  ആ ലൈനിലെ അവസാനത്തെ ഓടിട്ട വീട്ടിലായിരുന്നു വർഗ്ഗീസേട്ടനും ഭാനുമതിയേച്ചീം അവരുടെ ഒന്നര വയസ്കാരനും താമസിച്ചിരുന്നത്.
പെയിന്റ് പണിയായിരുന്നു മെയിനെങ്കിലും  വർഗ്ഗീസേട്ടന് അങ്ങനെ ഒരു പണീന്നൊന്നൂല്ല, ആള് എന്തും ചെയ്യും!

പിരിച്ച് വച്ച കട്ടിയുള്ള കൊമ്പൻ മീശയും   മൂക്കിന് മുകളിൽ വല ത്തോട്ട് ചാഞ്ഞ മുറിവുണങ്ങിയ അടയാളോമുണ്ടായിരുന്ന വർഗ്ഗീസേട്ടൻ കീരിക്കാടൻ ജോസിനെ മുറിച്ച മുറിയാണെന്നുള്ളതിൽ നാട്ടിലാർക്കും എതിരഭിപ്രായമില്ലായിരുന്നു. അല്ലെങ്കിലും തൃശൂര് പടിഞ്ഞാറേ കോട്ടേമന്ന്  വന്ന  ടീമിനെ  കാട്ടൂരങ്ങാടീലിട്ട് ഇടിച്ചൊതുക്കീട്ട് വരുമ്പോഴായിരുന്നല്ലോ ആൾടേം ഭാനുമതിയേച്ചീടേം ഫസ്റ്റ് മീറ്റും ലൗ അറ്റ് ഫസ്റ്റ് സൈറ്റുമെല്ലാം.

കാര്യം കൈയ്യിലിച്ചിരിപ്പ് ലേശം അലമ്പായിരുന്നെങ്കിലും  വർഗ്ഗീസേട്ടൻ ഭാനുമതിയേച്ചിയുടെ മുന്നിൽ മാത്രം തൊട്ടാവാടിയായിരുന്നത്രേ!  പിണങ്ങിക്കഴിഞ്ഞാ ആള് തൃശൂരങ്ങാടിലെ ഫ്രണ്ട് ജോണ്യേട്ടന്റെ  അടുത്തേക്കാ പോവും, രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാവും പിണക്കം തീർന്ന്  തിരിച്ച് കടവിലേക്ക്  യാത്രയിൽ വന്നെറങ്ങണത്. അതോണ്ട്  പെയ്ന്റ് പണിയേൽപ്പിക്കാൻ വരണോര്  ഈ പണി തീരണവരെ ഒന്നു  സൂക്ഷിക്കണേന്ന്  ഭാനുമതിയേച്ചിയെ ഓർമ്മിപ്പിക്കണത്.

നിർത്താതെ മഴ പെയ്ത ജൂണിലെ ഒരു ഞായറാഴ്ച്ചയായിരുന്നു അന്ന്.
തലേന്ന്  ശ്രീ മുരുകയിൽ തന്നെ കിടന്നുറങ്ങിയ ഭാസ്ക്കരേട്ടൻ രാവിലെ അക്കരെക്ക് പത്രമിടാൻ വന്ന രമേശൻ സൈക്കിൾ  ബെല്ലടിച്ച്  വിളിച്ചപ്പോഴാണെറ്റീറ്റത്. 

ഉറക്കപ്പിച്ചിൽ വഞ്ചിയഴിക്കുന്നതിനിടെയാണ്  കയറിൽത്തടഞ്ഞ് കമിഴ്ന്നൊരു ഡെഡ്ബോഡി കിടക്കണത് കണ്ടത്. ബോഡിയാണല്ലോ രമേശാന്ന് പറഞ്ഞു തിരിയുമ്പോഴേക്കും " തള്ളി വിട്ടട്ടാ... ഞാനില്ലീ വക കേസിന്'' ന്ന് പറഞ്ഞ്  നിന്ന നിൽപ്പിൽ രമേശൻ സൈക്കിൾ  തിരിച്ച് വച്ച്  ചവിട്ടി.

എല്ലാ കാലവർഷത്തിലും ഡാം തുറന്ന് വിടണ ടൈമിൽ മലവെളളം പുഴയുടെ അതിര് ചേർന്നും കവിഞ്ഞുമൊഴുകുമ്പോൾ ഇത് പോലെ ഒന്നോ  രണ്ടോ ഡെഡ് ബോഡികൾ  ഒഴുകി വരാറുണ്ട്. ഏത് കടവിലടിഞ്ഞാലും പോലീസ് കേസും പുകിലുമോർത്ത് അവിടത്തെ ആളുകൾ തള്ളിയൊഴുക്കി വിടാറേയുള്ളൂ.

തുഴക്കോലെടുത്ത് ബോഡി തള്ളി വിടാൻ നോക്കിയ ഭാസ്ക്കരേട്ടൻ ഒന്നമാന്തിച്ചു.  ആ കരിമ്പച്ച ഷർട്ടും വരയൻ ട്രൗസറും പരിചയമുള്ളതാണ്, ഉടുമുണ്ടെപ്പോഴോ അഴിഞ്ഞ് പോയിരിക്കുന്നു. ബോഡിയുടെ കഴുത്തിൽ കിടക്കണ കൊന്തയും വെന്തിങ്ങയും  കണ്ടതോടെയാണ്  ഭാസ്ക്കരേട്ടൻ കടവീന്ന് കേറി വന്ന് രമേശനോട് കാറി വിളിച്ചത്  "രമേശാ ദ് മ്മടെ വറീസ്സാടാ..."
"മ്മടെ ഭാനുവേച്ചീടെ വറീസേട്ടനോ ?'' ന്ന് ചോദിച്ച് രമേശനും സൈക്കിൾ നിർത്തിയോടി വന്നു.

കേട്ടും പറഞ്ഞു മറിഞ്ഞ് കടവത്താള് നിറഞ്ഞു. ഭാസ്ക്കരേട്ടൻ ഡെഡ് ബോഡി കടവിലേക്ക് വലിച്ച് കയറ്റിയിട്ടു,  രമേശൻ വിവരമറിയിക്കാൻ  വലപ്പാട് സ്റ്റേഷനിലേക്ക് പോയി, പോകുന്ന വഴിയിലെ ഒരോ ജങ്ങ്ഷനിലുമിറങ്ങി അവിടെല്ലാം വിവരമറിയിച്ചു.

"ഒരെല്ല് കൂടുതലായിരുന്നെങ്കിലും ന്യായല്ലാത്ത കാര്യത്തിനല്ലാണ്ട് ആളങ്ങിനെ എടയാറില്ല....
അവനെപ്പോലെ നെറിയും കുടുബ സ്നേഹോള്ള ആളുകളീ കരയിലിണ്ടായിട്ടില്ല ഇനിയൊട്ട് ഉ ണ്ടാവേല്ല.... " യെന്നൊക്കെ അതിശയോക്തി കലർന്നതും, അതിശയോക്തി മാത്രമായതുമായ അഭിപ്രായങ്ങൾ ശ്രീ മുരുക തുറന്ന് ഭാസ്ക്കരേട്ടൻ സ്വന്തം ഇൻട്രസ്റ്റിലിട്ട് കൊടുത്ത കട്ടനൊക്കെ കുടിച്ച്  കൂട്ടം കൂടി നിന്ന് വന്നവരൊക്കെ ഷെയർ ചെയ്തു. " ആ.... ഭാനുമതീടെ  കാര്യാണ് കഷ്ടായിപ്പോയത് ... അവൾക്കും  ആ കൊച്ചിനു മാരൂല്ലാണ്ടായിപ്പോയി...." ന്നാരോ പറഞ്ഞത് കേട്ടപ്പോ ഭാസ്ക്കരേട്ടൻ വികാരാധീനനായി ''ഏയ്... അങ്ങിനെ ആരൂല്ലാണ്ടായി അവര നാഥരായിപ്പോവൊന്നില്ല " ന്ന് മനസീപ്പറഞ്ഞു.

അപ്പോഴാണ്  കൊച്ചിനേമെടുത്ത്  വടക്കേ വരമ്പത്തൂടെ മുളകീറണ ശബ്ദദത്തിൽ ആർത്തലച്ച്  കരഞ്ഞ് ഭാനുമതിയേച്ചി വന്നത്, പുറകേ കോറസായി കരഞ്ഞ് വേറെ കുറച്ച്  സ്ത്രീകളും.

വന്നതും ഭാനുമതിയേച്ചി "  എന്റെ വറീസേട്ടാ  എന്നേം മോനേം തനിച്ചാക്കിപ്പോയല്ലേ..... ഞങ്ങൾക്കിനിയാരുണ്ട്..... "      ന്നൊക്കെ  അലമുറയിട്ട്   ബോഡിയിലേക്ക് തളർന്ന് വീണു. കണ്ടു നിന്ന ഭാസ്ക്കരേട്ടന്റെ വരെ കണ്ഠമിടറി.

''ദേ, ബോഡി ഇളക്കല്ലേ.... പോലീസ് വന്നിട്ടില്ല.. അവരടെ പരിപാടികള് കഴിയണവരെ നമ്മള് തൊടണ്ടാട്ടാ..... " യെന്നാരോ പറഞ്ഞത് കേട്ട് രണ്ടു മൂന്ന് സ്ത്രീകൾ ഭാനുമതിയേച്ചിയെ  എഴുന്നേൽപ്പിച്ച്  കടവിലെ തെങ്ങിൻ കടയിൽ ചാരിയിരുത്തി. ഭാനുവേച്ചിയുടെ നെഞ്ചിൽ ഒന്നര വയസുകാരൻ കാര്യമൊന്നുമറിയാതെ  പേടിച്ച്  കരഞ്ഞള്ളിപ്പിടിച്ചു കിടന്നു.

''ഈശ്വരാ..... ഇതീന്നൊരു കൊല തേങ്ങ വീണു ഞാനുമീ കൊച്ചുമ ങ്ങട് തീർന്നാ മതി .... വറീസേട്ടനില്ലാണ്ട് ഞാങ്ങളെങ്ങിനെ ജീവിക്കും...... "  മെന്നൊക്കെ പറഞ്ഞ് എണ്ണിപ്പെറുക്കി കരഞ്ഞിരുന്ന ഭാനുവേച്ചിയുടെ അരികിലായി ഒരു പോലീസ് ജീപ്പ് വന്ന് നിന്നു. രണ്ട് പോലീസുകാർ ചാടിയിറങ്ങി.

"ബോഡിയൊന്നു തിരിച്ചിട്ടേഡാ...ഇൻക്വിസ്റ്റാണെ"ന്ന് എസ് ഐ  പറഞ്ഞത്  "ഞാനാ സാറേ ബോഡി ആദ്യം കണ്ടേ " ന്ന് പറഞ്ഞ്  എന്തിനും തയ്യാറായി മുന്നിൽക്കേറി നിന്ന ഭാസ്ക്കരേട്ടനോടാണ്.

കണ്ണും ചുണ്ടും മുഖവുമൊക്കെ    മീൻ കൊത്തിവലിച്ച്ട്ട് കണ്ടാൽ പേടിയാവണ രൂപായിട്ടുണ്ടാവും,  പേടിയൊള്ളോരും, തല കറങ്ങണോരും, പിള്ളേരും നോക്കേണ്ടട്ടാന്ന് പറഞ്ഞ് ആള് കമിഴ്ന്ന് കിടന്ന ബോഡിയൊരു വശം ചേർത്ത് പിടിച്ച് തിരിച്ചിട്ടു. വിരൂപമായിട്ടാണേൽ പോലും   വർഗ്ഗീസേട്ടന്റെ മുഖമൊന്നൂടിക്കാണാൻ ഭാനുമതിയേച്ചി തളർന്ന് കിടക്കണ കിടപ്പിൽ തെങ്ങിൻ ചുവട്ടിൽ നിന്നും തലയുയർത്തി നോക്കി...
ഒന്നേ നോക്കിയുള്ളൂ...

ഇന്നലെ രാവിലെ  ഷേവ് ചെയ്തു    കുട്ടപ്പനായി നിക്കുമ്പോ താനൊന്ന്    വീട്ടിപ്പോയിട്ട് വരട്ടേന്ന് ചോയ്ച്ചേന് ഒന്നും രണ്ടും പറഞ്ഞ്  പിണങ്ങിയിറങ്ങിപ്പോയ  വർഗ്ഗീസേട്ടൻ ഒറ്റ രാത്രി കൊണ്ട് കട്ടത്താടിയൊക്കെ വച്ച് വരേ? ഇത് വേറാരോ ആണ് !

  " ഏയ് ... ഇതെന്റെ വർഗ്ഗീസേട്ടനൊന്നല്ലാ.... ആണെന്ന് പറഞ്ഞോരെ തലേ ഇടിത്തീ വീഴൂടാ മഹാപാപികളെ " ന്ന് പറഞ്ഞ് ഭാസ്ക്കരേട്ടനെതിരെ തീ പാറണൊരു നോട്ടമെറിഞ്ഞ്  എണീറ്റ് കൊച്ചിനേമെടുത്ത്  എളിയിൽ വച്ച് തിരിച്ച്  വീട്ടിലേക്ക്  ഒരൊറ്റ നടത്തമായിരുന്നു ഭാനുമതിയേച്ചി.

ബോഡി വർഗ്ഗീസേട്ടന്റെയല്ലാന്ന്  മനസിലായതോടെ എല്ലാവരും പതുക്കെ വലിഞ്ഞു.  ഒടുവിൽ,  വന്ന രണ്ടു പോലീസുകാരും  വന്നടിഞ്ഞ അജ്ഞാതനും, ആൾടെ ബോഡിക്കരികെ ഒരു ബന്ധോല്ലങ്കിലും ദുഖം കടിച്ചമർത്തിയിരുന്ന്  വിങ്ങണ ഭാസ്ക്കരേട്ടനും മാത്രം കടവിൽ  ബാക്കിയായി.

അന്ന്  പത്തരയുടെ  യാത്ര മധുരംമ്പുള്ളിയിലേക്കുള്ള അവസാന വളവ് തിരിയുമ്പൊ  ലൈറ്റിട്ട്  ഹോണടിച്ച് കയറിപ്പോയ പോലീസ് ജീപ്പിന്റെ പുറകിൽ തഴപ്പായയിൽ പൊതിഞ്ഞെടുത്ത അജ്ഞാതനും   ആൾടെ പോസ്റ്റ്മോർട്ടത്തിന് മെഡിക്കൽ കോളേജ് വരെ പോവാൻ  നിർബ്ബന്ധിതനായ    ഭാസ്ക്കരേട്ടനുമായിരുന്നെങ്കിൽ
"ഇതെന്ത് തേങ്ങ്യാണ്... പോലീസ് ജീപ്പ് ലൈറ്റിട്ട് ഹോണടിച്ച് വരണേ"ന്ന് നോക്കാൻ യാത്രയിൽ നിന്ന് നീണ്ട തലകളിലൊന്ന്  വർഗ്ഗീസേട്ടന്റെയായിരുന്നു.

ഫസ്റ്റെയ്ഡ്

ഓഫീസിലെ  മഹിയെന്നെല്ലാരും വിളിക്കണ മഹേഷ്, എക്സ്ട്രാ  ഡീസെന്റും, മിസ്റ്റർ പെർഫെക്ടും, എന്തെങ്കിലും  പണിയേൽപ്പിച്ചാൽ  ആത്മാർത്ഥതയുടെ നിറകുടവുമൊക്കെയാണെങ്കിലും, ബിസിനസ് ടൂറെന്ന് കേട്ടാൽ,  എന്താന്നറിയില്ല, അറക്കാൻ കൊണ്ടോണ മുട്ടനാടിന്റെ ബിഹേവിയറായിരുന്നു ആൾക്ക്.

ആത്മാത്ഥതയുടെ കേസിൽ മഹേഷിനോട്
കട്ടക്ക് നിന്നില്ലെങ്കിലും ഉത്തരവാദിത്തത്തിന്റെ കേസിൽ ആർക്കും മുട്ടാമ്പറ്റാത്തവനായിരുന്നു ആൾടെ കൊളീഗ്  സുമേഷ്.  ബിസിനസ് ടൂറെന്ന് കേട്ടാൽ ഡെസ്റ്റിനേഷൻ ഭേദമന്യേ പറഞ്ഞിടത്ത് ചെന്നിട്ട്  മാനേജരെ  വിളിച്ച്  "ഞാനിവിടെ ത്തീണ്ട്  ഇന്യന്താ വേണ്ടേ?"  ന്ന് ചോയ്ക്കണ,  മഹേഷിന്റെ നേരെ ഓപ്പോസിറ്റ്,  സ്വഭാവായിരുന്നു ആൾക്ക്!

ഒരൂസം മഹേഷ് ബാംഗ്ലൂർ മോണിങ്ങ് ഫ്ലെറ്റിന്  പോവാനായി 'ചെക്ക് ഇൻ' ഉം  കഴിഞ്ഞ് ബോഡിങ്ങ്ന്  വെയ്റ്റ് ചെയ്ത് നെടുമ്പാശ്ശേരീലെ ലോഞ്ചിലിരിക്ക്യായിരുന്നു.

എസീടെ  തണുപ്പുണ്ടായിട്ടും, പഞ്ഞി പോലുള്ള സോഫയുണ്ടായിട്ടും ആൾക്ക് ആകെ ഒരസ്വസ്ഥത തോന്നിയത് ആ ട്രിപ്പിൽ വല്യ  താൽപര്യമില്ലാത്തത് കൊണ്ട് മാത്രല്ല, തലേന്ന് വാങ്ങിയ ലെതറിന്റെ സാൻഡൽസ്  അങ്ങട് ശര്യായി വരണേള്ളൂ എന്നതോണ്ടും കൂടിയായിരുന്നു.

വലത്തേക്കാൽ വിവിധ ആങ്കിളുകളിലും അലെൻമെന്റുകളിലും  വച്ച് തിരിഞ്ഞും മറിഞ്ഞും ചാഞ്ഞും ചരിഞ്ഞുമൊക്കെ മഹേഷിരുന്നു നോക്കി. ബട്ട്, എന്തൊക്കെ  ചെയ്തിട്ടും  ഷൂ ബൈറ്റിന്റെ വേദന കുറഞ്ഞ് ഇരിപ്പ് അങ്ങട് സെറ്റായി വരണില്ല.

ഓപ്പോസിറ്റ് സോഫയിലിരുന്നു  ബിസിനസ് ലൈൻ വായിച്ചോണ്ടിരുന്ന ചേട്ടൻ സോഫയിലിരുന്ന് വേദന കൊണ്ട് ഇരിപ്പ് ശരിയാവാതെ ഞെരിപിരി കൊള്ളണ തന്റെ  മുഖത്ത്  നോക്കീട്ട് വാഷ്റൂമിന്റെ ഡയറക്ഷനിലേക്ക് നോക്കണ കണ്ട മഹേഷ്   'അയ്യേ!  ഇതതല്ല' എന്ന എക്സ്പ്രഷനിട്ട്   ഇരുന്ന ഇരുപ്പിന്ന് അങ്ങടോ ഇങ്ങടോ അനങ്ങാതെ ഇനിയാർക്കും സെയിം ഡൗട്ടുണ്ടാവരുതെന്ന്  കരുതി വേദന  കടിച്ചമർത്തി ശ്വാസം പിടിച്ച് ഒരേ ഒരിപ്പിരിക്ക്യായിരുന്നു പിന്നീട്.

സാൻഡൽസ് പുത്യേതായോണ്ടും ബ്രാൻഡഡായോണ്ടും,  കളഞ്ഞിട്ട് പോകാനും വയ്യ ഇട്ടോണ്ട് നടക്കാനും വയ്യാത്ത വൈക്ലബ്യാവസ്ഥ!

ബിസിനസ് ട്രിപ്പ് നമുക്ക് പുത്തരിയല്ലാത്തോണ്ടും എയറിന്ത്യേടെ സമയ ക്ലിപ്തതയെക്കുറിച്ച്  ധാരണയുണ്ടായതോണ്ടും  എന്നത്തേയും പോലെ റിലാക്സ്ഡായാണ്   സെയിം ഫ്ലയിറ്റിന് പോകേണ്ട കൊളീഗ്  സുമേഷ് സ്പോട്ടിലെത്തിയത്.

വന്നതും സെറ്റിയിൽ സെമി കിടപ്പാവസ്ഥയിലിരിക്കണ മഹേഷിനെക്കണ്ട് "എന്താ പറ്റ്യേ"ന്ന് മാത്രേ ചോദിച്ചുള്ളൂ, പഞ്ചായത്ത് ഇലക്ഷന് മൽസരിക്കണ പ്രതിപക്ഷ നേതാവിനെപ്പോലെ  ആൾടെ രോഷം അണമുറിഞ്ഞൊഴുകായിരുന്നു.

ഇതൊക്കെ ഒരെയർപോർട്ടാണോ? ഇവിടെ ആയിരക്കണക്കിന് ആളുകൾ വന്നു പോവുന്നതല്ലേ? ആർക്കെങ്കിലും ഒരു അത്യാവശ്യം വന്നാലിവിടെ ഒരു മെഡിക്കൽ എയിഡുണ്ടോവിടെ? ഡോക്ടറുണ്ടോ? 
നഴ്സുണ്ടോ ?
ഓപ്പറേഷൻ തിയറ്ററുണ്ടോ?  ഓക്സിജൻ മാസ്ക്കുണ്ടോ? ഒന്നും വേണ്ട,  രണ്ടു രൂപേടെ ഒരു ബാൻഡെയ്ഡ് കിട്ടണ കടയുണ്ടോ 
ദാ ഈ കാലിലൊന്നൊട്ടിക്കാൻ?   ന്ന് പറഞ്ഞ് മഹേഷ്  വലത്തേ കാലിലെ സാൻഡൽസ് അഴിച്ച്  ഒരു ഹെയർ ലൈൻ സ്ക്രാച്ച് പോലെ സ്കിൻ ഉരഞ്ഞ് പൊട്ടിയ  ചെറുവിരലിലെ പരിക്ക് കാണിച്ചു !

സംഗതി നിസ്സാരം തൊലിയുരഞ്ഞതാണേലും സ്പോട്ടിന്റെ പ്രത്യേകതോണ്ട് ഇംപാക്ട് കടുപ്പാണ്ന്ന് മുറിവിന്റെ ലൊക്കേഷൻ കണ്ടപ്പോഴും അതിലേറെ മഹേഷിന്റെ മുഖം കണ്ടപ്പോഴും   സുമേഷിന്  മനസിലായി. ആൾ  ചുറ്റും ഒന്നു നോക്കിയപ്പോ സംഗതി ശരിയാണ് ആ ഏരിയയിൽ ഒരു മെഡിക്കൽ ഷോപ്പില്ല! വാട്ടേ കുക്കുമ്പർ സിറ്റീന്ന് ആത്മഗതിച്ച് " ഒരു ബാൻ ഡെയ്ഡിന്റെ കേസല്ലേ എന്നാപ്പിന്നെ,  ഞാൻ ഹെൽപ് ഡെസ്ക്കിലൊന്ന്    നോക്കീട്ട് വരാടാ ഇവനേ... " ന്ന് മഹേഷിനോട് പറഞ്ഞ് നടന്നു.

അല്ലെങ്കിലും ഉത്തരവാദിത്തത്തിന്റെ  കേസിൽ  സുമേഷിനോട് മുട്ടാൻ ആരുണ്ടായിരുന്നീല്ലല്ലോ.

പോയിട്ടഞ്ച് മിനിറ്റായില്ല സെക്യൂരിറ്റീടെ ഫ്രിസ്ക്കിങ് ഏരിയേടെ ഭാഗത്തൂന്നൊരു ബഹളം കേട്ടാണ് മഹേഷ് തലയുയർത്തി നോക്കിയത്.

വിസിലടിച്ച് വഴിയുണ്ടാക്കി ഫുൾ യൂണിഫോമിൽ  ഒരു സെക്യൂരിറ്റി ഗാർഡ് മുന്നിലും അതിന് പിന്നിൽ  അത്യാസന്ന നിലയിലായ രോഗിയെ കാഷ്വാലിറ്റിയിൽ നിന്നും ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടോവണ സ്പീഡിലും സീര്യയസ്നെസ്സിലും, ചുവന്ന  പ്ലസ്  ചിഹ്നമൊക്കെയിട്ട ഒരു ഇടത്തരം  ട്രോളി തള്ളി വരണ ഒരു അറ്റൻഡന്ററും ഏറ്റവും  പുറകിൽ സ്റ്റെതസ്ക്കോപ്പൊക്കെയിട്ട ഒരു  ഡോക്ടറും പാഞ്ഞ് വരണത് കണ്ടത്.

സീനിന്റെ ഭീകരാവസ്ഥ സ്പോട്ടില് പിടികിട്ടിയ മഹേഷ്  "യ്യോ!!  ഇവനിതെന്താ അവിടെ പോയി പറഞ്ഞേ "ന്ന്   ആലോയ്ച്ച്  തീരണേന് മുൻപേ,  മെഡിക്കൽ സംഘത്തെ ലീഡ് ചെയ്ത് ചീറിപ്പാഞ്ഞ് വന്ന   സെക്യൂരിറ്റി ഗാർഡ്,  ഇതെന്താ കേസ് ന്നറിയാണ്ട് അന്തം വിട്ട് നിന്ന പാസഞ്ചേഴ്സിനെ നോക്കിയാണാ ചോദ്യം ചോദിച്ചത്.

"എവിടെ ആ കാല് മുറിഞ്ഞ് കിടക്കണ ആൾ ?? "

ദൈവമേ... യെന്ന് പറഞ്ഞ് വായിച്ചോണ്ടിരുന്ന പത്രമെടുത്ത് തലവഴി മൂടിയ മഹേഷിനെ ചൂണ്ടി സെക്യൂരിറ്റി ഗാർഡിനോട് അപ്പോഴവിടേക്ക് പാഞ്ഞ് വന്ന സുമേഷാണ് പറഞ്ഞത്

" ദാ ഇരിക്കണു ചേട്ടാ".

"ഇതിനെയാണോ
കാൽമുറിഞ്ഞൊരാൾ ലോഞ്ചിൽ കിടക്കുന്നുവെന്ന് പറഞ്ഞേന്ന് " ഡോക്ടർ ചോദിച്ചപ്പോ "അതെ ഞാനങ്ങട് വരുമ്പോ ഇവൻ സെറ്റിയിൽ ചാരി കിടക്കായിരുന്നു... " എന്നാ സുമേഷ് റിപ്ലെ ചെയ്തത്.  സ്പോട്ടിൽ സുമേഷിനെ ഡോക്ടർ നോക്കിയ ആ നോട്ടമുണ്ടല്ലോ....  അത്രമേൽ നിശബ്ദമായി  ഒരു തീവ്ര വികാരം  ലോകത്തൊരു മനുഷ്യനും മറ്റൊരു മനുഷ്യനോട് സംവദിച്ചിട്ടുണ്ടാവില്ല!

മുറിവിന്റ അവസ്ഥ നേരിട്ട് കണ്ട്
'' ച്ചേ!  ഇത്രേള്ളൂ കേസ് " ന്ന് ആത്മഗതിച്ച മെഡിക്കൽ ടീമിനേം,  സോഫേടെ സൈഡ് ചാരി വിശ്രം മോഡിലേക്ക്  പോയ സെക്യൂരിറ്റി ഗാർഡിനേം നോക്കി സുമേഷപ്പോൾ പറഞ്ഞ ഡയലോഗിലാണ്  ഒഴിഞ്ഞ് പോയ അപകടത്തിന്റെ ഡെപ്ത്ത്  മഹേഷിന്  ശരിക്കും മനസിലായത്...

"ഡാ.....ഇവര്  ആംബുലൻസൊക്കെ ആയിട്ട് വരാന്ന് പറഞ്ഞതാ... ഞാൻ ഒരു പാട്  നിർബന്ധിച്ചിട്ടാ ഈ ഫസ്റ്റെയ്ഡിന്റെ ട്രോളീല് നിർത്ത്യേത്..... അല്ലെങ്കി ആകെ സീനായിപ്പോയേനെ ട്ടാ!  "

കള്ളൻ


ഡിഗ്രിക്ക് പഠിക്കണ ടൈമിൽ ഒരൂസം വീട്ട്കാർക്കൊരു സർപ്രൈസിരിക്കട്ടേന്ന്  കരുതി,  വിളിച്ച് പറയാതെ ഹോസ്റ്റലീന്ന് രാത്രി ഒരൊമ്പൊതര പത്ത് മണി ടൈമിൽ  വീട്ടിലെത്തിയപ്പോഴാണ്, അച്ഛനുമമ്മേം അനിയത്തീം എനിക്കതിലും  വല്യ സർപ്രൈസ് തന്ന്, തറവാട്ടിൽ പോയിരിക്ക്യാണെന്ന ഭീകര  സത്യമെനിക്ക് മനസിലായത്.

രാത്രി സൈക്കിളുമെടുത്ത്   രണ്ടര മൂന്ന് കിലോമീറ്റർ ചവിട്ടി തറവാട്  വരെ പോകാനുള്ള മടിയേക്കാൾ,  അന്ന് അമാവാസീം വെള്ളിയാഴ്ച്ചേം ചേർന്നങ്ങട് വന്നോണ്ടും, രാപകൽ  അക്കാലത്ത് യക്ഷീടെ* കണ്ട്രോളിേലുണ്ടായിരുന്ന  ഹൈവേയിലെ  പനമ്പിക്കുന്ന് എരിയ,  അസമയത്ത് ക്രോസ് ചെയ്ത് പോകാനുള്ള റിസ്ക്കുമോർത്തായിരുന്നു. നമ്മളെന്തിനാണ്  വെറുതെ !

ബാക്ക് ഡോർ തുറക്കാനുള്ള സാങ്കേതിക വിദ്യ അറിയാമായിരുന്നത് കൊണ്ടത് തുറന്നകത്ത് കയറി, പത്തരയായപ്പോഴേക്കും കുളിച്ച് കുട്ടപ്പനായി, തലവഴി പുതപ്പ് വലിച്ചിട്ട്,  ഉറക്കം സെക്കന്റ് ഗിയറിലേക്ക് ഷിഫ്റ്റ്  ചെയ്ത്  തുടങ്ങ്യേള്ളൂ......

 "ദേ കള്ളൻ!  കള്ളൻ!!
 പിടിക്കടാ !  പിടിച്ചോടാ!! "

ന്നൊരൊച്ചേം ബഹളോം കേട്ട് തലേണേടെ  സൈഡിൽ വച്ചിരുന്ന ടോർച്ചും കത്തിച്ച് പിടിച്ച്  പുതപ്പോടെ ചാടിയെണീറ്റത്! 

അടുത്ത സെക്കന്റിൽ ചാടിയോടി  ഫ്രണ്ടിലെ  വാതില് തുറന്ന്  പുറത്തിറങ്ങിയത്, ധൈര്യത്തേക്കാളുപരി,  ഈ ഏരിയേൽ  വെട്ടോം വെളിച്ചോന്നൂലല്ലോന്ന് കരുതി, ആ കുരിപ്പ്  നമ്മളോടെക്കോടിക്കേറി  വരണ്ടാന്ന്  വച്ചിട്ടായിരുന്നു.  കാര്യം  കട്ടോണ്ട് പോവാൻ നമ്മളോടെ പ്രത്യേകിച്ചൊന്നൂണ്ടായിരുന്നില്ലെങ്കിലും!

വീടിന്റെ  വടക്കേ ഭാഗത്ത്,  പാടത്തെ  ക്രിക്കറ്റ്  ഗ്രൗണ്ടിന്റെ  വടക്കേ ബൗണ്ടറിയായ കൈത വേലിക്കപ്പുറമാണ്  റോഡ്,  അതോണ്ട് വ്യൂ ശരിക്കങ്ങട് കിട്ടണില്ലങ്കിലും ലൂണാറിന്റെ സ്ലിപ്പറൂട്ടോണ്ട് ആരോ  കള്ളനെ ഫോളോ ചെയ്ത്  ഓട്ണണ്ട്.  ഞാൻ ഞങ്ങടെ പറമ്പിന്റെ ബോർഡറിൽ നിന്ന്  ടോർച്ച് നീട്ടിയടിച്ചു, ഓടണ വഴിക്ക് ആള്  വല്ല പാമ്പിനേം കേറി ചവിട്ടരുതല്ലോ !   

പകല് മുഴുവൻ ട്രയിനിലിരുന്ന് വന്നേന്റെ ക്ഷീണം , ഉറക്കം സഡൻ ബ്രേക്കിട്ട് നിർത്തി നോർമ്മലായി വരണേന്റെ ഡിലേ,  എന്നതിനേക്കാൾ  ഒരു ഫ്ലാഷ് ബാക്ക് കഥ ആസമയത്ത് ഓർമ്മ  വന്നോണ്ടായിരുന്നു ഓടണ്ട്രാന്ന് മനസ് ശരീരത്തോട് പറഞ്ഞത്.

*          *         *

വർഷങ്ങൾക്ക് മുൻപ്,  കെ. എസ്. സീ. ബി ലുണ്ടായിരുന്ന എഞ്ചിനീയർ പ്രാഞ്ചീസേട്ടന്റെ കല്യാണം കഴിഞ്ഞു  ഹണിമൂൺ  റണ്ണിങ്ങിലുള്ള ടൈം. ആളും ആൾടെ പുതു പുത്തൻ ഭാര്യ ആനിയേച്ചീം,  അനിയൻ ജോണ്യേട്ടനും, അമ്മ മറിയക്കുട്ടി ചേട്ടത്ത്യാരും മാത്രം വീട്ടിലുണ്ടായിരുന്ന ഒരു രാത്രി പത്ത് പത്തര സമയത്ത്, വർക്കേരിയേല് നിന്ന് പാത്രം കഴുകിക്കൊണ്ടിരുന്ന ആനിയേച്ചിയാണ് വീടിന് പുറകിലെ തെങ്ങുമ്പറമ്പില് മോട്ടോർ ഷെഡിനോട് ചേർന്നൊരാൾ പെരുമാറ്റം നോട്ട് ചെയ്തതത്.

കണ്ടത് കള്ളനെയാണെന്ന് ഓൺ ദി സ്പോട്ട്  മനസിലായെങ്കിലും  'ഞാനൊന്നും കണ്ടിട്ടില്ലടവനേ' ന്നുള്ള എക്സ്പ്രഷനിട്ട് ആളകത്ത് പോയി പ്രാഞ്ചിയേട്ടനോട് കാര്യം സ്വകാര്യായിട്ട്  പറഞ്ഞു.

പ്രാഞ്ചിയേട്ടൻ അനിയൻ ജോണിയേട്ടനുമായി കൂലങ്കുഷമാ യാലോചിച്ചു.  പ്രാഞ്ചിയേട്ടൻ "പോലീസിനെ വിളിക്ക്യാടാ"ന്ന്  പറഞ്ഞെങ്കിലും
 "പോലീസൊക്കെ വരാൻ ടൈമെടുക്കും, ദ് എനിക്ക് ഡീൽ ചെയ്യാൻള്ള കേസേള്ളൂ ചേട്ടാ... ചേട്ടൻ വാതില് ബോൾട്ടിടകത്തിരുന്നേ"ന്ന് പറഞ്ഞ്  ജോണ്യേട്ടൻ  എവറഡീടെ ടോർച്ചൂടുത്ത് പതുങ്ങി പതുങ്ങി മോട്ടോർ ഷെഡ് വരെ ചെന്നു.

ടിൻ ഷീറ്റടിച്ച വാതില് വലിച്ച് തുറന്ന് ടോർച്ചടിച്ച്  നോക്ക്യേപ്പോ ദേഹം മുഴുവൻ എണ്ണ പുരട്ടി, സിങ്കിൾ പീസ് ഡ്രസ്സിങ്ങിൽ,  അഞ്ചടിയിൽ താഴെ ഉയരത്തിൽ, മെലിഞ്ഞ ഒരു കിടുക്കാച്ചി കള്ളൻ പുറത്തേക്ക്  ചാടി ആളേം തട്ടിയിട്ട് ഒരൊറ്റ ഓട്ടം!

'ഇന്നീ ഡാഷിനെ പിടിച്ചിട്ടുള്ള കേസൊള്ളൂ' ന്നുംമ്പറഞ്ഞ്  ജോണ്യേട്ടൻ തെറിച്ചു പോയ ടോർച്ചും തപ്പിയെടുത്ത് തെങ്ങുമ്പറമ്പിന്റെ നടൂലോടെ കള്ളന്റെ പുറകെ !

ജോണ്യേട്ടൻ ആറ് ആറര അടി ഉയരോം അതിനൊത്ത ബോഡി ഷേപ്പുള്ള  ഒത്തോനായോണ്ട് സെക്കന്റ് സെക്കന്റ് വച്ച് ആള് ഓടിക്കേറി, ദേ പിടിച്ചു പിടിച്ചില്ലാന്നുള്ള ഡിസ്റ്റൻസി ലായപ്പോ, കള്ളൻ ഒരൊറ്റ വെട്ടിത്തിരിച്ചിൽ!

ആ തിരിച്ചിലിൽ കള്ളന്റെ കയ്യിലൊരു പേനാകത്തിയിരുന്ന് തിളങ്ങണത് കണ്ട  ജോണ്യേട്ടൻ ''ആഹഹാ ? ... അത്രക്കായോ??  "ന്ന് ചോയ്ച്ച് അങ്ങേട്ടോട്യേന്റെ  ഡബിൾ സ്പീഡിൽ വെട്ടിത്തിരിഞ്ഞ്  തിരിച്ചോടായിരുന്നത്രേ!

മോട്ടോർ ഷെഡീന്ന് കള്ളന്റെ ഒരു ജോടി ഡ്രസ്സും എണ്ണേടെ  ഒരു കുപ്പീം കിട്ടീന്നല്ലാണ്ട് ആ കേസങ്ങിനങ്ങട് തീർന്നു! 

ബട്ട്,  ഖൂർഖകൾടേല്  മാത്രല്ല കള്ളൻമാരുടേലും  കത്തീണ്ട്ന്നുള്ളത് അന്ന് കിട്ട്യ ഇൻഫോമേഷനായിരുന്നെനിക്ക്!

*         *         *
കത്തിയൊക്കെയുള്ള കേസാണെങ്കി എടിപിടീന്ന് കേറി എടപെടണത് റിസ്ക്കാണല്ലോന്നോർത്ത് നമ്മുടെ കേസിൽ  ആദ്യത്തെ ബഹളം ഒന്നൊതുങ്ങി റോഡിലൊക്കെ അത്യാവശ്യം  ആൾക്കാര് വന്ന് ഡിസ്ക്കഷനൊക്കെ തുടങ്ങീപ്പോഴാണ് ഞാൻ പതുക്കെ നമ്മടെ ബോർഡർ വിട്ട്  അങ്ങോട്ട് ചെന്നത്, എന്താ കേസ് ന്നറിയണോലോ.

മൂന്നാല് വീടപ്പുറത്തുള്ള  വീട്ടിലെ  മാലിനിയേച്ചി രാത്രി ഗേറ്റടക്കാൻ വന്നപ്പോ ഇരുട്ടത്ത്ന്നാരോ ഓടി വന്ന് മാല പൊട്ടിച്ചോടാൻ ശ്രമിക്കാരുന്നൂന്ന് !

മാല പോയില്ല ബട്ട്, റോഡ് വഴി പടിഞ്ഞാട്ടോടിയ  കള്ളനെ പിടിക്കാൻ പറ്റാത്തതിലെ വിഷമായിരുന്നെല്ലാവർക്കും.

കൂട്ടത്തിൽ നിന്ന രാഘവേട്ടനാണ് "ഞാൻ വരുമ്പ നീയവിടെന്നിങ്ങട്ട് ടോർച്ചടിക്കണ കണ്ടല്ലാ.... നീയാളെക്കണ്ടോടാ" ന്നെന്നോട് ചോദിച്ചത്!

അങ്ങിനാണെങ്കി, ഞാൻ ടോർച്ചടിച്ചപ്പോക്കണ്ട.... ആ ലൂണാർ ഹവായിട്ടോട്യോൻ.... പിടിക്കാനോ ട്യോനല്ല....  ഒറിജനൽ  കള്ളൻ തന്നാർന്നല്ലേ... ന്നൊരു സ്പാർക്ക് കിട്ട്യേങ്കിലും, നമ്മളത്  അവരോട്പ റഞ്ഞിട്ട് 'കള്ളന് ടോർച്ചടിച്ച് കൊടുത്തവൻ ' ന്നുള്ള ചീത്തപേരൂടെ കിട്ടണ്ടല്ലോന്നോർത്ത്  "ഏയ് ഞാനാരേം  കണ്ടില്ലാട്ടാ... " ന്ന് പറഞ്ഞ് സീ നീന്ന് സ്കൂട്ടായി.

അല്ല പിന്നെ,  ചീത്തപ്പേരിന് നമുക്ക് ക്ഷാമായിട്ടിരിക്ക്യല്ലേ !!

-----------------------------------------------------------------------
റഫറൻസ്:
* : ഒരിടത്തൊരു യക്ഷി.