വരവ് :



Tuesday, June 23, 2020

അങ്കമാലിയിലെ ആനന്ദേട്ടൻ


നോർത്തിന്ത്യയിലെവിടെയോ കോഫീ ഹൗസിൽ ജോലി കിട്ടണേന്  മുൻപ്  ആനന്ദേട്ടൻ എറണാകുളത്ത് ഏതോ ഒരു കമ്പനിയുടെ കാന്റീനിലെ സൂപ്പർവൈസറായിരുന്നത്രെ!

സ്പ്രിങ്ങ് പോലുള്ള മുടി ചീകി നെറ്റിയുടെ ഒത്ത നടുക്ക് ഓലഞ്ഞാലിയുടെ കൂട് പോലെ ഞാത്തിയിട്ട ഹെയർസ്റ്റയിലോ, ആക്സ് ഓയിലിന്റെ എബ്ലത്തിലെ കോടാലിയുടെ ഷേപ്പിലുള്ള ഒരു ജോടി കൃതാവോ, കൺഫ്യൂഷനടിച്ച് മതിലിലിരിക്കണ ഓന്തിന്റെ ഷേപ്പിലുള്ള മൂക്കോ, മാറ്റ് ഫിനിഷുള്ള കവിളുകളോ , അണ്ണാനെ  കടിച്ച് പിടിച്ചതു പോലെ വിടർന്ന് വിലസിയിരുന്ന മീശയോ ആയിരുന്നില്ല, മറിച്ച്
ലളിതമായ  പ്രാക്ടിക്കൽ സയൻസിൽ ആൾക്കുണ്ടായിരുന്ന അഗാധമായ അവഗാഹമാണ് ആൾടെ ഒരു  കട്ട ഫാൻ ആയി ഞാൻ മാറാനുണ്ടായ  പ്രധാന  കാരണം!

പല ക്രിട്ടിക്കൽ സ്വിറ്റുവേഷൻസിലും ആൾടെ ഈ പ്രാക്ടിക്കൽ ഇടപെടൽ കൊണ്ട് മാത്രം രക്ഷപ്പെട്ട എറണാകുളത്തെ ആ  കമ്പനി തന്നെ ആളോട് വൻതോതിൽ കടപ്പെട്ടിരിക്കുന്നുവത്രേ! 

ജപ്പാനിൽ നിന്നിറക്കുമതി ചെയ്ത വമ്പൻ യന്ത്രം നിലത്തുറപ്പിക്കാനുള്ള   ബോൾട്ടുകൾ ബിൽഡിങ്ങ്ത പണി കഴിഞ്ഞ് തറ കോൺക്രീറ്റ് ചെയ്തപ്പോ നേരത്ത്  തന്നെ ഫിറ്റ് ചെയ്തു. യന്ത്രം വരണം, ക്രയിനു പയോഗിച്ച് ഉയർത്തി ബോൾട്ടുകളിൽ കറക്ടായി വക്കണം, നട്ടുകളിട്ട് മുറുക്കണം!   അത്രേള്ളൂ കേസ് !!

ബട്ട്, യന്ത്രം വന്നപ്പോ ഒന്നുല്ലെങ്കി ക്രയിൻ അല്ലെങ്കിൽ യന്ത്രം മാത്രേ ബിൽഡിങ്ങിനകത്ത്  കയറൂന്നായിരുന്നു സ്റ്റേറ്റ്. ലിഫ്റ്റ് ചെയ്യാണ്ട്  മെഷീൻ ഫിറ്റ് ചെയ്യാൻ പറ്റില്ലന്ന് യന്ത്രം ഫിറ്റ് ചെയ്യാൻ വന്ന, അതിന്റെ ഒരു ബോൾട്ടിന്റെ മാത്രം വലിപ്പണ്ടായിരുന്ന ജപ്പാൻ എഞ്ചിനീയർ !

കാന്ടീന്റെ കാഷ്  കൗണ്ടറിലിരുന്ന്  ബ്രേക്ക് ഫാസ്റ്റിന്റെ അക്കൗണ്ട്  സെറ്റിൽ ചെയ്ത് തലയുയർത്തിയപ്പോഴാണ് രാവിലെ മുതൽ സകല എഞ്ചിനീയർമ്മാരും പുതിയ ബിൽഡിങ്ങിന്റെ മുന്നിൽ കൊണ്ടിറക്കിയ മെഷീനിനു ചുറ്റും വട്ടം കൂടി നിന്നിരുന്നിടത്തൂന്നും പിരിഞ്ഞ് പോയിട്ടില്ലാന്ന് ആള് നോട്ട് ചെയ്തത്. എന്താ കേസ്ന്നറിയാൻ ചെന്ന ആനന്ദേട്ടനോട് ചീഫ് എൻജിനീയറാണ് പ്രോബ്ലം എക്സ്പ്ലെപ്ലെയിൻ ചെയ്തത്!

കേട്ടതും "അയ്യടാ ഇത്രേള്ളൂ കേസ്...  നിസ്സാരം!  നിസ്സാരം!! " ന്ന് പറഞ്ഞ് ആളൊരു ടെമ്പോ ഐസ് ബ്ലോക്ക് വരുത്തിയത്രേ. പുറത്തു നിന്നും ബിൽഡിങ്ങിനകം വരെ നിരത്തിയിട്ട ഐസ് ബ്ലോക്കുകൾക്ക് മുകളിലൂടെ ആൾ കെയിനിന്റെ ബൂം ഉപയോഗിച്ച് തള്ളി യന്ത്രം ബോൾട്ടുകൾക്ക് മുകളിൽ വരാവുന്ന തരത്തിൽ സെറ്റ് ചെയ്തത്രേ!

വിത്തിൻ ആൻ അവർ ഐസുരുകുന്നു.... യന്ത്രം കറക്ടായി ബോൾട്ടുകളിൽ പ്ലേയ്സാവുന്നു!
 ആനന്ദേട്ടനെ തമിഴൻ ചീഫ് എഞ്ചിനീയർ അപ്പോത്തന്നെ വിളിച്ച് ഉറുമ്പടക്കം കെട്ടിപ്പിടിച്ച് ".... വേറെ വേറെ വേറെ ലെവൽ!  നീങ്കെ റൊമ്പ പ്രമാദമാന മനിതൻ.... " ന്ന് അഭിനന്ദിക്കുന്നു.

പിന്നൊരിക്കൽ കമ്പനി കോമ്പൗണ്ടിൽ താഴ്ന്നു പോയ ഒരു ട്രക്കിന്റെ  ടയറിന് ചുറ്റും വടം കെട്ടി കുരുക്കിട്ട് മറ്റേ എൻഡ് അടുത്തുള്ള  തെങ്ങേൽ വലിച്ച് കെട്ടി ഒന്ന് ആക്സിലേറ്റർ ചെയ്തപ്പോ വടം ടയറിൽ ചുറ്റിക്കയറി വണ്ടി കുഴിയിൽ നിന്നും ചാടിപ്പോന്നതിന്റെ പിന്നിലുള്ള മെത്തേഡിന്റെ പേറ്റന്റ് ആനന്ദേട്ടന് ഇന്നും സ്വന്തമത്രേ!

അന്നത്തെ ആ നോർത്തിന്ത്യക്കാരൻ ട്രക്ക് ഡ്രെവറുടെ ഇൻവിറ്റേഷന്റെ ബലത്തിലാണ് ആനന്ദേട്ടൻ ആരോടും പറയാതെ ഒരൂസം  അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും കേരളാ എക്സ്പ്രസ്സിൽക്കയറിപ്പോയതും നോർത്തിന്ത്യയിലെവിടെയോ കോഫീ ഹൗസിൽ ജോലി കിട്ടണതും.

രണ്ടു മൂന്ന് കൊല്ലം കഴിഞ്ഞവിടെ  നിന്നുമുള്ള ആദ്യത്തെ വരവിൽത്തന്നെയാണ് ആനന്ദേട്ടൻ വിലാസിനിയേച്ചിയെ കല്ല്യാണം കഴിച്ചതും ഹണിമൂൺ തീരണേന് മുൻപേ തിരിച്ച് പോയതും. പിന്നീടുള്ള ഒരോ ആറു മാസത്തിലും ആനന്ദേട്ടൻ കേരളാ എക്സ് പ്രസ്സിൽ വന്നിറങ്ങി. ആ ദാമ്പത്യ വല്ലരിയിൽ രണ്ട് വർഷത്തെ ഗ്യാപ്പിൽ ആനന്ദേട്ടനെ മുറിച്ച മുറി ലുക്കുള്ള കേശുവും കിച്ചുവുമുണ്ടായി.

കാര്യം കോഫി പൗഡർ എന്നാണ് പേരെങ്കിലും  സാധനത്തിൽ മൂന്ന് മടങ്ങ് വരെ ചിക്കറിയാവുന്നതിൽ തെറ്റില്ലന്നതറിഞ്ഞിട്ടാണോന്നറിയില്ല  പറയണതിൽ യാഥാർത്ഥ്യം ചില സമയങ്ങളിൽ ഇരുപത്തഞ്ചോ അതിൽ താഴെയോ വരെ,  സന്ദർഭോം സാഹചര്യോമനുസരിച്ച്, ലൈറ്റായി പോകുമായിരുന്നു  എന്നതൊഴിച്ചാൽ ആ പ്രദേശത്തെ  വീട്ടമ്മമാർക്കൊരു മാതൃകാരത്നമായിരുന്നു വിലാസിനിയേച്ചി.

ഏരിയേലാദ്യം കളർ  ടി വി,  മിക്സി, ഗ്രയ്ന്റർ, മെക്രോവേവ് അവൻ, സ്പിളിറ്റേസി, തുടങ്ങി ഫുള്ളി ആട്ടോമാറ്റിക്ക്  വാഷിങ്ങ് മെഷീനും,  ഡബിൾ ഡോർ ഫ്രിഡ്ജും, ബിഎസ് എൻ എല്ലിന്റെ ലാൻഡ് ലൈൻ കണക്ഷൻ വരെയും ആദ്യമെടുത്തത്  തങ്ങളാന്ന കാര്യം പുതിയതായി ആരെ പരിചയപ്പെട്ടാലും വിലാസിനിയേച്ചി സൂചിപ്പിക്കാൻ മറക്കാറില്ല. ബാത്തറ്റാച്ച്ട് ബെഡ്റൂം എന്ന കൺസെപ്റ്റ് തന്നെ നാട്ടിൽ ഇൻട്രൊഡ്യൂസ് ചെയ്തത് തന്നെ ചേച്ചിയായിരുന്നത്രേ!

മാസാമാസം ചേച്ചി എറണാകുളത്തെ ബ്യൂട്ടി പാർലറിൽപ്പോയി പുരികം ത്രെഡ്  ചെയ്തു, ഫേഷ്യൽ ചെയ്തു, ഡെയ്ലി പല്ല് തേച്ചതിന് ശേഷം സിംഗിൾ കോട്ട് ലിപ്സ്റ്റിക്ക് പുരട്ടി, ഐ ലൈനറിട്ട് കണ്ണെഴുതി, ശിങ്കാറിന്റെ സ്റ്റിക്കർ പൊട്ട് തൊട്ടു , യു കട്ടിൽ മുടി വെട്ടിയിട്ടു കൂടുതൽ സുന്ദരിയായി. വീടിന് പുറത്തേക്കിറങ്ങിയപ്പോഴെല്ലാം കിടിലൻ കോട്ടൺ സാരികൾ  അയേൺ ചെയ്ത് ഭംഗിയാക്കിയത്  മാറി മാറിയുടുത്തു. ജീവിക്കാണെങ്കി വിലാസിനിയെപ്പോലെ ജീവിക്കണം എന്നൊക്കെ നാട്ടിലെ സ്ത്രീകൾ അസൂയപ്പെട്ടു. "ഇന്ത്യൻ കോഫി ഹൗസിലെ ഒരു സീനിയർ മാനേജറുടെ ഭാര്യ ഇത്തിരി ഗറ്റപ്പിലൊക്കെ നടന്നിലെങ്കി ആനന്ദേട്ടനല്ലേ അതിന്റെ കേട്" ന്നായിരുന്നു ചേച്ചിടെ ലൈൻ.

ഒരൂസം വഴീ വച്ച് കണ്ടപ്പോ "തിരുവനന്തപുരത്ത് പോണൂ  ചേച്ചി, ഒരു ടെസ്റ്റുണ്ട്'' ന്ന് പറഞ്ഞപ്പോഴാ  അവിടെ ജേണലിസ്റ്റ് ട്രയിനിയായിരുന്ന  അനിയനെക്കുറിച്ച്  "ടാ എന്തെങ്കിലും ആവശ്യണ്ടങ്കിപ്പറയണംട്ടാ... എന്റെ അനിയനവിടെ  പത്ര പ്രവർത്തകനാ"ന്ന് ചേച്ചി എന്നോട്  പറയണത്.

"ആഹാ, പത്ര പ്രവർത്തകനാണോ?" ''ഏതാ പത്രം?'' ന്ന്  ആകാംക്ഷ അടുക്കാനാവാതെ ചോദിച്ച എന്നോട്  " തനിനിറം ! " ന്ന് അഭിമാനത്തോടെ പറഞ്ഞ സീനിലാണ് ഞാൻ ചേച്ചിയെ അവസാനമായിക്കണ്ടത്.
പിന്നെ ഓരോരോ തിരക്കായി ഞാൻ നാട്ടിലധികമുണ്ടായിട്ടില്ല. കുറെ നാൾ കഴിഞ്ഞാണ് പിന്നെ ചേച്ചിയെക്കുറിച്ച് കേൾക്കണത്.

ഒരൂസം ടീവില് കോഫി ഹൗസിന്റെ ഏതോ പ്രോഗ്രാമുണ്ടെന്നും ആനന്ദേട്ടനെ ഷൂട്ട് ചെയ്ത്  കൊണ്ടോയിട്ടുണ്ടെന്നും ആള് ഫോൺ ചെയ്ത് പറഞ്ഞപ്പോഴാണ് വിലാസിനിയേച്ചി എന്നാപ്പിന്നെ പ്രോഗ്രാമിന്  തന്റെ വക പ്രമോ കൂടി ഇരുന്നോട്ടെ എന്ന് കരുതി  പരിസരത്തെ ഓരോ വീട്ടിലും കയറിയിറങ്ങിപ്പറയേം അറിയാവുന്ന നമ്പറിലൊക്കെ വിളിച്ച് പറയേം ചെയ്തത്.

ചേച്ചിയും ഫ്രണ്ട്സും  അന്നു വൈകീട്ട് ആറുമണിക്ക് ചക്ക വറുത്തതും ചായയുമൊക്കെ ഉണ്ടാക്കി അയൽപക്കക്കാരെ വിളിച്ച് പ്രോഗ്രാം കാണാനിരുന്നു. ആനന്ദേട്ടൻ ഏരിയാ മാനേജരായതോണ്ട് അര മണിക്കൂർ പ്രോഗ്രാമിന്റെ  പത്ത് മിനിറ്റെങ്കിലും ആളെ കാണിക്കുമായിരിക്കും എന്ന്  പ്രോഗ്രാം തുടങ്ങിയപ്പോഴേ വിലാസിനിയേച്ചി ഉറക്കെ ആത്മഗതിച്ചു.

പ്രോഗ്രാം തുടങ്ങി കോഫി ഹൗസിന്റെ ചരിത്രം സേവനങ്ങൾ ജനപ്രിയത തുടങ്ങിയവയിലൂടൊക്കെ സഞ്ചരിച്ച് അവസാനത്തെ അഞ്ച് മിനുട്ടിൽ താഴെയായിട്ടും ആനന്ദേട്ടന്റെ മുഖം മാത്രം കണ്ടില്ലല്ലോന്ന് വറീഡായ ചേച്ചിയെയും കോറസിനേയും ഞെട്ടിച്ചു കൊണ്ടാണ്  ഫിനിഷിങ്ങ് പോയന്റിനോടടുപ്പിച്ച് ആനന്ദേട്ടനെ ക്ലോസപ്പിൽ കാണിച്ചത്.

രോമാഞ്ചം കൊണ്ട് ചേച്ചി സെറ്റിയിൽ ഒന്നൂടി എണീറ്റിരുന്നു കൂട്ടത്തിൽ "കേശൂട്ടാ ആ മാലപ്പടക്കത്തിന് തീ കൊടുത്തോട്ടാ" ന്ന് കേശൂനോട് വിളിച്ചു പറയേം ചെയ്തു.

"തികച്ചും സാധാരണക്കാരനായ എന്റെ ജീവിതം  കോഫി ഹൗസ്   മാറ്റി മറിച്ചു... '' എന്നൊക്കെ ആനന്ദേട്ട പറഞ്ഞ് തുടങ്ങിയതിനിടെ പുറത്ത് മാലപ്പടക്കത്തിന് തീ പിടിച്ചു !

ക്രമേണ ക്യാമറ സൂമൗട്ടായി, ആനന്ദേട്ടൻ ഒരു സമാവാറിനടുത്തേക്ക് നീങ്ങി, പരിചയ സമ്പന്നനായ ഒരു ടീ മാസ്റ്ററുടെ  കൈവഴക്കത്തോടെ നീട്ടിയടിച്ച്  ചായയുണ്ടാക്കുന്നതിനിടെ ആൾ ക്യാമറയിലേക്ക് നോക്കി  "ഞാൻ കഴിഞ്ഞ പത്തു പതിനഞ്ച്  വർഷമായി ഇവിടെ ടീ മാസ്റ്ററാണ്......
ഈ ജോലി ചെയ്ത്  നാട്ടിൽ ഞാൻ നല്ല വീടു നിർമ്മിച്ചു......
എന്റെ കുട്ടികൾ നല്ല സ്കൂളുകളിൽ പഠിക്കുന്നു.....
എന്റെ ഭാര്യ അഭിമാനത്തോടെ ജീവിക്കുന്നു... ഞങ്ങൾക്ക് എല്ലാം തന്നത് കോഫി ഹൗസാണ്... " ന്നൊക്കെ പറഞ്ഞ് തീരുമ്പോഴേക്കും  ഇരുന്നിരുന്ന കസേരയോടെ   വലത് വശത്തേക്ക് ഒരൊറ്റ വീഴ്ച്ചയായിരുന്നത്രേ വിലാസിനിയേച്ചി.

 "നീ ആളവിടെ വല്യ   മാനേജരാണെന്നല്ലേ പറഞ്ഞേ വിലാസിനി.. '' ന്ന് ക്ലോസ് ഫ്രണ്ട് വിമലേടത്തി ചോദിച്ചതോ, ഉണ്ടാക്കിയ ചായ സോസർ സഹിതം ക്യാമറയിലേക്ക് നീട്ടി "കോഫി ഹൗസ് എന്റെ അഭിമാനം " എന്ന് പറഞ്ഞ് പ്രോഗ്രാമിന്റെ ക്ലോസിങ്ങിൽ  സക്രീനിൽ  ഫ്രീസ് ചെയ്ത ആനന്ദേട്ടന്റെ മുഖമോ  കേട്ടിട്ടോ കണ്ടിട്ടോണ്ടാവില്ല !

അപ്പോഴാണ് ചേച്ചീടേം ചേട്ടന്റേം ലാസ്റ്റ് പ്രോഡക്ട് കിച്ചു വന്നിട്ട്  " അത് ശരി അമ്മ ഇവിടെ കിടന്നുറങ്ങാണോ?? അടുത്ത മാല പടക്കത്തിന് ഞാൻ തീ കൊടുത്തോട്ടെ  ന്ന് ചോയ്ച്ചത് കേട്ടില്ലേ?" ന്ന് ചോദിച്ചത്.

എന്തായാലും, ആ സംഭവത്തിന് ശേഷം വീടും സ്ഥലോം വിറ്റ് എങ്ങോട്ടോ അബ്സ്കോണ്ടിങ്ങാവണവരേക്കും ക്ലോസ് ആലെയ് വിമലേച്ചിയോടു പോലും വിലാസിനിയേച്ചി മിണ്ടീട്ടില്ല!  ഡെയ്ലി കേരള എക്സ്പ്രസ് അങ്കമാലി വഴി വന്നു പോയിരുന്നെങ്കിലും ആനന്ദേട്ടൻ വന്നിറങ്ങണത് പിന്നെ നാട്ടിലാരും കണ്ടിട്ടൂല്ല!!

No comments: