വരവ് :



Saturday, December 7, 2019

ഫസ്റ്റെയ്ഡ്

ഓഫീസിലെ  മഹിയെന്നെല്ലാരും വിളിക്കണ മഹേഷ്, എക്സ്ട്രാ  ഡീസെന്റും, മിസ്റ്റർ പെർഫെക്ടും, എന്തെങ്കിലും  പണിയേൽപ്പിച്ചാൽ  ആത്മാർത്ഥതയുടെ നിറകുടവുമൊക്കെയാണെങ്കിലും, ബിസിനസ് ടൂറെന്ന് കേട്ടാൽ,  എന്താന്നറിയില്ല, അറക്കാൻ കൊണ്ടോണ മുട്ടനാടിന്റെ ബിഹേവിയറായിരുന്നു ആൾക്ക്.

ആത്മാത്ഥതയുടെ കേസിൽ മഹേഷിനോട്
കട്ടക്ക് നിന്നില്ലെങ്കിലും ഉത്തരവാദിത്തത്തിന്റെ കേസിൽ ആർക്കും മുട്ടാമ്പറ്റാത്തവനായിരുന്നു ആൾടെ കൊളീഗ്  സുമേഷ്.  ബിസിനസ് ടൂറെന്ന് കേട്ടാൽ ഡെസ്റ്റിനേഷൻ ഭേദമന്യേ പറഞ്ഞിടത്ത് ചെന്നിട്ട്  മാനേജരെ  വിളിച്ച്  "ഞാനിവിടെ ത്തീണ്ട്  ഇന്യന്താ വേണ്ടേ?"  ന്ന് ചോയ്ക്കണ,  മഹേഷിന്റെ നേരെ ഓപ്പോസിറ്റ്,  സ്വഭാവായിരുന്നു ആൾക്ക്!

ഒരൂസം മഹേഷ് ബാംഗ്ലൂർ മോണിങ്ങ് ഫ്ലെറ്റിന്  പോവാനായി 'ചെക്ക് ഇൻ' ഉം  കഴിഞ്ഞ് ബോഡിങ്ങ്ന്  വെയ്റ്റ് ചെയ്ത് നെടുമ്പാശ്ശേരീലെ ലോഞ്ചിലിരിക്ക്യായിരുന്നു.

എസീടെ  തണുപ്പുണ്ടായിട്ടും, പഞ്ഞി പോലുള്ള സോഫയുണ്ടായിട്ടും ആൾക്ക് ആകെ ഒരസ്വസ്ഥത തോന്നിയത് ആ ട്രിപ്പിൽ വല്യ  താൽപര്യമില്ലാത്തത് കൊണ്ട് മാത്രല്ല, തലേന്ന് വാങ്ങിയ ലെതറിന്റെ സാൻഡൽസ്  അങ്ങട് ശര്യായി വരണേള്ളൂ എന്നതോണ്ടും കൂടിയായിരുന്നു.

വലത്തേക്കാൽ വിവിധ ആങ്കിളുകളിലും അലെൻമെന്റുകളിലും  വച്ച് തിരിഞ്ഞും മറിഞ്ഞും ചാഞ്ഞും ചരിഞ്ഞുമൊക്കെ മഹേഷിരുന്നു നോക്കി. ബട്ട്, എന്തൊക്കെ  ചെയ്തിട്ടും  ഷൂ ബൈറ്റിന്റെ വേദന കുറഞ്ഞ് ഇരിപ്പ് അങ്ങട് സെറ്റായി വരണില്ല.

ഓപ്പോസിറ്റ് സോഫയിലിരുന്നു  ബിസിനസ് ലൈൻ വായിച്ചോണ്ടിരുന്ന ചേട്ടൻ സോഫയിലിരുന്ന് വേദന കൊണ്ട് ഇരിപ്പ് ശരിയാവാതെ ഞെരിപിരി കൊള്ളണ തന്റെ  മുഖത്ത്  നോക്കീട്ട് വാഷ്റൂമിന്റെ ഡയറക്ഷനിലേക്ക് നോക്കണ കണ്ട മഹേഷ്   'അയ്യേ!  ഇതതല്ല' എന്ന എക്സ്പ്രഷനിട്ട്   ഇരുന്ന ഇരുപ്പിന്ന് അങ്ങടോ ഇങ്ങടോ അനങ്ങാതെ ഇനിയാർക്കും സെയിം ഡൗട്ടുണ്ടാവരുതെന്ന്  കരുതി വേദന  കടിച്ചമർത്തി ശ്വാസം പിടിച്ച് ഒരേ ഒരിപ്പിരിക്ക്യായിരുന്നു പിന്നീട്.

സാൻഡൽസ് പുത്യേതായോണ്ടും ബ്രാൻഡഡായോണ്ടും,  കളഞ്ഞിട്ട് പോകാനും വയ്യ ഇട്ടോണ്ട് നടക്കാനും വയ്യാത്ത വൈക്ലബ്യാവസ്ഥ!

ബിസിനസ് ട്രിപ്പ് നമുക്ക് പുത്തരിയല്ലാത്തോണ്ടും എയറിന്ത്യേടെ സമയ ക്ലിപ്തതയെക്കുറിച്ച്  ധാരണയുണ്ടായതോണ്ടും  എന്നത്തേയും പോലെ റിലാക്സ്ഡായാണ്   സെയിം ഫ്ലയിറ്റിന് പോകേണ്ട കൊളീഗ്  സുമേഷ് സ്പോട്ടിലെത്തിയത്.

വന്നതും സെറ്റിയിൽ സെമി കിടപ്പാവസ്ഥയിലിരിക്കണ മഹേഷിനെക്കണ്ട് "എന്താ പറ്റ്യേ"ന്ന് മാത്രേ ചോദിച്ചുള്ളൂ, പഞ്ചായത്ത് ഇലക്ഷന് മൽസരിക്കണ പ്രതിപക്ഷ നേതാവിനെപ്പോലെ  ആൾടെ രോഷം അണമുറിഞ്ഞൊഴുകായിരുന്നു.

ഇതൊക്കെ ഒരെയർപോർട്ടാണോ? ഇവിടെ ആയിരക്കണക്കിന് ആളുകൾ വന്നു പോവുന്നതല്ലേ? ആർക്കെങ്കിലും ഒരു അത്യാവശ്യം വന്നാലിവിടെ ഒരു മെഡിക്കൽ എയിഡുണ്ടോവിടെ? ഡോക്ടറുണ്ടോ? 
നഴ്സുണ്ടോ ?
ഓപ്പറേഷൻ തിയറ്ററുണ്ടോ?  ഓക്സിജൻ മാസ്ക്കുണ്ടോ? ഒന്നും വേണ്ട,  രണ്ടു രൂപേടെ ഒരു ബാൻഡെയ്ഡ് കിട്ടണ കടയുണ്ടോ 
ദാ ഈ കാലിലൊന്നൊട്ടിക്കാൻ?   ന്ന് പറഞ്ഞ് മഹേഷ്  വലത്തേ കാലിലെ സാൻഡൽസ് അഴിച്ച്  ഒരു ഹെയർ ലൈൻ സ്ക്രാച്ച് പോലെ സ്കിൻ ഉരഞ്ഞ് പൊട്ടിയ  ചെറുവിരലിലെ പരിക്ക് കാണിച്ചു !

സംഗതി നിസ്സാരം തൊലിയുരഞ്ഞതാണേലും സ്പോട്ടിന്റെ പ്രത്യേകതോണ്ട് ഇംപാക്ട് കടുപ്പാണ്ന്ന് മുറിവിന്റെ ലൊക്കേഷൻ കണ്ടപ്പോഴും അതിലേറെ മഹേഷിന്റെ മുഖം കണ്ടപ്പോഴും   സുമേഷിന്  മനസിലായി. ആൾ  ചുറ്റും ഒന്നു നോക്കിയപ്പോ സംഗതി ശരിയാണ് ആ ഏരിയയിൽ ഒരു മെഡിക്കൽ ഷോപ്പില്ല! വാട്ടേ കുക്കുമ്പർ സിറ്റീന്ന് ആത്മഗതിച്ച് " ഒരു ബാൻ ഡെയ്ഡിന്റെ കേസല്ലേ എന്നാപ്പിന്നെ,  ഞാൻ ഹെൽപ് ഡെസ്ക്കിലൊന്ന്    നോക്കീട്ട് വരാടാ ഇവനേ... " ന്ന് മഹേഷിനോട് പറഞ്ഞ് നടന്നു.

അല്ലെങ്കിലും ഉത്തരവാദിത്തത്തിന്റെ  കേസിൽ  സുമേഷിനോട് മുട്ടാൻ ആരുണ്ടായിരുന്നീല്ലല്ലോ.

പോയിട്ടഞ്ച് മിനിറ്റായില്ല സെക്യൂരിറ്റീടെ ഫ്രിസ്ക്കിങ് ഏരിയേടെ ഭാഗത്തൂന്നൊരു ബഹളം കേട്ടാണ് മഹേഷ് തലയുയർത്തി നോക്കിയത്.

വിസിലടിച്ച് വഴിയുണ്ടാക്കി ഫുൾ യൂണിഫോമിൽ  ഒരു സെക്യൂരിറ്റി ഗാർഡ് മുന്നിലും അതിന് പിന്നിൽ  അത്യാസന്ന നിലയിലായ രോഗിയെ കാഷ്വാലിറ്റിയിൽ നിന്നും ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടോവണ സ്പീഡിലും സീര്യയസ്നെസ്സിലും, ചുവന്ന  പ്ലസ്  ചിഹ്നമൊക്കെയിട്ട ഒരു ഇടത്തരം  ട്രോളി തള്ളി വരണ ഒരു അറ്റൻഡന്ററും ഏറ്റവും  പുറകിൽ സ്റ്റെതസ്ക്കോപ്പൊക്കെയിട്ട ഒരു  ഡോക്ടറും പാഞ്ഞ് വരണത് കണ്ടത്.

സീനിന്റെ ഭീകരാവസ്ഥ സ്പോട്ടില് പിടികിട്ടിയ മഹേഷ്  "യ്യോ!!  ഇവനിതെന്താ അവിടെ പോയി പറഞ്ഞേ "ന്ന്   ആലോയ്ച്ച്  തീരണേന് മുൻപേ,  മെഡിക്കൽ സംഘത്തെ ലീഡ് ചെയ്ത് ചീറിപ്പാഞ്ഞ് വന്ന   സെക്യൂരിറ്റി ഗാർഡ്,  ഇതെന്താ കേസ് ന്നറിയാണ്ട് അന്തം വിട്ട് നിന്ന പാസഞ്ചേഴ്സിനെ നോക്കിയാണാ ചോദ്യം ചോദിച്ചത്.

"എവിടെ ആ കാല് മുറിഞ്ഞ് കിടക്കണ ആൾ ?? "

ദൈവമേ... യെന്ന് പറഞ്ഞ് വായിച്ചോണ്ടിരുന്ന പത്രമെടുത്ത് തലവഴി മൂടിയ മഹേഷിനെ ചൂണ്ടി സെക്യൂരിറ്റി ഗാർഡിനോട് അപ്പോഴവിടേക്ക് പാഞ്ഞ് വന്ന സുമേഷാണ് പറഞ്ഞത്

" ദാ ഇരിക്കണു ചേട്ടാ".

"ഇതിനെയാണോ
കാൽമുറിഞ്ഞൊരാൾ ലോഞ്ചിൽ കിടക്കുന്നുവെന്ന് പറഞ്ഞേന്ന് " ഡോക്ടർ ചോദിച്ചപ്പോ "അതെ ഞാനങ്ങട് വരുമ്പോ ഇവൻ സെറ്റിയിൽ ചാരി കിടക്കായിരുന്നു... " എന്നാ സുമേഷ് റിപ്ലെ ചെയ്തത്.  സ്പോട്ടിൽ സുമേഷിനെ ഡോക്ടർ നോക്കിയ ആ നോട്ടമുണ്ടല്ലോ....  അത്രമേൽ നിശബ്ദമായി  ഒരു തീവ്ര വികാരം  ലോകത്തൊരു മനുഷ്യനും മറ്റൊരു മനുഷ്യനോട് സംവദിച്ചിട്ടുണ്ടാവില്ല!

മുറിവിന്റ അവസ്ഥ നേരിട്ട് കണ്ട്
'' ച്ചേ!  ഇത്രേള്ളൂ കേസ് " ന്ന് ആത്മഗതിച്ച മെഡിക്കൽ ടീമിനേം,  സോഫേടെ സൈഡ് ചാരി വിശ്രം മോഡിലേക്ക്  പോയ സെക്യൂരിറ്റി ഗാർഡിനേം നോക്കി സുമേഷപ്പോൾ പറഞ്ഞ ഡയലോഗിലാണ്  ഒഴിഞ്ഞ് പോയ അപകടത്തിന്റെ ഡെപ്ത്ത്  മഹേഷിന്  ശരിക്കും മനസിലായത്...

"ഡാ.....ഇവര്  ആംബുലൻസൊക്കെ ആയിട്ട് വരാന്ന് പറഞ്ഞതാ... ഞാൻ ഒരു പാട്  നിർബന്ധിച്ചിട്ടാ ഈ ഫസ്റ്റെയ്ഡിന്റെ ട്രോളീല് നിർത്ത്യേത്..... അല്ലെങ്കി ആകെ സീനായിപ്പോയേനെ ട്ടാ!  "

No comments: