വരവ് :



Saturday, December 7, 2019

റണ്ണറപ്പ്

അഞ്ചാം ക്ലാസിലെ  ഓണ പരീക്ഷയുടെ അവസാനത്തെ പരീക്ഷ കഴിഞ്ഞ് ഒരുത്രാടത്തലേന്ന് തുമ്പപ്പൂ പൊട്ടിക്കാനോടി വീട്ടിലെത്തിയ ടൈം!

ബാഗ് വലിച്ചെറിഞ്ഞ് ചായ പോലും കുടിക്കാതെ ഒരൊറ്റ ഓട്ടമായിരുന്നു ചന്ദ്രേട്ടന്റെ  പറമ്പിലേക്ക്. നേരത്തേ  ചെന്നില്ലങ്കിൽ  തുമ്പയും തുമ്പിയുമൊന്നുമുണ്ടാവില്ലവിടെ.

ചെന്ന് കഴിഞ്ഞപ്പോഴാണ്  തുമ്പയുടെ തുമ്പൊക്കെ ആരോ നുള്ളിപ്പോയെന്ന് മനസിലായത്! അപ്പോ, ഇത്തവണ ഓണത്തിനും തുമ്പ മിസ്സ് ചെയ്യും.
തുമ്പയില്ലാതെ ഓണത്തിനെന്ത് പൂക്കളം ?

അപ്പോഴാണ് ചന്ദ്രേട്ടന്റെ പറമ്പിനോട് ചേർന്ന് ഒരാളുയരമുള്ള ബുഷൊക്കെ വച്ച് നാലതിരും തിരിച്ച രാഘവേട്ടന്റെ പറമ്പിനെക്കുറിച്ചോർത്തത്. മൂന്നാല്  മാസം അവിടെ വീടിനുള്ള ഫൗണ്ടേഷൻ  പണിയണ സമയത്ത്  കുറെ തുമ്പക്കടകൾ നിക്കണത് കണ്ടതാണ്.
സംഗതി മരത്തിന്റെ ഗേറ്റൊക്കെയുണ്ടായിരുന്നെങ്കിലും ഒരു പത്ത് വയസ്കാരന്  നുഴഞ്ഞ് കയറാനുള്ള വഴിയൊക്കെ ബുഷ്ഷിനിടയിലുണ്ടായിരുന്നു.

അനാഘാത തുമ്പക്കുടങ്ങൾ എന്നെ മാടി വിളിച്ചു. തുമ്പമാത്രല്ല, മന്ദാരവും,  മാങ്ങനാറിയും, കുറ്റിമുല്ലയും, ചെമ്പരത്തിയും, ഗന്ധരാജനുമുണ്ടായിരുന്നവിടെ. ഒന്ന് രണ്ട് തുമ്പക്കുടമൊക്കെ നുള്ളിക്കഴിഞ്ഞപ്പോഴാണ് അവിടെ ഫൗണ്ടേഷന് കുഴിക്കണേനെടയില്  അവരുടെ ഫാമിലിയിൽ പണ്ടെങ്ങോ മരിച്ചു പോയ ഒരമ്മൂമയുടെ തലയോട്ടി പണിക്കാർക്ക്  കിട്ടിയതോർമ്മ വന്നത്.

ദൈവമേ... ആ അമ്മൂമ്മയെങ്ങാൻ നമ്മള് അതിക്രമിച്ച് കയറീത് ഇഷ്ടമാവാണ്ട് ഇവിടെങ്ങാൻ വന്ന് നിക്കണണ്ടാവോന്ന് വിചാരിച്ച് തലയുയർത്തിയതും ജീവിതത്തിലാദ്യമായി അവിശ്വസനീയമായ ഒരു കാഴ്ച്ച കണ്ട് ഞാൻ ഞെട്ടിത്തരിച്ചു.

കംപ്ലീറ്റ്  വെള്ളയണിഞ്ഞ്... നാക്ക് നീട്ടി... കണ്ണ് ചുവന്ന് ദംഷ്ട്രകളിൽ നിന്ന് രക്തമിറ്റിച്ച്.... ദാ നിൽക്കണു ചാടി വീഴാൻ ഞാനടുത്ത് ചെല്ലണത് വെയ്റ്റ് ചെയ്ത്   ബുഷ്ഷിനോട് ചേർന്ന് നിക്കണ തെങ്ങിനപ്പുറമൊരു പ്രേതം! അപ്പോ, നമ്മള് തുമ്പ നുള്ളാൻ വന്നത് അമ്മാമക്ക് ഇഷ്ടായിട്ടില്ല!

ഒരൊറ്റ ചാട്ടമായിരുന്നു.... ഹെജമ്പിന്റെ ഒളിമ്പിക്സ് റെക്കോഡ് തകർന്നിട്ടുണ്ടാവുമായിരുന്ന ആ ചാട്ടം ഞാൻ ചാടിയതിനൊപ്പം ഹൈ വോള്യത്തിൽ എനിക്കും എന്താന്ന് മനസിലാവാഞ്ഞ ഒരു ശബ്ദമുണ്ടാക്കിയതോർമ്മയുണ്ട്. "സോറിയമ്മാമേ...... റിയലി സോറി" യെന്നെങ്ങാനുമായിരുന്നിരിക്കണം.

ചാടി ലാന്റ് ചെയ്തോടത്ത് നിന്നും നിർത്താതെ ഹർഡിൽസ്കാര് ഓടണ ടൈപ്പ് ഓട്ടായിരുന്നു. അമ്മൂമ്മയുടെ ചിലങ്കയുടെ കിലുക്കം തൊട്ട്  പുറകിലുണ്ട്.

പെട്ടന്ന് ഞാൻ പുറകീന്ന് ഒരു തള്ള് കിട്ടി  കമിഴ്ന്നടിച്ച് ഒറ്റ വീഴ്ച്ചയായിരുന്നു.....ചന്ദ്രേട്ടന്റെ പറമ്പിനരികെയുള്ള കൈത്തോടിനരികെ.

ഇക്കണ്ട കാലമൊക്കെ ജീവിച്ചിട്ടും ഒരു പ്രേതത്തിന്റെ കൈ കൊണ്ട് മരിക്കാനായിരുന്നല്ലോ എന്റെ വിധി. പിടഞ്ഞെണീക്കാൻ  നോക്കണേനിടയിൽ നടുവിനടുത്ത  ചവിട്ട്  കിട്ടി.

തലയുയർത്തി നോക്കിയപ്പോ പൗലേസേട്ടന്റെ മോള് സിബിയാണ്, അനിയത്തിയുടെ ക്ലാസ്മേറ്റ് ! എന്റെ പുറത്ത് ചവിട്ടി എന്നെ ഓവർ ടേക്ക് ചെയ്ത് ഓടാണ്  സിബി...ഇവളിതിനിടയിലെവിടെന്ന് വന്നാവോ?

ചാടിയെണീറ്റ് ഓടിയൊരുകണക്കിന് വീട്ടിലെത്തിയപ്പോഴാണ് പ്രേത കഥയുടെ പിന്നാമ്പുറമറിഞ്ഞത്!

ഞാൻ പൂ പൊട്ടിക്കാനിറങ്ങണേന്റ തൊട്ട് മുൻപ് അനിയത്തിയും സിബിയും  കൂടി പൂ പൊട്ടിക്കാനിറങ്ങിയിരുന്നത്രേ!
എന്നെ പേടിപ്പിക്കാൻ അവർ  തെങ്ങിന് പുറകിലൊളിച്ച് നിന്നപ്പോഴാണ് എന്റെ എൻട്രിയും അവരെക്കണ്ട് "അയ്യോ പ്രേതം" വിളിയും ബുഷ്ഷ് ചാടിയോടലും!

പ്രേതത്തെക്കുറിച്ചുള്ള എന്റെ അനൗൺസ്മെന്റ് കേട്ട് പേടിച്ച് അവരും ഓടുകയായിരുന്നത്രേ!

സ്പ്രിന്റ് ഇനങ്ങളിലേത് പോലെ എന്നെ തൊട്ടു തൊട്ടില്ലായെന്ന മട്ടിൽ പുറകിലുണ്ടായിരുന്ന അനിയത്തീം ഫ്രണ്ടും ഞാൻ കമിഴ്ന്നടിച്ച് വീണ ഗ്യാപ്പിൽ എന്നെ ഓവർട്ടേക്ക് ചെയ്യുകയായിരുന്നു. ഭാവനയിത്തിരി കൂടുതലായോണ്ടാണ് ഞാൻ പെറ്റിക്കോട്ടിട്ടിരുന്ന അനിയത്തിക്ക്  രണ്ട് ദംഷ്ട്രയൊക്കെയുള്ളതായി കണ്ടതെന്നാണ് അന്ന്  അമ്മ പറഞ്ഞത്!

ആ ഓട്ടമൽസരത്തിൽ അനിയത്തിക്കും സിബിക്കും പുറകിൽ  സെക്കന്റ് റണ്ണറപ്പായിപ്പോയ ഞാൻ അവിടുന്ന്  വീട് മാറിപ്പോരണ വരെ ആ പറമ്പിൽ പ്രേതമുണ്ടെന്ന് തന്നെ വിശ്വസിച്ചിരുന്നു.

പിന്നൊരോണത്തിനും വീട്ടിൽ തുമ്പപ്പൂക്കളമിട്ടിട്ടില്ല!

ഇനി അന്ന്  കണ്ടത് അമ്മൂമ്മയെത്തന്നെയാണെങ്കിൽ,
അമ്മൂമ്മ അത്ര ചില്ലറക്കാരിയാവാൻ വഴിയില്ല,  നമ്മളെന്തിനാ വെറുതെ...

No comments: