ബാംഗ്ലൂര് ജോലി ചെയ്യണ ടൈമിൽ, ഫ്രീസറീലാണോ തലേന്ന് കിടന്നുറങ്ങിയേന്ന് ഡൗട്ട് തോന്നണതരം തണുത്ത് വിറങ്ങലിച്ച ഒരു ഡിസബർ പുലർച്ചയ്ക്ക്, ഐശ്വര്യാ റായിയോടൊപ്പം മൂന്നാറില് ടൂറ് പോയീന്നുള്ള സ്വപ്നത്തിന്റെ സ്ലോമോഷൻ സോങ്ങ് സ്വീക്വൻസ് അതിന്റെ അത്യന്തം റൊമാന്റിക്കായ മൊമൻറ്റിലെത്തിയപ്പോഴാണ് ഡോർ ബെൽ 'കട്ട്' വിളിച്ചത്. ഛെ!
സ്പ്പോട്ടില് സ്വപ്നം ഫ്രീസ് ചെയ്ത് ബുക്ക്മാർക്ക് വച്ച് മടക്കി ലെറ്റിട്ടു.
സമയം നാലര കഴിഞ്ഞിട്ടേയുള്ളൂ..
'ആരാപ്പാദ് ഈ പുലർച്ചക്ക്' ന്നോർത്ത് ഡോർ തുറന്നു.
പുറത്തിരുട്ടാണ്...
ആ ഇരുട്ടിൽ സെക്കന്റ് ഫ്ലോറിലെ എന്റെ ക്വാർട്ടറിനു നേരെ താഴെ ഫസ്റ്റ് ഫ്ലോറിലെ ക്വാർട്ടറിൽ താമസിക്കുന്ന രമ്യ പരിഭ്രമിച്ച് നിൽക്കുന്നു. തനിച്ച് താമസിക്കണ അവിവാഹിതയും സുന്ദരിയുമാണ് ടി.ജി.രവിയുടെ കയ്യീന്ന് കുതറിയോടി വന്ന ജയഭാരതി മോഡിൽ നിൽക്കണത്.
എന്തോ അപകടം മണത്ത് "എന്ത് പറ്റി രമ്യേ? ആരാണവൻ??" എന്നും ചോദിച്ച് പുറത്തേക്ക് ചാടിയിറങ്ങി ആക്ഷൻ ഹീറോയാവാനെടുത്ത ഡിസിഷ്യൻ മിനിമം കോസ്റ്റ്യൂമിലാണല്ലോന്നോർത്ത് ക്യാൻസൽ ചെയ്ത ഞാൻ, ഡോറിലൂടെ തല മാത്രം പുറത്തേക്കിട്ട് "എന്തിറ്റാണ്ടായേ ?" എന്ന് മാത്രം ചോദിച്ചു.
"ഗ്രൗണ്ട് ഫ്ലോറിലെവിടെയോ പൈപ്പ് പൊട്ടീട്ടുണ്ട്. വെള്ളം ചീറ്റണ ശബ്ദം കാരണം രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല. ആ കോർണർ മുഴുവൻ ഇരുട്ടാണ്. തനിച്ച് പോയി വാൽവടക്കാൻ പേടിയാ. ജസ്റ്റൊന്ന് കൂടെ വന്നാ മതി വാൽവ് ഞാനടച്ചോളാം" ന്ന് രമ്യ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
ഞാൻ "ദേ വരണൂന്ന് " പറഞ്ഞ് ഡ്രസ് മാറി ഡോറും ചാരിയിറങ്ങി. രമ്യ മുന്നിലും ഞാൻ പിന്നിലുമായി സ്റ്റെപ്പിറങ്ങുമ്പോഴാണോർത്തത്,
മുകളിലെ ടാങ്കുകളിലേക്കുള്ള പൈപ്പുകൾ പോകുന്നത് ബിൽഡിങ്ങിന്റെ ആളുകൾ സാധാരണയായി അങ്ങിനെ പോകാത്ത ഇരുണ്ട സൈഡിലാണ്.
വിവാഹിതനും ഒന്നിലധികം തവണ പ്രായപൂർത്തിയായ യുവാവായ ഞാനും അവിവാഹിതയും ജസ്റ്റ് പ്രായപൂർത്തിയായ യുവതിയായ രമ്യയും ചേർന്ന് അസമയത്ത് ആളൊഴിഞ്ഞ ഭാഗത്തെ ഇരുട്ടിലേക്ക് പോയത് പൈപ്പിന്റെ വാൽവടക്കാനാണെന്ന് പറഞ്ഞാ മിനിമം കോമൺ സെൻസുള്ള ആരെങ്കിലും വിശ്വസിക്കോന്നൊരു കൺഫ്യൂഷൻ തോന്നിയോണ്ടാണ്
"അല്ലെങ്കി രമ്യ പോയ്ക്കോ ... വാൽവ് ഞാനടച്ചോളാ" മെന്ന് ഞാൻ പറഞ്ഞത്.
രമ്യ വരാന്ന് രണ്ട് മൂന്ന് വട്ടം നിർബന്ധപൂർവ്വം പറഞ്ഞെങ്കിലും സംശയാസ്പദമായ സീനിൽ ഞങ്ങളെക്കണ്ടെന്ന് ആരെങ്കിലും അന്ന് നാട്ടിലായിരുന്ന ശ്രീയുടെ ജനറൽ നോളജ്നൊരു മുതൽക്കൂട്ടായിക്കോട്ടെന്ന് വിചാരിച്ച് ഫോൺ ചെയ്തെങ്ങാനും പറഞ്ഞാൽ?? ആ ഒരു ചിന്തേടെ സ്പാർക്ക് കിട്ട്യേതും എന്താ അല്ലിക്കാഭരണമെടുക്കാൻ ഞാൻ കൂടിപ്പോയാൽ എന്ന് ഗംഗ നകുലനോട് ചോദിച്ച അതേ സോഫ്ട് ടോണിൽ "വേണ്ടാ വരണ്ടാ! എന്തിനാ വരണേ? " ന്നൊക്കെ ഞാൻ ചോദിച്ചത് കൊണ്ടാവണം രമ്യ മിഷൻ ക്യാൻസൽ ചെയ്ത് അവളുടെ ക്വാർട്ടറിൽ കയറി വാതിലടച്ചത്. സില്ലി ഗേൾ!
ഗ്രൗണ്ട് ഫ്ലോറിലെ പ്ലമ്പിങ്ങ് ഏരിയയിൽ ചെന്നതും മൊബെൽ ഫോൺ ലൈറ്റിൽ സിറ്റ്വേഷൻ അസസ്മെന്റ് നടത്തി.
ഗ്രൗണ്ട് ഫ്ലോറിലെ കോമൺ ലൈനിലൂടെ ഹൈപവറിൽ പമ്പ് ചെയ്യുന്ന വെള്ളം ടി-ജോയന്റ്കൾ വഴി പാരലൽ പൈപ്പുകളിലൂടെ നാല് നിലകൾക്കു മുകളിലെ ടെറസിലെ കോർട്ടറൊന്നുക്ക് ഒന്ന് എന്ന നിലയിൽ സ്ഥാപിച്ചിരിക്കുന്ന നിരവധി ടാങ്കുകളിലേക്ക് പോകുന്നു. അതിലൊന്നിന്റെ ജോയന്റ്, കറക്ട് ഫസ്റ്റ് ഫ്ലോറിലെ രമ്യയുടെ ക്വാർട്ടറിന്റെ വിൻഡോയുടെ സൈഡിലുള്ളത്, ലീക്ക് ചെയ്ത് വിൽഡോ പെയിനിലിടിച്ച് അതിഭീകര ശബ്ദമുണ്ടാക്കുന്നു. പക്ഷേ, ചെറിയ ഒരൊറ്റ ലീക്കേയുള്ളൂ, വാൽവടക്കേണ്ടാവശ്യമൊന്നുമില്ല. പെപ്പ് ജസ്റ്റ് ഒന്ന് തിരിച്ചിട്ട് തള്ളിയൊന്നുയർത്തിയാ മതി സംഗതി പാക്കായിരുന്നോളും. സ്പോട്ടില് ലീക്കും നിന്നോളും.
എഞ്ചിനീയറിങ്ങ് തന്നെ തിരഞ്ഞെടുത്ത് പഠിച്ചതിൽ ആ നിമിഷത്തിൽ എനിക്ക് വല്ലാത്ത അഭിമാനംതോന്നി.
കാലുകൾ രണ്ടും നാൽപ്പത്തഞ്ച് ഡിഗ്രി ആങ്കിളിൽ അകത്തി വച്ച് സീറ്റിങ്ങാക്കിയ ശേഷം കൈകൾ രണ്ടും പൈപ്പിൽ ചേർത്ത് പിടിച്ച് മുകളിൽ ലീക്ക് ചെയ്തു കൊണ്ടിരിക്കുന്ന വാട്ടർ സ്പ്രേ ദേഹത്ത് വീഴാത്ത വിധം ബോഡി അലൈൻ ചെയ്ത് പിടിച്ച് പ്രൊസീജിയറിലെ ആദ്യ ഐറ്റമായ "പെപ്പ് വലത്തോട്ട് തിരി" തുടങ്ങിയതും, പിടിച്ചോണ്ടിരുന്ന പൈപ്പിന്റെ ബേസ് താഴത്തെ മെയിൻ പൈപ്പിൽ നിന്നും വിട്ട്, അതിലെ ഹൈ-പവർ വാട്ടർ സ്ട്രീം നാലാം നിലയോളം ഉയർന്ന് ഒരു വാട്ടർ ഫൗണ്ടെയ്ൻ ആയി മാറിയതും, പണ്ട് മൈസൂർ ടൂറിന് പോയപ്പോക്കണ്ട വാട്ടർ ഫൗണ്ടെയ്ന് നടുവിലെ, മരംവെട്ട് കാരന്റെ കഥയിലെ, 'മഴുവേന്തിയ ജലദേവത' ശിൽപ്പം പോലെ ഞാൻ മാറിയതും സ്പ്ലിറ്റോ ഫേ സെക്കന്റിലായിരുന്നു. കൈയ്യിൽ മരംവെട്ട്കാന്റെ മഴുവിന് പകരം മൂന്നിഞ്ചിന്റെ പന്ത്രണ്ടടിയോളം നീളമുണ്ടായിരുന്ന പി.വി.സി പൈപ്പായിരുന്നൂന്ന് മാത്രം!
പ്ലമ്പിങ്ങ് ചെയ്തത് പഴേ സിലബസുകാരാരെങ്കിലുമായിരുന്നിരിക്കണം അല്ലെങ്കിലിങ്ങനെ വരേണ്ടതല്ല.
ആ ഇരുട്ടത്ത് തപ്പി പിടിച്ച് മെയിൻ വാൽവ് ടേണോഫ് ചെയ്ത്, കൊടും തണുപ്പത്ത് വിറച്ച് വിറച്ച് സെക്കറ്റ് ഫ്ലോറിലേക്ക് പോണ വഴിയാണ് പത്രമിടാൻ വന്ന ഹിന്ദിക്കാരൻ ചെക്കൻ
" സാബ്ജി, ആപ് ഭി ജോഗിങ്ങ് കർനേലഗാ? "
ന്ന് ചോദിച്ചത്. ഞാൻ ജോഗിങ്ങ് കഴിഞ്ഞ് വിയർത്ത് കുളിച്ച് തിരിച്ച് വരാണെന്നാവും ലവൻ വിചാരിച്ചത്. അരേ ബേവ് കൂഫ്, ഹിന്ദിയിലെ അൺ പാർലിമെന്ററി വിഭാഗത്തിൽ ഞാനൽപ്പം വീക്കായിപ്പോയത് നിന്റെ ഭാഗ്യമെന്ന് മനസീപ്പറഞ്ഞ് ക്വാർട്ടറിന്റെ ഡോറ് തുറന്നകത്ത് കയറുമ്പോഴാണ് എനിക്കാ വേദനിപ്പിക്കുന്ന സത്യം മനസിലായത്.
എന്റെ രണ്ട് രണ്ടര മണിക്കൂർ ഉറക്കോം മുന്നാറിലെ ചില്ലിങ്ങ് ഹാങ്ങൗട്ടുകളൊന്നിൽ ഫ്രീസ് ചെയ്ത് ബുക്ക്മാർക്ക് ചെയ്ത് വെച്ച ഐശ്വര്യാറായിയേയും എനിക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.
അതിനേക്കാൾ ഭീകരമായത് ഇതൊന്നുമറിയാതെ തൊട്ട് താഴത്തെ ക്വാർട്ടറിൽ രമ്യ കമ്പളിപ്പുതപ്പും വലിച്ചിട്ട് ഗാഡഗാഡം കൂർക്കം വലിച്ചുറങ്ങായിരിക്കും എന്ന ചിന്തയായിരുന്നു.
3 comments:
കലക്കീണ്ട്ട്ടാ...
ഈ ബ്ലോഗ് ഇന്നാണ് ഞാൻ കാണുന്നത്... ഫേസ്ബുക്ക് വഴി...
അഭിനന്ദനങ്ങൾ...
thank you :)
Super
Post a Comment