വരവ് :



Saturday, December 7, 2019

കള്ളൻ


ഡിഗ്രിക്ക് പഠിക്കണ ടൈമിൽ ഒരൂസം വീട്ട്കാർക്കൊരു സർപ്രൈസിരിക്കട്ടേന്ന്  കരുതി,  വിളിച്ച് പറയാതെ ഹോസ്റ്റലീന്ന് രാത്രി ഒരൊമ്പൊതര പത്ത് മണി ടൈമിൽ  വീട്ടിലെത്തിയപ്പോഴാണ്, അച്ഛനുമമ്മേം അനിയത്തീം എനിക്കതിലും  വല്യ സർപ്രൈസ് തന്ന്, തറവാട്ടിൽ പോയിരിക്ക്യാണെന്ന ഭീകര  സത്യമെനിക്ക് മനസിലായത്.

രാത്രി സൈക്കിളുമെടുത്ത്   രണ്ടര മൂന്ന് കിലോമീറ്റർ ചവിട്ടി തറവാട്  വരെ പോകാനുള്ള മടിയേക്കാൾ,  അന്ന് അമാവാസീം വെള്ളിയാഴ്ച്ചേം ചേർന്നങ്ങട് വന്നോണ്ടും, രാപകൽ  അക്കാലത്ത് യക്ഷീടെ* കണ്ട്രോളിേലുണ്ടായിരുന്ന  ഹൈവേയിലെ  പനമ്പിക്കുന്ന് എരിയ,  അസമയത്ത് ക്രോസ് ചെയ്ത് പോകാനുള്ള റിസ്ക്കുമോർത്തായിരുന്നു. നമ്മളെന്തിനാണ്  വെറുതെ !

ബാക്ക് ഡോർ തുറക്കാനുള്ള സാങ്കേതിക വിദ്യ അറിയാമായിരുന്നത് കൊണ്ടത് തുറന്നകത്ത് കയറി, പത്തരയായപ്പോഴേക്കും കുളിച്ച് കുട്ടപ്പനായി, തലവഴി പുതപ്പ് വലിച്ചിട്ട്,  ഉറക്കം സെക്കന്റ് ഗിയറിലേക്ക് ഷിഫ്റ്റ്  ചെയ്ത്  തുടങ്ങ്യേള്ളൂ......

 "ദേ കള്ളൻ!  കള്ളൻ!!
 പിടിക്കടാ !  പിടിച്ചോടാ!! "

ന്നൊരൊച്ചേം ബഹളോം കേട്ട് തലേണേടെ  സൈഡിൽ വച്ചിരുന്ന ടോർച്ചും കത്തിച്ച് പിടിച്ച്  പുതപ്പോടെ ചാടിയെണീറ്റത്! 

അടുത്ത സെക്കന്റിൽ ചാടിയോടി  ഫ്രണ്ടിലെ  വാതില് തുറന്ന്  പുറത്തിറങ്ങിയത്, ധൈര്യത്തേക്കാളുപരി,  ഈ ഏരിയേൽ  വെട്ടോം വെളിച്ചോന്നൂലല്ലോന്ന് കരുതി, ആ കുരിപ്പ്  നമ്മളോടെക്കോടിക്കേറി  വരണ്ടാന്ന്  വച്ചിട്ടായിരുന്നു.  കാര്യം  കട്ടോണ്ട് പോവാൻ നമ്മളോടെ പ്രത്യേകിച്ചൊന്നൂണ്ടായിരുന്നില്ലെങ്കിലും!

വീടിന്റെ  വടക്കേ ഭാഗത്ത്,  പാടത്തെ  ക്രിക്കറ്റ്  ഗ്രൗണ്ടിന്റെ  വടക്കേ ബൗണ്ടറിയായ കൈത വേലിക്കപ്പുറമാണ്  റോഡ്,  അതോണ്ട് വ്യൂ ശരിക്കങ്ങട് കിട്ടണില്ലങ്കിലും ലൂണാറിന്റെ സ്ലിപ്പറൂട്ടോണ്ട് ആരോ  കള്ളനെ ഫോളോ ചെയ്ത്  ഓട്ണണ്ട്.  ഞാൻ ഞങ്ങടെ പറമ്പിന്റെ ബോർഡറിൽ നിന്ന്  ടോർച്ച് നീട്ടിയടിച്ചു, ഓടണ വഴിക്ക് ആള്  വല്ല പാമ്പിനേം കേറി ചവിട്ടരുതല്ലോ !   

പകല് മുഴുവൻ ട്രയിനിലിരുന്ന് വന്നേന്റെ ക്ഷീണം , ഉറക്കം സഡൻ ബ്രേക്കിട്ട് നിർത്തി നോർമ്മലായി വരണേന്റെ ഡിലേ,  എന്നതിനേക്കാൾ  ഒരു ഫ്ലാഷ് ബാക്ക് കഥ ആസമയത്ത് ഓർമ്മ  വന്നോണ്ടായിരുന്നു ഓടണ്ട്രാന്ന് മനസ് ശരീരത്തോട് പറഞ്ഞത്.

*          *         *

വർഷങ്ങൾക്ക് മുൻപ്,  കെ. എസ്. സീ. ബി ലുണ്ടായിരുന്ന എഞ്ചിനീയർ പ്രാഞ്ചീസേട്ടന്റെ കല്യാണം കഴിഞ്ഞു  ഹണിമൂൺ  റണ്ണിങ്ങിലുള്ള ടൈം. ആളും ആൾടെ പുതു പുത്തൻ ഭാര്യ ആനിയേച്ചീം,  അനിയൻ ജോണ്യേട്ടനും, അമ്മ മറിയക്കുട്ടി ചേട്ടത്ത്യാരും മാത്രം വീട്ടിലുണ്ടായിരുന്ന ഒരു രാത്രി പത്ത് പത്തര സമയത്ത്, വർക്കേരിയേല് നിന്ന് പാത്രം കഴുകിക്കൊണ്ടിരുന്ന ആനിയേച്ചിയാണ് വീടിന് പുറകിലെ തെങ്ങുമ്പറമ്പില് മോട്ടോർ ഷെഡിനോട് ചേർന്നൊരാൾ പെരുമാറ്റം നോട്ട് ചെയ്തതത്.

കണ്ടത് കള്ളനെയാണെന്ന് ഓൺ ദി സ്പോട്ട്  മനസിലായെങ്കിലും  'ഞാനൊന്നും കണ്ടിട്ടില്ലടവനേ' ന്നുള്ള എക്സ്പ്രഷനിട്ട് ആളകത്ത് പോയി പ്രാഞ്ചിയേട്ടനോട് കാര്യം സ്വകാര്യായിട്ട്  പറഞ്ഞു.

പ്രാഞ്ചിയേട്ടൻ അനിയൻ ജോണിയേട്ടനുമായി കൂലങ്കുഷമാ യാലോചിച്ചു.  പ്രാഞ്ചിയേട്ടൻ "പോലീസിനെ വിളിക്ക്യാടാ"ന്ന്  പറഞ്ഞെങ്കിലും
 "പോലീസൊക്കെ വരാൻ ടൈമെടുക്കും, ദ് എനിക്ക് ഡീൽ ചെയ്യാൻള്ള കേസേള്ളൂ ചേട്ടാ... ചേട്ടൻ വാതില് ബോൾട്ടിടകത്തിരുന്നേ"ന്ന് പറഞ്ഞ്  ജോണ്യേട്ടൻ  എവറഡീടെ ടോർച്ചൂടുത്ത് പതുങ്ങി പതുങ്ങി മോട്ടോർ ഷെഡ് വരെ ചെന്നു.

ടിൻ ഷീറ്റടിച്ച വാതില് വലിച്ച് തുറന്ന് ടോർച്ചടിച്ച്  നോക്ക്യേപ്പോ ദേഹം മുഴുവൻ എണ്ണ പുരട്ടി, സിങ്കിൾ പീസ് ഡ്രസ്സിങ്ങിൽ,  അഞ്ചടിയിൽ താഴെ ഉയരത്തിൽ, മെലിഞ്ഞ ഒരു കിടുക്കാച്ചി കള്ളൻ പുറത്തേക്ക്  ചാടി ആളേം തട്ടിയിട്ട് ഒരൊറ്റ ഓട്ടം!

'ഇന്നീ ഡാഷിനെ പിടിച്ചിട്ടുള്ള കേസൊള്ളൂ' ന്നുംമ്പറഞ്ഞ്  ജോണ്യേട്ടൻ തെറിച്ചു പോയ ടോർച്ചും തപ്പിയെടുത്ത് തെങ്ങുമ്പറമ്പിന്റെ നടൂലോടെ കള്ളന്റെ പുറകെ !

ജോണ്യേട്ടൻ ആറ് ആറര അടി ഉയരോം അതിനൊത്ത ബോഡി ഷേപ്പുള്ള  ഒത്തോനായോണ്ട് സെക്കന്റ് സെക്കന്റ് വച്ച് ആള് ഓടിക്കേറി, ദേ പിടിച്ചു പിടിച്ചില്ലാന്നുള്ള ഡിസ്റ്റൻസി ലായപ്പോ, കള്ളൻ ഒരൊറ്റ വെട്ടിത്തിരിച്ചിൽ!

ആ തിരിച്ചിലിൽ കള്ളന്റെ കയ്യിലൊരു പേനാകത്തിയിരുന്ന് തിളങ്ങണത് കണ്ട  ജോണ്യേട്ടൻ ''ആഹഹാ ? ... അത്രക്കായോ??  "ന്ന് ചോയ്ച്ച് അങ്ങേട്ടോട്യേന്റെ  ഡബിൾ സ്പീഡിൽ വെട്ടിത്തിരിഞ്ഞ്  തിരിച്ചോടായിരുന്നത്രേ!

മോട്ടോർ ഷെഡീന്ന് കള്ളന്റെ ഒരു ജോടി ഡ്രസ്സും എണ്ണേടെ  ഒരു കുപ്പീം കിട്ടീന്നല്ലാണ്ട് ആ കേസങ്ങിനങ്ങട് തീർന്നു! 

ബട്ട്,  ഖൂർഖകൾടേല്  മാത്രല്ല കള്ളൻമാരുടേലും  കത്തീണ്ട്ന്നുള്ളത് അന്ന് കിട്ട്യ ഇൻഫോമേഷനായിരുന്നെനിക്ക്!

*         *         *
കത്തിയൊക്കെയുള്ള കേസാണെങ്കി എടിപിടീന്ന് കേറി എടപെടണത് റിസ്ക്കാണല്ലോന്നോർത്ത് നമ്മുടെ കേസിൽ  ആദ്യത്തെ ബഹളം ഒന്നൊതുങ്ങി റോഡിലൊക്കെ അത്യാവശ്യം  ആൾക്കാര് വന്ന് ഡിസ്ക്കഷനൊക്കെ തുടങ്ങീപ്പോഴാണ് ഞാൻ പതുക്കെ നമ്മടെ ബോർഡർ വിട്ട്  അങ്ങോട്ട് ചെന്നത്, എന്താ കേസ് ന്നറിയണോലോ.

മൂന്നാല് വീടപ്പുറത്തുള്ള  വീട്ടിലെ  മാലിനിയേച്ചി രാത്രി ഗേറ്റടക്കാൻ വന്നപ്പോ ഇരുട്ടത്ത്ന്നാരോ ഓടി വന്ന് മാല പൊട്ടിച്ചോടാൻ ശ്രമിക്കാരുന്നൂന്ന് !

മാല പോയില്ല ബട്ട്, റോഡ് വഴി പടിഞ്ഞാട്ടോടിയ  കള്ളനെ പിടിക്കാൻ പറ്റാത്തതിലെ വിഷമായിരുന്നെല്ലാവർക്കും.

കൂട്ടത്തിൽ നിന്ന രാഘവേട്ടനാണ് "ഞാൻ വരുമ്പ നീയവിടെന്നിങ്ങട്ട് ടോർച്ചടിക്കണ കണ്ടല്ലാ.... നീയാളെക്കണ്ടോടാ" ന്നെന്നോട് ചോദിച്ചത്!

അങ്ങിനാണെങ്കി, ഞാൻ ടോർച്ചടിച്ചപ്പോക്കണ്ട.... ആ ലൂണാർ ഹവായിട്ടോട്യോൻ.... പിടിക്കാനോ ട്യോനല്ല....  ഒറിജനൽ  കള്ളൻ തന്നാർന്നല്ലേ... ന്നൊരു സ്പാർക്ക് കിട്ട്യേങ്കിലും, നമ്മളത്  അവരോട്പ റഞ്ഞിട്ട് 'കള്ളന് ടോർച്ചടിച്ച് കൊടുത്തവൻ ' ന്നുള്ള ചീത്തപേരൂടെ കിട്ടണ്ടല്ലോന്നോർത്ത്  "ഏയ് ഞാനാരേം  കണ്ടില്ലാട്ടാ... " ന്ന് പറഞ്ഞ് സീ നീന്ന് സ്കൂട്ടായി.

അല്ല പിന്നെ,  ചീത്തപ്പേരിന് നമുക്ക് ക്ഷാമായിട്ടിരിക്ക്യല്ലേ !!

-----------------------------------------------------------------------
റഫറൻസ്:
* : ഒരിടത്തൊരു യക്ഷി.

No comments: