വരവ് :



Monday, December 9, 2019

ദി കേരള സ്പാ

പ്ലസ്- ടൂവിന് പഠിക്കുമ്പോഴാണ് ശ്രീരാജ് സ്കൂളിൽ നിന്നും കോവളത്തേക്ക് ടൂറ് പോകണത് !

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ  നിന്നും മദാമമാർ ഒറ്റക്കും കൂട്ടായും വന്ന്,  പാടത്ത്  താറാവ് കൂട്ടം ഇറങ്ങിയ പോലെ ബീച്ചിൽ, തെക്ക് വടക്ക് നടക്കണ സ്ഥലാണെന്ന് ഹരി പറഞ്ഞപ്പോ കോവളത്തോട്  പ്രായപൂർത്തിയുടെ ബോർഡർ ലൈനിലെത്തിയ  ഒരു മൈനർക്ക് തോന്നാവുന്ന ഒരിഷ്ടം തോന്നീന്ന് മാത്രം. 

കോവളത്ത് എത്തിയ ഉടനെ "ഇവിടെ രണ്ട് മണിക്കൂറുണ്ട് ....,എല്ലാരും ബീച്ചിലെറെങ്ങുമ്പോഴൊക്കെ ശ്രദ്ധിക്കണം.... രണ്ട് മണിക്കൂർ കഴിയുമ്പോ ബസ് പാർക്കിങ്ങിൽ അസംമ്പിൾ ചെയ്യണ ''മെന്നൊക്കെ പറഞ്ഞ് ടീച്ചേഴ്സ് പിള്ളേരെ അവരുടെ  പാട്ടിന് വിട്ട സമയം! 

അപ്പോഴാണ് ഹരി വന്ന് ശ്രീയോടാ രഹസ്യം ഷെയർ ചെയ്തത്  "ബീച്ചിന്റെ അങ്ങേ എൻഡിലൊരു മസാജ് പാർലറുണ്ടെന്ന്..... ദി കേരളാ സ്പാ''.

"ജസ്റ്റൊന്ന് കണ്ടിട്ട് വരാം.... " ന്ന് പറഞ്ഞ് ശ്രീ, ഹരിയോടൊപ്പമിറങ്ങി.
ചെന്ന് കണ്ടപ്പോൾ വന്ന് കണ്ട് പറഞ്ഞത് ഉള്ളതിൽ  പാതി പോലുമുണ്ടായിരുന്നില്ലെന്ന്  ശ്രീക്ക് മനസിലായി.

മസാജ് പാർലറിന് മുൻപിൽ വച്ചിട്ടുള്ള പരസ്യ ബോർഡിൽ എണ്ണത്തോണിയിൽ കമിഴ്ന്ന് കിടക്കുന്നൊരു മദാമ, മദാമയെ മസാജ് ചെയ്യുന്നത് ആക്ട്രസ്  രംഭയുടെ കസിൻ സിസ്റ്ററാണെന്ന് തോന്നുന്ന ഒരു സുന്ദരിയാണ്.....ഹോ!

ബട്ട്,  ടെംപ്റ്റിങ്ങായത് ഫുൾ ബോഡി മസാജ് പ്ലസ് സ്റ്റീം ബാത്ത് റുപ്പീസ്  ഫൈവ് ഹണ്ട്രണ്ട് ഓൺലി എന്ന ഓഫറിനൊപ്പം കൗണ്ടറിൽ കണ്ട റിസപ്ഷനിസ്റ്റിന് പുറകിൽ ചിത്രത്തിലെ മസാജ് ചെയ്യണ ലേഡിയുടെ  അതേ  യൂണിഫോമിട്ട്  നിന്നിരുന്ന രണ്ട് യുവ സുന്ദരികളുമായിരുന്നു.

ശ്രീയും ഹരിയും പരസ്പരം നോക്കി, മെസേജ് ഇംപ്ലയിഡായിരുന്നു. രണ്ട് മസാജെന്ന് പറഞ്ഞ് ടിക്കറ്റെടുത്തത് ഹരിയാണ്, അത് കൊണ്ട് ടേൺ-ബെ-ടേൺ പോവാംന്നും ഞാനാദ്യം പോവുന്നും ഹരി പറഞ്ഞപ്പോ ശ്രീക്ക് സമ്മതിക്കയല്ലാതെ വേറെ ഓപ്ഷനില്ലായിരുന്നു.

ശ്രീയെ വെയ്റ്റിങ്ങ് റൂമിലിരുത്തി ഹരിയേയും കൊണ്ട് ആദ്യത്തെ സുന്ദരി അകത്തേക്ക് പോയി.  കൗണ്ടറീന്ന്   ഇഷ്യൂ ചെയ്ത  ടോക്കൺ ഭക്ത്യാദരപൂർവ്വം കൈപ്പറ്റി  "ഏഴിമല പൂഞ്ചോലാ..... മാമലക്ക് മണിമാല "യെന്ന്  മൂളി  ശ്രീ ഏതോ മധുര മനോജ്ഞ സ്വപ്നത്താലലസ വിവശനായി പതുപതുത്ത സെറ്റിയിലമർന്നു കിടന്നു.

ആ പാട്ടിന്റെ അവസാനം സിൽക്ക് സ്മിതയേയും മോഹൻലാലിനെയും പോലീസ് പിടിച്ചോണ്ട് പോയത് കടുത്ത മനുഷ്യാവകാശ ധ്വംസനമായിപ്പോയിയെന്നാലോചിച്ച് കെടക്കണതിനിടയിൽ രണ്ടാമത്തെ സുന്ദരി വന്ന് ശ്രീയെ വിളിച്ചു. മണിയറയിലേക്ക് പോകണ നവ വധുവിനെപ്പോലെ  അവൻ സുന്ദരിയെ അനുഗമിച്ചു. ഒന്നാമത്തെ വാതിലിനപ്പുറമുള്ള കോമൺ റൂമിൽ  സ്റ്റീം - ബാത്ത് കേജിന്  മുകളിൽ  ഹരിയുടെ തല കണ്ട് എങ്ങിനുണ്ട് എന്ന് ആക്ഷനിട്ട് ചോദിച്ചപ്പോ ''ചെല്ല് ... " എന്നവൻ ശ്രീയോട് പുരികം കൊണ്ട് കാണിച്ചതല്ലാതെ ശ്രീക്കൊന്നും തിരിച്ച്  ചോദിക്കാനോ പറയാനോ പറ്റിയില്ല. അതിൽക്കാര്യമില്ല ഫീലിങ്ങ്സ് പെഴ്സണലല്ലേ!

ഇടത് വശത്തെ മുറിയായിരുന്നു മസാജിങ്ങ് റൂം. ചെന്ന ഉടനെ ചേഞ്ച് ചെയ്ത് ടേബിളിൽ കിടന്നോളൂ എന്ന് പറഞ്ഞ് സുന്ദരി ഇറങ്ങിപ്പോയി. ആറിഞ്ച്  പോലും വീതിയില്ലാത്ത  സിങ്കിൾ  ടവ്വലുടുത്ത് മധുരരാജ(2)യിലെ  ഐറ്റം ഡാൻസ് സോങ്ങിന്റെ അനുപല്ലവിയിൽ വന്ന സണ്ണി ലിയോണിയെപ്പോലെ    ശ്രീരാജ് ടേബിളിൽ കയറിക്കിടന്നു. ചന്ദനത്തിന്റെയും രാമച്ചത്തിന്റെയും കാച്ചെണ്ണയുടെയും മാരക മാദക മിക്സഡ് സ്മെൽ!  വോവ്!

പെട്ടന്നാണ്  ലുങ്കിയൊക്കെയുടുത്ത് ദേഹം നിറയെ മസിലൊക്കെയായി, പൂട പോയ നാടൻ കോഴീടെ  ഷേപ്പിൽ,  തലേ ആഴ്ച്ച വീട്ടിൽ വിറക് കീറാൻ വന്ന തമിഴൻ ചേട്ടന്റെ എൽഡർ ബ്രദറാണെന്ന് തോന്നിക്കുന്ന ഒരാൾ, മുറിയിലേക്ക് വന്നതത്രേ!!

ദൈവമേ ഇയാളാണോ തിരുമ്മുന്ന തെന്ന് ശ്രീ ഞെട്ടിത്തീരണതിന് മുൻപേ അയാൾ  മസാജ്  തുടങ്ങി.

മുൻപയാൾക്ക്  ഹോട്ടലിൽ പൊറോട്ടക്ക് മാവ് കുഴക്കുന്ന  ജോലിയും കൂടി ഉണ്ടായിരുന്നു എന്ന്  ശ്രീക്ക് മനസിലായി, സാൻഡ് പേപ്പർ പോലുള്ള കൈ കൊണ്ട് ആയാൾ തിരുമ്മുക മാത്രല്ല ശരീരം ഇടക്ക് തുണി പിഴിയണ പോലെ  പിഴിയേം കൂടി ചെയ്യണുണ്ട്. പഴേ ഓർമ്മക്ക്, രണ്ടായി കീറിയെടുത്ത് ചുരുട്ടി ബോളാക്കി തോർത്ത് നനച്ച് വിരിച്ചിടാതിരുന്നാൽ മതി.

പൂർവ്വാശ്രമത്തിൽ ചേട്ടൻ ആരായിരുന്നു എന്ന് ചോദിക്കാൻ വന്നെങ്കിലും  ഇനി ഇയാൾ ഇവിടെ  ഇപ്പോഴും വിറക് കീറണ ആൾ തന്നെയാണോ എന്ന സംശയം വന്നതോണ്ടത് വിട്ടു. 

സ്റ്റീം ബാത്ത് കേജിനകത്തിരുന്നിരുന്ന ഹരിയുടെ എക്സ്പ്രഷൻ  സ്റ്റീമിന്റെ ചൂടു കൊണ്ടല്ല അങ്ങിനിരുന്നേന്നും, പുരികക്കൊടി കൊണ്ടവൻ ചെല്ലെന്ന് കാണിച്ചത് 'ഞാൻ മാത്രമെന്തിനനുഭവിക്കണം നീ കൂടെ അനുഭവിക്കടാ ' എന്നായിരുന്നെന്നും  ആ കിടപ്പിൽ ശ്രീ തിരിച്ചറിഞ്ഞു!

"എനിക്കീ അഞ്ഞൂറ് രൂപേടെ മസാജ്  മുഴുവൻ താങ്ങാനുള്ള ആവതില്ല ചേട്ടാ, ഇനീം തിരുമ്മിയാ ഞാൻ പാണ്ടി ലോറി കേറിയ തവള പോലാവും.....സ്റ്റീം ബാത്തിന് പോയ്ക്കോട്ടേ.... "ന്ന്  ശ്രീ  കരഞ്ഞ് പറഞ്ഞപ്പോഴാണ് ഒടുവിൽ ആളവനെ വിട്ടത് പോലും! 

സ്റ്റീം ബാത്തും കഴിഞ്ഞ് ഹരിയുടെയൊപ്പം തലയും കുനിച്ച് ബസ് പാർക്ക് ചെയ്ത സ്ഥലത്തേക്ക് നടക്കുമ്പോഴാണ് ഹരി തളർന്ന ശബ്ദത്തിൽ അവനോട് ചോദിച്ചത്
"നിന്റെ എങ്ങിനേണ്ടാർന്നു?".

നിലത്ത് നിന്നും കണ്ണുകൾ ഉയർത്താതെ ആകെ കൺഫ്യൂഷനിലാണ് ശ്രീരാജതിന് മറുപടി പറഞ്ഞത്.

''ഏയ് ... കൊഴപ്പൊന്നൂല്ലടവനേ.... പക്ഷേ.... തിരുമ്മിക്കൊണ്ടിരുന്ന ആൾടെ മുഖം കണ്ണാടിക്കണ്ടപ്പോ എനിക്കാണോ അതോ  തിരുമ്മിയ ചേട്ടനാണോ  സുഖം കിട്ടണേന്ന് മാത്രേ  സംശയണ്ടാർന്നുള്ളൂ.. അതും അഞ്ഞൂറ് രൂപ അങ്ങോട്ട് കൊടുത്തിട്ട് "