വരവ് :



Monday, April 15, 2019

ആദ്യരാത്രി

പൂനെയിലെ ട്രയിനിങ്ങ് ടൈമിലെ മെൻസ് ഹോസ്റ്റലിൽ സുരേഷായിരുന്നെന്റെ റൂമേറ്റ്. ഹൈദ്രാബാദിലെ മെഡിക്കൽ എക്സാമിനേഷന്റെ ടൈമിലായിരുന്നു ഞങ്ങളുടെ ഫസ്റ്റ് മീറ്റ്.

ഫ്ലാഷടിക്കണ ടൈപ്പ്  ചിരിയും ചടുലമായ ബോഡി ലാംഗേജും വൺ ഇസ് റ്റു വൺ  മിക്സ് ചെയ്തെടുത്ത ചില്ലിട്ട് വക്കാൻ തോന്നണ പെരുമാറ്റം, കൂടെ നിക്കണോർക്കും കൂടി കട്ടക്കാത്മവിശ്വാസം തോന്നിപ്പിക്കണ പോസറ്റീവ് എനർജി തുടങ്ങിയ കാരണങ്ങളാൽ  ഫസ്റ്റ് മീറ്റിൽത്തന്നെ ഞാനവന്റ നമ്പർ വൺ ഫാൻ ആയി മാറുകയായിരുന്നു.

നാള്കൾക്ക് ശേഷം  ട്രയിനിങ്ങിനായി പൂനെയിലെത്തിയ ടൈമിൽ റൂമേറ്റായി ഞാനവനെ റിക്വസ്റ്റ് ചെയ്തെടുത്തത് മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും കല്ലിനുമെന്തെങ്കിലും സൗരഭ്യമുണ്ടാവാണേൽ ആയിക്കോട്ടെ എന്ന്  കരുതി മാത്രായിരുന്നു.

ഓഫീഷ്യൽ സ്പീച്ചുകളും പ്രൊസീജിയേഴ്സും മൾട്ടി കോഴ്സ് ഡിന്നറും കഴിഞ്ഞ് ഇരുട്ടി ഹോസ്റ്റലിലെത്തിയ ഉടനെ എങ്ങിനെയെങ്കിലും കിടന്നുറങ്ങിയാൽ മതിയെന്നായിരുന്നെനിക്ക്!

ഒരു ഇൻഹേലർ ഞങ്ങളുടെ രണ്ട് കട്ടിലുകൾക്കിടയിലുണ്ടായിരുന്ന ടീ പോയിലെടുത്ത് വച്ചിട്ട് 
"ഭയങ്കര തണുപ്പല്ലേ ഇവിടെ.... എനിക്ക് ആസ്മേടെ പ്രോബ്ലണ്ട് ...എന്തെങ്കിലും ആവശ്യം വരാണേൽ ഒന്ന് ഹെൽപ്പ് ചെയ്യണംട്ടാ" ന്നവൻ പറഞ്ഞത് ഞാൻ ഉറക്കത്തിലേക്ക് സ്ലിപ്പാവണേന്റ ജസ്റ്റ് മുൻപാണ്.

വൈകാതെ സിൻഘട്ട് മലനിരകളിൽ നിന്നു മഞ്ഞിറങ്ങി വന്ന് കുളിരിന്റെ പുതപ്പിട്ടെന്നെ മൂടി,  ഘടക് വാസ്ല ലേയ്ക്കിൽ നിന്നും തണുത്ത കാറ്റ് വന്നെന്നെ  തഴുകി.  ആ കംഫർട്ടബിൾ ആമ്പിയൻസിൽ ക്കിടന്ന്  ഞാൻ  പോത്ത് പോലുറങ്ങി!
വോവ് ! എത്ര പ്രശാന്ത സുന്ദര സുരഭില രാത്രി!!

പാതിരാത്രി കഴിഞ്ഞെപ്പോഴോ ആണ്      ഉറക്കം ക്രൂസ് മോഡിലിട്ട് സ്മൂത്തായങ്ങിനെ പോയ്ക്കോണ്ടിരുന്ന ഞാൻ എന്തോ അപശബ്ദം കേട്ട് സഡൻ ബ്രേക്കിട്ടത് ! ആദ്യം കേട്ട ശബ്ദത്തിന് എസ് കോർട്ടായി ആരുടെയോ ഞരക്കങ്ങളും മൂളലുകളും!

നമുക്ക് പരിചയമില്ലാത്ത ഏരിയയാണ്, സ്ഥലത്തെ പ്രധാന യക്ഷിയോ രക്തരക്ഷസോ  വിൻഡോ സൈഡിൽ കിടന്നിരുന്ന സുരേഷിന്റെ നെഞ്ചത്ത് കേറിയിരുന്ന് വരാനിരിക്ക്യണ ഭീകരരാത്രികളുടെ ടീസറു റീലീസ് ചെയ്തതാണെങ്കിലോ? എന്തായാലും സാധനം നമ്മുടെ നെഞ്ചത്തേക്ക് ചാടണേന് മുൻപേ ഞാൻ ചാടിയെണീറ്റ് ലൈറ്റിട്ടു. 

ലൈറ്റ് തെളിഞ്ഞപ്പോഴാണ് ബെഡിൽ നിന്നും ടീപ്പോയിലേക്ക് കൈ നീട്ടിയെത്തിക്ക്യാൻ ശ്രമിക്കണ സുരേഷിനെക്കണ്ടത്. ദൈവമേ, ആസ്മ! 

കൈ എത്താതെ സുരേഷ് ഞെരിപിരി കൊള്ളുകയാണ്. ഒറ്റച്ചാട്ടത്തിന് ടീ പോയിലിരുന്ന ഇൻ ഹേലറെടുത്ത് ഞാൻ സുരേഷിന്റെ വായിൽ തിരുകി. വലിക്കെടാ .... ആഞ്ഞ് വലിക്ക്! ഞാൻ അലറി.

എന്റെ  അലർച്ചകേട്ടവനുണർന്ന് ഇൻഹേലറിനേയും എന്നെയും ഒന്നിച്ച് തട്ടിത്തെറിപ്പിച്ച്   ഉറക്കം മുറിഞ്ഞ നിരാശയോടെ അലറി "എന്തുവാടേ ..ഒറങ്ങാനും സമ്മതിക്കില്ലേ?"

വീണിടത്ത് കിടന്ന് "ടാ, നീ ആസ്മ വന്ന് ചത്തേനെ... കറക്ട് ടൈമിന് കണ്ടത് നിന്റെ ഭാഗ്യം!"
ന്ന് ഞാൻ പറഞ്ഞതിനുത്തരമായി  ഫസ്റ്റ് നൈറ്റിലെ എൻട്രി സീനിലെ നവവധുവിനെപ്പോലെ പാതി നാണത്തിൽ പുതഞ്ഞ് "അതാസ്മയൊന്നുമായിരുന്നില്ലടാ... സ്വപ്നം കണ്ട് കിടക്കായിരുന്നൂ.... ഈ ടീപോയിൽ നിറയെ ലഡൂം ജിലേബീം നെറച്ച് വച്ചിരിക്ക്യണൂന്നൊരു സ്വപ്നം " ന്നവൻ പറഞ്ഞത്.

ഓ... അപ്പോ ലവൻ ബെഡിൽ ക്കിടന്ന് ടീപ്പോയിലെ ലഡു തപ്പിയതിനെയാണ് ഞാൻ ആ സ്മയെന്ന് കരുതിയീപ്പെടാപ്പാട് പെട്ടത്!

തിരിച്ചൊന്നും പറയാൻ നിന്നില്ല. തികഞ്ഞ ശാന്തതയോടെ  എണീറ്റ് ലൈറ്റോഫ് ചെയ്ത് പുതപ്പ് തലവഴി വലിച്ചിട്ട് ഞാൻ ഉറക്കം കാത്ത് കിടന്നു.

തെറ്റ് എന്റെ ഭാഗത്താണ്. അവന്റെ അമ്മൂമ്മേടെ ലഡു ! നാളത്തന്നെ റൂം മാറാനുള്ള റിക്വസ്റ്റിടണം!!

സുന്ദര സുരഭിലമാകേണ്ടിയിരുന്ന  പൂനെയിലെ എന്റെ ആദ്യരാത്രി അങ്ങിനെയാണ് വെറും ഒരു പ്ലേറ്റ് ലഡുവിനാൽ അലങ്കോലപ്പെട്ട് പോയത്!

No comments: